പട്ടികജാതി വിഭാഗത്തിൽ 'ക്രീമിലെയർ': രാജ്യവ്യാപക പ്രതിഷേധവുമായി ദളിത് സംഘടനകൾ

പട്ടികജാതി വിഭാഗത്തിൽ 'ക്രീമിലെയർ': രാജ്യവ്യാപക പ്രതിഷേധവുമായി ദളിത് സംഘടനകൾ

ഒരു വിഭാഗത്തിന്റെ അമിത പ്രാതിനിധ്യമാണ് പ്രശ്‌നമെങ്കില്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ക്കാര്‍ സര്‍വിസിലെയും നീതിന്യായ മേഖലയിലും പ്രാതിനിധ്യത്തിന് പരിധി നിശ്ചയിക്കുകയാണ് വേണ്ടതെന്നും ദളിത് സംഘടനകള്‍ പറയുന്നു
Updated on
1 min read

പട്ടിക ജാതി - വര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്ത് ബന്ദ് ആചരിക്കുകയാണ്. കേരളത്തിലും വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പൊതു ജീവിതത്തെ ബാധിച്ചിട്ടില്ല. ദളിത് വിഭാഗത്തില്‍പ്പെട്ട 21 സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍, സമാജ് വാദി പാര്‍ട്ടി എന്നിവരും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. പറ്റ്‌നയിലും ചില ഉത്തരേന്ത്യന്‍ നഗരങ്ങളിലും റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു. ഒഡിഷയിലെ ഭുവനേശ്വറില്‍ റെയില്‍വെ സ്റ്റേഷനിലും പ്രതിഷേധപ്രകടനം ഉണ്ടായി.

നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ദളിത് ആൻഡ് ആദിവാസി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം. സുപ്രീം കോടതി വിധി എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സുപ്രീം കോടതി നല്‍കുന്ന അവകാശങ്ങള്‍ ഹിനിക്കുന്നതാണെന്ന സംഘടന ആരോപിച്ചു. ഭരണഘടനയുടെ ഒന്‍പതാം പട്ടികയിൽല്‍ പെടുത്തി, സംവരണ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ഓഗസ്റ്റ് ഒന്നിനാണ് രാജ്യത്തെ സംവരണ അവകാശങ്ങളില്‍ ദുരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. എസ് സി/ എസ് ടി വിഭാഗത്തില്‍ ഉപവിഭാഗങ്ങള്‍ സൃഷ്ടിച്ച് പ്രാതിനിധ്യം ഒട്ടും ലഭിക്കാത്ത വിഭാഗങ്ങളിലേക്ക് സംവരണം ചുരുക്കണമെന്നതായിരുന്നു സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ ഭൂരിപക്ഷ വിധി.

ചരിത്രപരമായി തന്നെ പട്ടിക ജാതി വിഭാഗങ്ങളെ ഏക സ്വഭാവമുള്ള വിഭാഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വിലയിരുത്തി. 2004 ല്‍ ഇ വി ചിന്നയ്യ Vs ആന്ധ്രാപ്രദേശ് കേസിലെ ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഉപവിഭാഗങ്ങളായി തിരിച്ചില്ലെങ്കില്‍ പട്ടികജാതി വിഭാഗത്തിലെ ഏതാനും പേരിലേക്ക് സംവരണത്തിന്റെ ആനുകൂല്യം ഒതുങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പട്ടികജാതിയ്ക്കു സംവരണം ചെയ്ത സീറ്റുകളില്‍ ഇപ്പോള്‍ പോലും മതിയായ യോഗ്യതയുള്ള ആളുകള്‍ ഇല്ലെന്ന പേരില്‍ നിയമനം നടക്കുന്നില്ലെന്നും ക്രീമിലെയര്‍ സംവിധാനം നടപ്പിലാക്കപ്പെടുന്നതോടെ ദളിത് വിഭാഗത്തിന്റെ പ്രാതിനിധ്യം കുറയുകയാണ് ചെയ്യുകയെന്നുമാണ് ദളിത് സംഘടനകള്‍ ആരോപിക്കുന്നത്.

മാത്രമല്ല, സംവരണത്തിന്റെ മാനദണ്ഡം ജാതിയ്ക്കു പകരം സാമ്പത്തികമാണെന്ന് വരുന്നതോടെ, ഭരണഘടനാ അവകാശമാണ് റദ്ദാക്കപ്പെടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു വിഭാഗത്തിന്റെ അമിത പ്രാതിനിധ്യമാണ് പ്രശ്‌നമെങ്കില്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ക്കാര്‍ സര്‍വിസിലെയും നീതിന്യായ മേഖലയിലും പ്രാതിനിധ്യത്തിനു പരിധി നിശ്ചയിക്കുകയാണ് വേണ്ടതെന്നും ദളിത് സംഘടനകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in