കൊല്‍ക്കത്ത ബലാത്സംഗക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും

കൊല്‍ക്കത്ത ബലാത്സംഗക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും

സുപ്രീം കോടതി സ്വമേധയ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സിബിഐയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്
Updated on
1 min read

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സിബിഐയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇതുവരെ ഒരാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 13-നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

ഓഗസ്റ്റ് ഒന്‍പതിനായിരുന്നു മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യപ്രതി സഞ്ജയ് റോയിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് സിബിഐ സംഘം. ഇതിനായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) യില്‍ നിന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയെ ലേയേര്‍ഡ് വോയ്സ് അനാലിസിസ് ടെസ്റ്റിനും വിധേയമാക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയെ നുണ പരിശോധന നടത്താനുള്ള പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാനുള്ള അനുമതി തേടാന്‍ കോടതിയെ സമീപിക്കാനും സിബിഐ തയ്യാറെടുക്കുന്നുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ ഇന്നലെ ആറാം തവണയും സിബിഐ ചോദ്യം ചെയ്തിരുന്നു. നേരത്തെ അദ്ദേഹം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചത്.

എന്നാല്‍ ആറാമതും ചോദ്യം ചെയ്തശേഷവുംതൃപ്തരല്ലെന്നും സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ഒരുങ്ങുകയാണ് സിബിഐ സംഘമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ''ഘോഷിന്റെ മൊഴികള്‍ കൂടുതല്‍ വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. പലതിലും വൈരുദ്ധ്യങ്ങളുണ്ട്''- അന്വേഷണസംഘത്തിലൊരാള്‍ പിടിഐയോടു പ്രതികരിച്ചു. സംഭവത്തിന് മുന്‍പും ശേഷവും നടത്തിയ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം സന്ദീപില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സന്ദീപിന്റെ ഫോണ്‍ റെക്കോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in