തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇ ഡി പരിശോധന; കേന്ദ്ര സേനയെ 
ഗേറ്റിന് പുറത്ത് തടഞ്ഞ് പോലീസ്

തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇ ഡി പരിശോധന; കേന്ദ്ര സേനയെ ഗേറ്റിന് പുറത്ത് തടഞ്ഞ് പോലീസ്

പരിശോധന എക്സൈനസ് - വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ
Updated on
1 min read

തമിഴ്നാട് സെക്രട്ടറിയേറ്റിൽ എക്സൈസ് - വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും സഹോദരൻ വി അശോകിന്റെ കരൂറിലെ വീട്ടിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇ ഡി സംഘം സെക്രട്ടറിയേറ്റിലെത്തിയത്. ഇ ഡി ഉദ്യോഗസ്ഥരെ അനുഗമിച്ച കേന്ദ്രസേനാ അംഗങ്ങളെ തമിഴ്നാട് പോലീസ് സെക്രട്ടറിയേറ്റ് ഗേറ്റിന് പുറത്ത് തടഞ്ഞു.

ചെന്നൈ, കരൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ നാൽപ്പതിലധികം കേന്ദ്രങ്ങളിലായി ചൊവ്വാഴ്ച രാവിലെ 6.30 മുതലാണ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. 2016ലെ തൊഴിൽത്തട്ടിപ്പ്, ബാര്‍ അനുവദിച്ചതിലെ അഴിമതി തുടങ്ങിയവയാണ് സെന്തിൽ ബാലാജിക്കെതിരെ ഇ ഡിയുടെ അന്വേഷണപരിധിയിൽ വരുന്നത്. സെന്തിൽ ബാലാജിയ്ക്കെതിരായ ആരോപണങ്ങളിൽ കഴിഞ്ഞമാസം ആദായനികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.

തമിഴ്നാട്ടിൽ സർക്കാർ മദ്യവിതരണശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ബാറുകൾ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ എൻ രവിക്ക് പരാതി നൽകിയിരുന്നു. ഡിഎംകെയിലെത്തുന്നതിന് മുൻപ് 2011-15 കാലഘട്ടത്തിൽ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. ഇക്കാലയളവിൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർ, കണ്ടക്ടർ നിയമനങ്ങൾക്കായി വൻതുക കൈക്കൂലി വാങ്ങിയതിലും അദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ജോലി തട്ടിപ്പ് കേസ് അന്വേഷിക്കാൻ സുപ്രീംകോടതി കഴിഞ്ഞ മാസം പോലീസിനും ഇഡിക്കും അനുമതി നൽകിയിരുന്നു.

സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ വിവിധ സർക്കാർ കോൺട്രാക്ടർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് മേയ് മാസം അവസാനം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം.

തമിഴ്നാട്ടിൽ ഇത് രണ്ടാംതവണയാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു കേന്ദ്ര ഏജൻസി പരിശോധനയ്ക്കായി എത്തുന്നത്. പനീർശെൽവം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി പി രാമമോഹന റാവുവിന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in