അര്‍ജുന്‍ കൊച്ചാര്‍ മാതാപിതാക്കള്‍ക്കൊപ്പം
അര്‍ജുന്‍ കൊച്ചാര്‍ മാതാപിതാക്കള്‍ക്കൊപ്പം

കൊച്ചാര്‍ ദമ്പതിമാരുടെ അറസ്റ്റ്; അർജുൻ കൊച്ചാറിൻ്റെ വിവാഹം മാറ്റി

ജനുവരി 15നും 18നും ഇടയിലായിരുന്നു അര്‍ജുന്‍ കൊച്ചാറിൻ്റെ വിവാഹം തീരുമാനിച്ചിരുന്നത്
Updated on
1 min read

വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മകന്‍ അര്‍ജുന്‍ കൊച്ചാറിൻ്റെ വിവാഹം മുടങ്ങി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടത്താനിരുന്ന വിവാഹമാണ് മാതാപിതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് മാറ്റിവെച്ചത്. ജനുവരി 15നും 18നും ഇടയിലായിരുന്നു അര്‍ജുന്‍ കൊച്ചാറിൻ്റെ വിവാഹം തീരുമാനിച്ചത്.

കൊച്ചാര്‍ ദമ്പതിമാരുടെ രണ്ട് മക്കളില്‍ ഇളയവനാണ് അര്‍ജുന്‍. മൂത്ത മകള്‍ ആരതി 2014ല്‍ വിവാഹിതയായി. പ്രശസ്തമായ യേല്‍ സർവകലാശാലയില്‍ നിന്നാണ് അര്‍ജുന്‍ ബിരുദം പൂര്‍ത്തിയാക്കിയത് . പഠനാനന്തരം മാനേജ്‌മെൻ്റ് ഭീമനായ മക്കിന്‍സി ആൻ്റ് കമ്പനിയില്‍ രണ്ട് വര്‍ഷം ബിസിനസ്സ് അനലിസ്റ്റായി ജോലി ചെയ്തു.

അര്‍ജുന്‍ കൊച്ചാറിൻ്റെ വിവാഹത്തോടനുബന്ധിച്ച് കൊച്ചാര്‍ കുടുംബം ഇന്ന് മുംബൈയിലെ താജ് ഹോട്ടലില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഈ ചടങ്ങും മാറ്റി. പരിപാടി നടത്താനിരുന്ന ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിയോട് കുടുംബം ഈ കാര്യം അറിയിച്ചു. അര്‍ജുന്‍ കൊച്ചാര്‍ വിവാഹം കഴിക്കാനിരിക്കുന്ന സജ്ഞന ഒരു ബിസിനസ്സു കുടുംബത്തിലെ അംഗമാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളായുള്ള വിവാഹ ഒരുക്കമാണ് പെട്ടന്ന് നിര്‍ത്തിവെച്ചത് .

2009നും 2011നും ഇടയില്‍, വീഡിയോകോണ്‍ ഇൻ്റർ നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. വായ്പ അനുവദിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നാണ് ആക്ഷേപം. കേസുമായി ബന്ധപ്പെട്ട് ചന്ദയുടെയും ദീപക്കിൻ്റെയുംവീടും ഓഫീസുകളും എന്‍ഫോഴ്‌സമെൻ്റ് റെയ്ഡ് ചെയ്തിരുന്നു. 2021ല്‍ ഇഡി ചന്ദയെ അറസ്റ്റും ചെയ്തിരുന്നു. വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ഗുഢാലോചന കേസിലാണ് ഇപ്പോള്‍ സിബിഐയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in