'കളി കാര്യമാണ്'; ഗുണനിലവാരമില്ലാത്ത കളിപ്പാട്ടം വിറ്റതിന് ഫ്ളിപ്പ്കാർട്ടിനും ആമസോണിനും സ്നാപ്‍ഡീലിനും നോട്ടീസ്

'കളി കാര്യമാണ്'; ഗുണനിലവാരമില്ലാത്ത കളിപ്പാട്ടം വിറ്റതിന് ഫ്ളിപ്പ്കാർട്ടിനും ആമസോണിനും സ്നാപ്‍ഡീലിനും നോട്ടീസ്

രാജ്യത്തെ വിവിധയിടങ്ങളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബിഐഎസ് മുദ്രയില്ലാത്ത 18,600 ത്തോളം കളിപ്പാട്ടങ്ങള്‍ കണ്ടെടുത്തു
Updated on
1 min read

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റഴിച്ചതിന് ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണ്‍, ഫ്ലിപ്കാർട്ട്, സ്നാപ്‍ഡീല്‍ എന്നിവയ്ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസ്. രാജ്യത്തെ വിവിധയിടങ്ങളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബിഐഎസ് മുദ്രയില്ലാത്ത 18,600 ത്തോളം കളിപ്പാട്ടങ്ങള്‍ കണ്ടെടുത്തിരുന്നു. ഹാംലീസ്, ആര്‍ച്ചീസ് എന്നിവയുള്‍പ്പെടെ 25 റീട്ടേയില്‍ സ്റ്റോറുകളില്‍ നിന്നാണ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് ഈ കളിപ്പാട്ടങ്ങള്‍ വിറ്റഴിച്ച ഇ കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്. കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഎസ്‌ഐ ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ്.

ഒരുമാസത്തിനിടെ രാജ്യത്തുടനീളം നടന്നത് 44 റെയ്ഡുകള്‍

ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കളിപ്പാട്ടങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനിടെ രാജ്യത്തുടനീളം 44 റെയ്ഡുകള്‍ നടന്നതായി ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റ ചില്ലറ വ്യാപാരികള്‍ക്കെതിരെ ബിഐഎസ് നിയമപ്രകാരം കേസെടുക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

2021 ജനുവരി ഒന്നിനാണ് കളിപ്പാട്ടങ്ങളിലും ബിഐഎസ് മുദ്ര നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്

പരാതിയെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളിലുള്ള വിമാനത്താവളങ്ങളിലും, മാളുകളിലും പ്രവര്‍ത്തിക്കുന്ന ഹാംലിസ്, ആര്‍ച്ചീസ്, ഡബ്ല്യുഎച്ച് സ്മിത്ത്, കിഡ്സ് സോണ്‍, കൊക്കോകാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ സ്റ്റോറുകളിലാണ് റെയ്ഡ് നടത്തിയത്.

2021 ജനുവരി ഒന്നിനാണ് കളിപ്പാട്ടങ്ങളിലും ബിഐഎസ് മുദ്ര നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. അതുപ്രകാരം, ഇന്ത്യയിലെ എല്ലാ കളിപ്പാട്ട നിര്‍മാതാക്കളും ബിഐഎസ് ലൈസന്‍സ് എടുക്കണം. ബിഐഎസ് മുദ്ര ഇല്ലാതെ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാനോ വില്‍ക്കാനോ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ പാടില്ല. കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in