കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തീരുന്നില്ല; രാജസ്ഥാന്‍ ചുമതലയില്‍ നിന്ന് അജയ് മാക്കന്‍ രാജിവച്ചു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തീരുന്നില്ല; രാജസ്ഥാന്‍ ചുമതലയില്‍ നിന്ന് അജയ് മാക്കന്‍ രാജിവച്ചു

പാര്‍ട്ടിക്കുള്ളിലെ കലഹമാണ് രാജിപ്രഖ്യാപനത്തിന് കാരണമെന്ന് സൂചന
Updated on
1 min read

രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും അജയ് മാക്കന്‍ രാജിവെച്ചു. സംസ്ഥാനത്തെ പാര്‍ട്ടിഘടകത്തിനുള്ളിലെ കലഹമാണ് രാജിപ്രഖ്യാപനത്തിന് കാരണമെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നുണ്ടെന്നും രാജിക്കു ശേഷവും രാഹുല്‍ ഗാന്ധിയുടെ കടുത്ത അനുയായി ആയിരിക്കുമെന്നും മാക്കന്‍ രാജിക്കത്തില്‍ പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഴ്ചകളോളം നീണ്ട അനിശ്ചിതത്വം അവസാനിച്ചതിന് പിന്നാലെയാണ് അടുത്ത പ്രതിസന്ധി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ പേരായിരുന്നു ഉയര്‍ന്നു വന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ നിലപാട്. ഗെഹ്ലോട്ട് പ്രസിഡന്റായാല്‍ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന ഗെഹ്ലോട്ട് അവസാനം നിമിഷം മാറിചിന്തിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഗെഹ്ലോട്ട് അനുകൂലികളായ എം.എല്‍.എമാര്‍ രംഗത്തുവരികയും, ഗെഹ്ലോട്ടിനെ മാത്രമേ മുഖ്യമന്ത്രിയായി അംഗീകരിക്കൂ എന്ന പ്രമേയം പാസാക്കുന്നതിനായി എംഎല്‍എമാരുടെ സമാന്തര യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു.

പാര്‍ട്ടി നിലപാട് അംഗീകരിക്കാത്ത എം.എല്‍.എമാരായ മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ്, ശാന്തി ധരിവാള്‍ എന്നീ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് മാക്കന്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും എന്നായിരുന്നു മാക്കന്റെ പ്രതീക്ഷ. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കവുമുണ്ടായില്ല. തുടര്‍ന്നാണ് അനിഷ്ടം പരസ്യമാക്കി രാജിക്കുള്ള അജയ് മാക്കന്റെ തീരുമാനം. പാര്‍ട്ടി നയങ്ങളോടുള്ള അതൃപ്തി മൂലം ഭാരത് ജോഡോ യാത്രയില്‍ നിന്ന് അടക്കം മാക്കന്‍ വിട്ടു നിന്നിരുന്നു. മാക്കന്‍റെ പെട്ടെന്നുള്ള രാജി തീരുമാനം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in