പ്രണയബന്ധത്തിൽ എതിർപ്പ്; കമിതാക്കളെ വെടിവച്ചുകൊന്ന് മുതലകളുള്ള നദിയിൽ താഴ്ത്തി

പ്രണയബന്ധത്തിൽ എതിർപ്പ്; കമിതാക്കളെ വെടിവച്ചുകൊന്ന് മുതലകളുള്ള നദിയിൽ താഴ്ത്തി

മധ്യപ്രദേശിലെ ചമ്പൽ നദിയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്
Updated on
1 min read

മധ്യപ്രദേശിൽ പതിനെട്ടുകാരിയെയും സുഹൃത്തിനെയും വെടിവച്ചുകൊന്ന് മുതലകൾ നിറഞ്ഞ നദിയിൽ കല്ലുകെട്ടിത്താഴ്ത്തി. മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് സംശയം. ചമ്പൽ നദിയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ശിവാനി തോമർ, അയൽ ഗ്രാമമായ ബാലുപുരയിൽനിന്നുള്ള ഇരുപത്തൊന്നുകാരൻ രാധേശ്യാം തോമർ എന്നിവരെയാണ് ശിവാനിയുടെ വീട്ടുകാർ കൊലപ്പെടുത്തിയത്. ഇരുവരുടെയും പ്രണയബന്ധത്തിൽ രണ്ട് വീട്ടുകാർക്കും ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരെയും കാണാനില്ലായിരുന്നു.

മകനെ കാണാനില്ലെന്ന് കാട്ടി രാധേശ്യാമിന്റെ പിതാവ് അംബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഇരുവരും ഒളിച്ചോടിയതാകുമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ ഗ്രാമംവിട്ട് പോയതിന് ദൃക്‌സാക്ഷികളോ മറ്റ് തെളിവുകളോ അന്വേഷണത്തിൽ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് യുവതിയുടെ പിതാവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടിയുടെ കുടുംബം കുറ്റം സമ്മതിക്കുകയായിരുന്നു. ചമ്പലിലെ ഘരിയൽ വന്യജീവി സങ്കേതത്തിൽ ഘരിയൽ വിഭാഗത്തിൽപ്പെട്ട രണ്ടായിരത്തിലധികം മുതലകളും 500 ശുദ്ധജല മുതലകളുമുണ്ട്.

logo
The Fourth
www.thefourthnews.in