കേന്ദ്രം വിസമ്മതിച്ച ജാതി സെന്‍സസിന് ബിഹാറില്‍ തുടക്കം; ജാതിയും സാമ്പത്തിക സ്ഥിതിയും തിരിച്ച് കണക്കെടുപ്പ്

കേന്ദ്രം വിസമ്മതിച്ച ജാതി സെന്‍സസിന് ബിഹാറില്‍ തുടക്കം; ജാതിയും സാമ്പത്തിക സ്ഥിതിയും തിരിച്ച് കണക്കെടുപ്പ്

നിരാലംബരായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാന്‍ സെന്‍സസ് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വാദം
Published on

ബിഹാറില്‍ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസിന്റെ ആദ്യ ഘട്ടത്തിന് തുടക്കം. എല്ലാ വീടുകളില്‍ നിന്നും ജാതിയും സാമ്പത്തിക സ്ഥിതിയും തിരിച്ചുള്ള കണക്കെടുക്കും. ജനുവരി 21വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ സെന്‍സസില്‍ പാര്‍പ്പിടങ്ങളുടെ പട്ടികയും കുടുംബങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കും രേഖപ്പെടുത്തും. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയാണ് സെന്‍സസിന്റെ രണ്ടാം ഘട്ടം. 500 കോടി രൂപയാണ് സെന്‍സസിനായി വകയിരുത്തിയിട്ടുള്ളത്. ദേശീയ തലത്തിലുള്ള ജാതി സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനാലാണ് സംസ്ഥാന തലത്തില്‍ അത് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ജനസംഖ്യ കണക്കാക്കുക മാത്രമല്ല ജാതി സെന്‍സസിന്റെ ലക്ഷ്യം. എല്ലാ ജാതിയില്‍ പെട്ടവരുടെയും സാമ്പത്തിക സ്ഥിതിയും കണക്കാക്കും. നിരാലംബരായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാന്‍ സെന്‍സസ് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വാദം. എല്ലാവരുടെയും വികസനം ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നടപടിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ജാതി സെന്‍സസ് നടത്താനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, ഈ പ്രക്രിയ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.

ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി കൃത്യമായി സര്‍വേയില്‍ പരാമര്‍ശിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിനകത്തും പുറത്തും താമസിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണവും ലഭിക്കും. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരുമായും എന്യുമറേറ്റര്‍മാര്‍ സംസാരിക്കും. ജില്ലാ, പഞ്ചായത്ത് തലങ്ങളില്‍ ഒരേസമയം സര്‍വേ ആരംഭിക്കും. ഓരോ വീടിനും ഒരു കണക്കെടുപ്പ് നമ്പര്‍ നല്‍കും, കൂടാതെ ഒരു വീട്ടില്‍ താമസിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം അവരുടെ ജാതിയുടെ വിശദാംശങ്ങളും അവര്‍ ഉപജീവനത്തിനായി എന്തുചെയ്യുന്നുവെന്ന വിവരങ്ങളും സെന്‍സസിലൂടെ ലഭിക്കും.

സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച്, അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍ അല്ലെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റിന് എന്യുമറേറ്റര്‍മാരെ തിരഞ്ഞെടുക്കാം. എങ്കിലും സര്‍വേയുടെ സെന്‍സിറ്റീവ് സ്വഭാവം കാരണം പ്രക്രിയയുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തും. ഒരു മൊബൈല്‍ ആപ്പ് വഴി മുഴുവന്‍ ഡാറ്റയും സമാഹരിക്കും. കൂടാതെ മുഴുവന്‍ ജാതി സെന്‍സസ് പ്രക്രിയയും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും വേണം.

ദേശീയതലത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചപ്പോഴും ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരുമിച്ചതോടെയാണ് ജാതി സര്‍വേ നടത്താന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in