ഹിമന്ത ബിശ്വ ശര്‍മ
ഹിമന്ത ബിശ്വ ശര്‍മ

ബംഗ്ലാദേശിനെ ഇന്ത്യയുമായി സംയോജിപ്പിക്കണം: വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഭാരത് ജോഡോ യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ബംഗ്ലാദേശ് പരാമര്‍ശം
Updated on
1 min read

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദര്‍നത്തിനിടെ ബംഗ്ലാദേശിനെ ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

ഭാരത് ജോഡോ യാത്ര നടത്താന്‍ കോണ്‍ഗ്രസിന് ഒരു അധികാരവുമില്ല

ഇന്ത്യ ഒറ്റക്കെട്ടാണ് എന്ന അര്‍ത്ഥം വരുന്ന ഭാരത് ജോഡോ യാത്ര നടത്താന്‍ കോണ്‍ഗ്രസിന് ഒരു അവകാശവുമില്ല. ഇന്ത്യയെ ഒറ്റക്കെട്ടാക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കോണ്‍ഗ്രസാണ് ഇന്ത്യയെ പാകിസ്ഥാനുമായി വിഭജിച്ചത്. പാകിസ്ഥാനില്‍ നിന്ന് പിന്നീട് ബംഗ്ലാദേശുണ്ടായി. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ വിഭജിച്ചത് തെറ്റാണെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി ക്ഷമാപണം നടത്തിയാല്‍ ഒരു ജോഡോ യാത്രയുടെയും ആവശ്യമുണ്ടാകില്ലെന്നും ശര്‍മ കൂട്ടിചേര്‍ത്തു. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും സംയോജിപ്പിച്ച് അഖണ്ഡഭാരതം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ശര്‍മ പറഞ്ഞു.

ഷെയ്ഖ് ഹസീന 4 ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സമയത്താണ് ബംഗ്ലാദേശിനെ ഇന്ത്യയുമായി സംയോജിപ്പിക്കുക എന്ന പരാമര്‍ശവുമായി ബിശ്വന്ത ശര്‍മ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി ധാരണാ പത്രത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഞങ്ങളുടെ വളരെ അടുത്ത സുഹൃത്താണ്. ഇവിടെ വരുമ്പോഴെല്ലാം വളരെ സന്തോഷമാണെന്നും, വിമോചനയുദ്ധത്തില്‍ ഇന്ത്യ നല്‍കിയ സംഭാവകള്‍ മറക്കാനാകില്ലെന്നും ഹസീന ഷെയ്ഖ് ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.

2015 ലാണ് ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്

അഖണ്ഡഭാരതം സൃഷ്ടിക്കണമെന്നത് ആര്‍എസ്എസിന്റെ ആശയമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ടിബറ്റ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ച് ഒരു ഇന്ത്യയെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഇത് ബിജെപി ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in