ട്രാന്‍സ്‍ജെന്‍ഡര്‍ വനിതകള്‍ക്കും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാം: ബോംബെ ഹൈക്കോടതി

ട്രാന്‍സ്‍ജെന്‍ഡര്‍ വനിതകള്‍ക്കും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാം: ബോംബെ ഹൈക്കോടതി

വിവാഹ മോചനത്തിന് ശേഷം ട്രാന്‍സ്‍ജെന്‍ഡര്‍ വനിതകള്‍ക്കും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി
Updated on
1 min read

ട്രാന്‍സ്‍ജെന്‍ഡര്‍ വനിതകള്‍ക്കും ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം പരാതികള്‍ ലഭിക്കുകയാണെങ്കില്‍ 2005ലെ ഗാര്‍ഹിക പീഡന നിയമ പ്രകാരം ട്രാന്‍സ്‍ജെന്‍ഡര്‍ വനിതകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ശേഷം ട്രാന്‍സ്‍ജെന്‍ഡര്‍ വനിതകള്‍ക്കും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ മോചനത്തിന് ശേഷം ജീവനാംശം ആവശ്യപ്പെട്ട് ട്രാന്‍സ്‍ജെന്‍ഡര്‍ ഭാര്യ നല്‍കിയ പരാതിക്കെതിരെ ഭർത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി കോടതി തള്ളി. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഭാര്യയ്ക്ക് പ്രതിമാസം 12,000 രൂപ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കകം മുഴുവന്‍ കുടിശ്ശികയും അടച്ചു തീര്‍ക്കാനും ഹര്‍ജിക്കാരനോട് കോടതി നിർദേശിച്ചു.

ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഭാര്യയ്ക്ക് പ്രതിമാസം 12,000 രൂപ നല്‍കണമെന്ന് കോടതി

2016 ജൂണ്‍ 1ന് ലിംഗമാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം 2016 ജൂലൈ 21നാണ് ഹര്‍ജിക്കാരനുമായി ട്രാന്‍സ്‍ജെന്‍ഡര്‍ വനിതയുടെ വിവാഹം നടന്നത്. അധികം വൈകാതെ ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചത്. നവംബറില്‍ മജിസ്ട്രേറ്റ് കോടതി ജീവനാംശം അനുവദിക്കുകയും അപ്പീലിൽ അഡീഷണൽ സെഷൻസ് ജഡ്ജി അത് ശരിവെക്കുകയും ചെയ്തു. അതിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, ഗാര്‍ഹിക പീഡന നിയമത്തില്‍ അനുശാസിക്കുന്നത് പോലെ യാതൊരു തരത്തിലുള്ള പീഡനങ്ങളും പരാതിക്കാരന്റെ പങ്കാളിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കൂടാതെ, ട്രാന്‍സ്‍ജെന്‍ഡര്‍ നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് അവർക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാല്‍, തന്റെ കക്ഷി ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in