രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

രാഹുല്‍ എവിടെ? ഹിമാചലില്‍ ചോദ്യമുയര്‍ത്തി ബിജെപി; പാര്‍ട്ടി അടിത്തറ ഉറപ്പിക്കാനുള്ള യാത്രയിലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ മറ്റൊരു പരാജയം ഭയപ്പെടുന്നു, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ബിജെപി
Updated on
1 min read

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. പരസ്യപ്രചാരണങ്ങള്‍ക്കുള്ള സമയം അവസാനിക്കാറാകുമ്പോഴും കോണ്‍ഗ്രസ് വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ശ്രദ്ധേയമാണ്. അതിനെ പ്രചാരാണായുധമാക്കുകയാണ് ബിജെപി. എന്തുകൊണ്ടാണ് രാഹുല്‍ ഹിമാചലില്‍ വരാത്തത് എന്നാണ് ബിജെപിയുടെ ചോദ്യം. ''രാഹുല്‍ മറ്റൊരു പരാജയം ഭയപ്പെടുന്നു, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ല. അദ്ദേഹം യാത്രയിലാണ്. പക്ഷേ, ഹിമാചലിനോട് എന്താണ് ഒരു താല്‍പര്യക്കേട്. കോണ്‍ഗ്രസ് നേതൃത്വത്തിന്, ഫലപ്രദമായൊരു നേതൃത്വത്തിന് ഹിമാചലിനോട് എന്താണ് താല്‍പര്യക്കേട്?'' - ഷിംലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

അതേസമയം, ബിജെപിക്ക് മറുപടിയുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്തെ കൈവിട്ടിട്ടില്ല. പാര്‍ട്ടിയുടേത് കൂട്ടായ നേതൃത്വമാണ്. രാഹുലില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിയസഭാ തിരഞ്ഞെടുപ്പുകള്‍ വന്നുപോകുന്ന ഒന്നാണ്. എന്നാല്‍ ഭാത് ജോഡോ യാത്ര പോലുള്ള പരിപാടികള്‍ ഒരിക്കല്‍ മാത്രമായി നടക്കുന്നതാണ്. പദയാത്രയിലൂടെ രാഹുല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഉറപ്പിക്കുകയാണ്. ഈ സമയത്ത് ഹിമാചലില്‍ പ്രചാരണം നടത്തുന്നത്, പെയിന്റിങ്ങിന്റെ ഫിനിഷിങ് കോട്ടിങ് പോലെയാണ്. രാഹുല്‍ ആദര്‍ശപരമായ നേതൃത്വം നല്‍കിക്കൊണ്ട് പാര്‍ട്ടിയെ ജനങ്ങളോട് ബന്ധിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം മാറിനില്‍ക്കുന്നില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാഹുലിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി പ്രചാരണങ്ങളില്‍ സജീവമാണെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവസാന രണ്ട് ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനും, തൊഴിലില്ലായ്മ, വിലകയറ്റം, ഇടത്തരം- ചെറുകിട വ്യാപാരങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായ സാമ്പത്തിക നയങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസിനെ ഒരുമിക്കുന്നതാണ് രാഹുലിന്റെ പദയാത്രയെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് കൂട്ടിച്ചേര്‍ത്തു.

ബിജെപി പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സജീവമാണ്. അതിനാല്‍ രാഹുലിന്റെ അഭാവം സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in