മാനദണ്ഡങ്ങൾ പാലിക്കുന്നില്ല : രാജ്യത്ത് 150 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമാകാൻ സാധ്യത

മാനദണ്ഡങ്ങൾ പാലിക്കുന്നില്ല : രാജ്യത്ത് 150 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമാകാൻ സാധ്യത

ആധാർ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജറിൽ തിരിമറി നടക്കുന്നതായും , സിസിടിവി ക്യാമറകൾ, ഫാക്കൽറ്റി ചുമതലകൾ തുടങ്ങിയ മാനദണ്ഡങ്ങൾ മെഡി. കോളേജുകൾ പാലിക്കുന്നില്ലെന്നും വിദ്യാഭ്യാസ ബോർഡ് പരിശോധനയിൽ കണ്ടെത്തി
Updated on
1 min read

രാജ്യത്തെ 150 മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ എം സി) അംഗീകാരം നഷ്ടപ്പെടാൻ സാധ്യത. 40 ഓളം മെഡിക്കൽ കോളേജുകൾക്ക് ഇതിനോടകം തന്നെ അംഗീകാരം നഷ്ടപ്പെട്ടു കഴിഞ്ഞു. നിലവിൽ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ള കോളേജുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് എൻഎംസിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അംഗീകാരം ലഭിച്ച് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു.

നിലവിൽ ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളാണ് എൻഎംസിയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസമായി കമ്മീഷന്റെ ബിരുദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ്, കോളേജുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. ആധാർ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ നടപടിയിൽ തിരിമറികൾ നടക്കുന്നതായും സിസിടിവി ക്യാമറകൾ, ഫാക്കൽറ്റി ചുമതലകൾ എന്നിവയിലെ മാനദണ്ഡങ്ങൾ മെഡിക്കൽ കോളേജുകൾ പാലിക്കുന്നില്ലെന്നും വിദ്യാഭ്യാസ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. നിലവിൽ ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളാണ് എൻഎംസിയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിയമങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു

ക്യാമറകൾ കൃത്യമായി സ്ഥാപിച്ചിട്ടില്ലെന്നും, പ്രവർത്തനയോഗ്യമായ ക്യാമറകൾ ഉപയോഗിക്കുന്നില്ലെന്നും തുടങ്ങി മാനദണ്ഡ ലംഘനങ്ങളുടെ പരമ്പരതന്നെ കോളേജുകളിൽ കമ്മീഷൻ കണ്ടെത്തി. ഫാക്കൽറ്റി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും, ബയോമെട്രിക് സൗകര്യം പ്രവർത്തന സജ്ജമല്ലെന്നും പരിശോധനയിൽ കണ്ടെത്തി. നിയമങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡിസംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകണമെന്നും, നല്ല ഡോക്ടർമാരെ സൃഷ്ടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായ മെഡിക്കൽ കോളേജുകളോ, സീറ്റുകളോ ഇല്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

എന്നാൽ മെഡിക്കൽ കോളേജുകൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്. എൻഎംസിയ്ക്ക് മുൻപാകെ 30 ദിവസത്തിനകം ആദ്യ അപ്പീൽ നൽകാൻ സാധിക്കും. അപ്പീൽ തള്ളുന്ന സാഹചര്യമുണ്ടായാൽ മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാം. അതേസമയം, മെഡിക്കൽ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായ മെഡിക്കൽ കോളേജുകളോ, സീറ്റുകളോ ഇല്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കെ 150 മെഡിക്കൽ കോളേജുകളുടെ അംഗീകാരം നഷ്ടമായാൽ വലിയ തിരിച്ചടി ഉണ്ടാകും.

കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2014 മുതൽ മെഡിക്കൽ കോളേജുകളുടെ എണ്ണം രണ്ട് തവണ വർധിപ്പിച്ചിട്ടുണ്ട്. 2014ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നത്. 2023-ൽ ഇത് 660 ആയി ഉയർന്നു. എന്നാൽ പെട്ടെന്ന് ഇത്രയധികം മെഡിക്കൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയാൽ മെഡിക്കൽ കോളേജുകളുടെ എണ്ണം നാലിലൊന്നായി കുറയും.

logo
The Fourth
www.thefourthnews.in