ദുരിതമൊഴിയാതെ ജോഷിമഠ്; വിളളലുണ്ടായത് 863 കെട്ടിടങ്ങൾക്ക്; 21 ശതമാനം കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത മേഖലയിൽ

ദുരിതമൊഴിയാതെ ജോഷിമഠ്; വിളളലുണ്ടായത് 863 കെട്ടിടങ്ങൾക്ക്; 21 ശതമാനം കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത മേഖലയിൽ

കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനാൽ കെട്ടിടങ്ങൾ പൊളിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്
Published on

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ വിള്ളലുണ്ടായത് 863 കെട്ടിടങ്ങൾക്കെന്ന് ജില്ലാ ഭരണകൂടം. ഇതിൽ 181 കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്ത മേഖലയില്‍ ഉള്‍പ്പെടുത്തി. 21 ശതമാനം കെട്ടിടങ്ങളാണ് തകർന്നിരിക്കുന്നത്. നിലവിൽ 274 കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തി. ധാക്കിലെ ഭൂതല വിശകലനം ചെയ്യുന്ന ഭൂപടങ്ങള്‍ ഉടൻ തയ്യാറാക്കാൻ റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെന്റിനോട് (ആർഡബ്ല്യുഡി) നിർദേശിച്ചിട്ടുണ്ട്. ദുരിതബാധിതരായവരിൽ നിന്നും അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാറ്റിപ്പാർപ്പിക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കാൻ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (സിബിആർഐ) നിർദേശം നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഏതാനും കെട്ടിടങ്ങളിൽ വിള്ളലുകൾ വർധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചെന്ന് ഹിമാൻഷു ഖുറാന പറഞ്ഞു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് എന്തെങ്കിലും ദുരന്തമുണ്ടായാൽ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (എസ്ഡിആർഎഫ്) പോലീസിന്റെയും സംഘങ്ങൾ പ്രദേശത്ത് ജാഗ്രത പുല‍ർത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനാൽ കെട്ടിടങ്ങൾ പൊളിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.

ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ഹിമാൻഷു ഖുറാന ദുരിതബാധിത പ്രദേശം സന്ദർശിക്കുന്നു
ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ഹിമാൻഷു ഖുറാന ദുരിതബാധിത പ്രദേശം സന്ദർശിക്കുന്നു

ജോഷിമഠത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് ദുരന്തനിവാരണ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ എട്ട് കുടുംബങ്ങൾക്ക് അടിയന്തര സഹായമായി നാല് ലക്ഷം രൂപ അനുവദിച്ചുവെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, ജോഷിമഠിലെ ദുരിതബാധിതരായ 218 കുടുംബങ്ങൾക്ക് മുൻകൂർ സഹായമായി 3.27 കോടി രൂപ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in