ആർ എൻ രവി
ആർ എൻ രവി

തമിഴ്നാട് ഗവർണറെ തിരികെ വിളിക്കണമെന്ന് ഡിഎംകെ; രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ പ്രതിപക്ഷ പിന്തുണ തേടി

സംയുക്ത നിവേദനത്തിൽ ഒപ്പുവെയ്ക്കാൻ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി ഡിഎംകെ
Updated on
1 min read

തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നൽകാൻ ഒരുങ്ങി ഡിഎംകെ. തമിഴ്‌നാട്ടിൽ ഗവർണർ - സർക്കാർ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ ആവശ്യപ്പെട്ടുള്ള ഭരണകക്ഷി നീക്കം. സംയുക്ത നിവേദനത്തിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കൾക്കും മുതിര്‍ന്ന ഡിഎംകെ നേതാവും എംപിയുമായ ടി ആര്‍ ബാലു കത്തയച്ചു. പിന്തുണയറിയിച്ച് കോൺഗ്രസ് മുന്നോട്ട് വന്നെങ്കിലും മറ്റു രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള പ്രസ്താവനകൾ പൊതുയിടങ്ങളിൽ നടത്താൻ ആഗ്രഹിക്കുന്നെങ്കില്‍ ആര്‍ എന്‍ രവി ഗവർണർ സ്ഥാനം രാജിവെയ്ക്കണമെന്ന് ഡിഎംകെ ആവശ്യപ്പെടുന്നു. പൊതുപരിപാടികളിൽ ഗവർണർ ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നു. സർക്കാരിനെതിരെ പരോക്ഷമായി പരാമർശങ്ങൾ നടത്തുന്നു എന്നും ഡിഎംകെ ആരോപിക്കുന്നു.

കേരളത്തിലേതിന് സമാനമായി വിവിധ വിഷയങ്ങളില്‍ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് രൂക്ഷമായ സംസ്ഥാനമാണ് തമിഴ്നാട്. പലഘട്ടങ്ങളിലും സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ഡിഎംകെ ആരോപിക്കുന്നു.

ഗവര്‍ണര്‍മാരെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയും സമാന നീക്കവുമായി രംഗത്തെത്തിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. ഭരണഘടനയിൽ ഇല്ലാത്ത അധികാരപ്രയോഗങ്ങൾ നടത്തുന്നതിന് എതിരെ എല്ലാ മതേതര ജനാധിപത്യ പാർട്ടികളും ഒന്നിക്കണമെന്നായിരുന്നു സിപിഎം ആഹ്വാനം.

logo
The Fourth
www.thefourthnews.in