48 മണിക്കൂർ മുമ്പ് നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു, ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; ഗുരുതര കണ്ടെത്തലുകളുമായി സിബിഐ

48 മണിക്കൂർ മുമ്പ് നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു, ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; ഗുരുതര കണ്ടെത്തലുകളുമായി സിബിഐ

എവിടെ നിന്നാണ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതെന്ന വിവരം ലഭ്യമല്ല
Updated on
1 min read

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലുമായി സിബിഐ. പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പര്‍ വിറ്റുവെന്നുമാണ് സിബിഐ കണ്ടെത്തല്‍. ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയിരുന്നു.

48 മണിക്കൂർ മുമ്പ് നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു, ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; ഗുരുതര കണ്ടെത്തലുകളുമായി സിബിഐ
'എന്റെ പ്രതീക്ഷകളെ, അധ്വാനത്തെ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍'; നെറ്റ് വിദ്യാര്‍ഥിയുടെ കേന്ദ്രത്തിനെതിരായ കുറ്റപത്രം

അതേസമയം, എവിടെ നിന്നാണ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതെന്ന വിവരം ലഭ്യമല്ല. എന്‍ടിഎയുമായി ചേര്‍ന്ന് സിബിഐ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നെറ്റ്, നീറ്റ്, ഐഎഎസ് തുടങ്ങിയ യോഗ്യതാ പരീക്ഷകളുടെ ക്ലാസുകള്‍ ലഭ്യമാക്കുന്ന പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ അന്വേഷണ പരിധിയിലുണ്ട്. പരീക്ഷ പേപ്പര്‍ തയാറാക്കിയവരുള്‍പ്പെടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഉദ്യോസ്ഥരെയും അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നായിരുന്നു മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമില്‍ പ്രചരിച്ചതായി കഴിഞ്ഞ ദിവസം തന്നെ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു.

48 മണിക്കൂർ മുമ്പ് നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു, ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; ഗുരുതര കണ്ടെത്തലുകളുമായി സിബിഐ
നീറ്റ് പരീക്ഷ റദ്ദാക്കില്ല; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം

അതേസമയം, ജൂണ്‍ 16ന് വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ 5000 രൂപയ്ക്ക് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന് ലഖ്‌നൗ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ഉദ്ധരിച്ച് എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസര്‍', 'ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്‍ഡ് അസിസ്റ്റന്റ് പ്രൊഫസര്‍' തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള യോഗ്യത നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ് പരീക്ഷ.

എന്‍ടിഎ പത്രക്കുറിപ്പ് പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷക്ക് 6,35,587 സ്ത്രീകളും 4,85,579 പുരുഷന്മാരും 59 ഭിന്ന ലിംഗക്കാരും ഉള്‍പ്പെടെ 11,21,225 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

logo
The Fourth
www.thefourthnews.in