ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും മോദിയും
പ്രചാരണത്തിന് കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന് കോണ്‍ഗ്രസ്‌

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും മോദിയും പ്രചാരണത്തിന് കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന് കോണ്‍ഗ്രസ്‌

ദേശീയ ബാലാവകാശ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്
Updated on
2 min read

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും മോദിയും കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി പങ്കു വച്ച കുട്ടിയോടൊപ്പമുള്ള പ്രചാരണ വീഡിയോ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബിജെപി സര്‍ക്കാരിന്റെ ഭരണ മികവുകളെ പുകഴ്ത്തി സംസാരിക്കുകയും പാട്ടു പാടുകയും ചെയ്യുന്നുണ്ട്. ഇത് ഒരേ സമയം കുട്ടികളെ ദുരുപയോഗപ്പെടുത്തലും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പരാതി തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയതായും സുപ്രിയ ശ്രീനേത് വ്യക്തമാക്കി.

ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായ പ്രിയങ്ക കാനൂന്‍ഗോയെ ടാഗ് ചെയ്താണ് സുപ്രിയ ട്വീറ്റ് ചെയ്തത്. കാനൂന്‍ഗോ എന്തുകൊണ്ടാണ് പരാതി ലഭിച്ചിട്ടും മൗനം പാലിക്കുന്നതെന്നും സുപ്രിയ ട്വീറ്റിലൂടെ ചോദിക്കുന്നു.

നേരത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. രാഹുലിനും കോണ്‍ഗ്രസിനുമെതിരെ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സുപ്രിയ ശ്രീനേത്, ബാലാവകാശ ചെയര്‍മാനായ പ്രിയങ്ക കാനൂന്‍ഗോയ്ക്ക് ആര്‍എസ്എസിന്റെ ശാഖയില്‍ നിന്നാണ് പരിശീലനം ലഭിച്ചിരിക്കുന്നതെന്ന് പരിഹസിച്ചു.

സുപ്രിയ നല്‍കിയ പരാതി
സുപ്രിയ നല്‍കിയ പരാതി

കുട്ടികളുടെ അവകാശങ്ങളുടെ തുറന്ന ലംഘനമാണ് നടന്നതെന്നും ബാലാവകാശ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ടുഘട്ടമായാണ് ഗുജറാത്ത് വോട്ടെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 182 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് അവസാനിക്കും.

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും മോദിയും
പ്രചാരണത്തിന് കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന് കോണ്‍ഗ്രസ്‌
രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍; ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു

ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. തീയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ ഗുജറാത്തില്‍ ബിജെപി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ബഹുജന റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി സജീവമാണ്. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

logo
The Fourth
www.thefourthnews.in