ഓപ്പറേഷന്‍ താമരപ്പേടി: ഹിമാചലില്‍ വിജയിക്കുന്നവരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഓപ്പറേഷന്‍ താമരപ്പേടി: ഹിമാചലില്‍ വിജയിക്കുന്നവരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കും ചുമതല
Updated on
1 min read

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഓപ്പറേഷന്‍ താമര തടയാന്‍ മുന്നൊരുക്കങ്ങള്‍. വിജയിക്കുന്ന അംഗങ്ങളെ കോണ്‍ഗ്രസിന്റെ സുരക്ഷിത സ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റാന്‍ നേതൃത്വം നീക്കം തുടങ്ങി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയേയും ഇതിനായി മുന്‍കൂട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. എംഎല്‍എമാരെ ബസില്‍ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ശ്രമം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.പ്രിയങ്ക ഇന്ന് തന്നെ ഷിംലയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചലില്‍ പ്രിയങ്കയുടെ പ്രചാരണം ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. പെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ജനങ്ങളിലേക്കെത്തിയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

മാറിമാറി വരുന്ന ബിജെപി - കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഹിമാചലിന്റെ പാരമ്പര്യം. നവംബര്‍ 12ന് നടന്ന വോട്ടെടുപ്പില്‍ 75 ശതമാനം പേരാണ് സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയത്. 68 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 412 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

രണ്ട് വര്‍ഷത്തിലേറെയായി ഒരു സംസ്ഥാനത്തും തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കാനാകാത്ത കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം ആശ്വാസമാകും. 2023-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും മുന്നൊരുക്കങ്ങള്‍ക്കും ഊര്‍ജം ഹിമാചലിലെ വിജയമാകും.

logo
The Fourth
www.thefourthnews.in