പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടര്‍ വില 1,110 രൂപയായി, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടര്‍ വില 1,110 രൂപയായി, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാണിജ്യ സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചു
Updated on
1 min read

സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌റെ വില 1,110 രൂപയായി. ഇതിനൊപ്പം സര്‍വീസ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടി വരും. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2,124 രൂപ നല്‍കേണ്ടി വരും. നേരത്തെ 1,773 ആയിരുന്നു വാണിജ്യ സിലിണ്ടറിന്‌റെ വില. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ സംസ്ഥാനങ്ങളിലേയും നികുതി നിരക്ക് അനുസരിച്ച് എല്‍പിജി വിലയില്‍ മാറ്റമുണ്ടാകും.

ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍  12 ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ലഭ്യമാകും. സബ്‌സിഡി നിരക്ക് നിശ്ചയിക്കുന്നത് വിദേശനാണ്യ വിനിമയ നിരക്ക്, ക്രൂഡ് ഓയില്‍ വില തുടങ്ങിയവയെ അടിസ്ഥാനമാക്കിയാകും. ഇതിന് പുറമെ വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് ഉപഭോക്താവ് വിപണി വില നല്‍കേണ്ടി വരും.

2022 ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് അവസാനമായി വില വര്‍ധിപ്പിച്ചത്. 2022 മെയ് മാസത്തില്‍ രണ്ട് തവണയും വില കൂട്ടിയിരുന്നു. യുക്രെയ്ന്‍ പ്രതിസന്ധിയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമായിരുന്നു വില വര്‍ധനയുടെ കാരണം.

പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടര്‍ വില 1,110 രൂപയായി, ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സിലിണ്ടറില്‍ തൊട്ടാല്‍ പൊള്ളും! ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത് 30 ശതമാനം, പൊറുതിമുട്ടി ജനം

ഇന്ത്യയില്‍ എല്‍പിജി വില നിര്‍ണയം എങ്ങനെ?

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയാണ് പാചകവാതക വില നിശ്ചയിക്കുന്നതിന് അടിസ്ഥാനം. ഇംപോര്‍ട്ട് പാരിറ്റി പ്രൈസ് (IPP) അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ പാചകവാതക വില നിര്‍ണയിക്കുന്നത് . ലോകത്തെ ഏറ്റവും വലിയ എല്‍പിജി ഉത്പാദകരായ സൗദി ആരാംകോയിലെ നിരക്കാണ് ഇംപോര്‍ട്ട് പാരിറ്റി പ്രൈസിംഗിനെ സ്വാധീനിക്കുന്നത്. സമുദ്ര ചരക്ക് നീക്കത്തിനുള്ള നികുതി, ഫ്രീ ഓണ്‍ ബോര്‍ഡ് നിരക്ക് , കസ്റ്റംസ് ഡ്യൂട്ടി, പോര്‍ട്ട് ചാര്‍ജ്, ഇന്‍ഷുറന്‍സ് എന്നിവ ഇതിലുള്‍പ്പെടും.

വില നിര്‍ണയം പ്രായോഗികമാണോ?

ഇന്ത്യ അതിന്റെ എല്‍പിജി ആവശ്യകതയുടെ പകുതിയിലധികം ഇറക്കുമതി ചെയ്യുമ്പോള്‍, ബാക്കി തദ്ദേശീയമായി തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി വിലയും സര്‍വീസ് ചാര്‍ജുകളും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പാരിറ്റി പ്രൈസിംഗ് രീതി തര്‍ക്കവിഷയമായി തുടരുകയാണ്. രാജ്യത്തെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ IOC, BPCL, HPCL എന്നിവയുടെ ഘടനയും പ്രവര്‍ത്തന ചെലവും എല്ലാം വ്യത്യസ്തമാണെങ്കിലും, വില നിർണയം വരുമ്പോൾ ആരുടേതാണോ ഉയർന്ന നിരക്ക്,അതിലേക്ക് മറ്റുള്ളവരും വില ഏകീകരിക്കുകയാണ് പതിവ്.

logo
The Fourth
www.thefourthnews.in