LIVE: ത്രിപുരയിലും നാഗാലാൻഡിലും ഭരണ തുടർച്ച; മേഘാലയയില്‍ തൂക്കുസഭ

ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
LIVE: ത്രിപുരയിലും നാഗാലാൻഡിലും ഭരണ തുടർച്ച; മേഘാലയയില്‍ തൂക്കുസഭ

ആര് വാഴും, ആര് വീഴും

ത്രിപുര, നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലെ ജനവിധിയുടെ ചിത്രം അല്‍പസമയത്തിനകം വ്യക്തമാകും. മൂന്നിടങ്ങളിലും അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ത്രിപുര നിലനിർത്താൻ ബിജെപി 

ചരിത്രം കുറിച്ച ഇടത് സര്‍ക്കാരിനെ അട്ടിമറിച്ചായിരുന്നു ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചത്. ഈ മേല്‍ക്കൈ തുടരുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

നാഗാലാന്റില്‍ ബിജെപിയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ബിജെപി ഉള്‍പ്പെട്ട മുന്നണിയാണ് നാഗാലാന്റിലും അധികാരത്തിലുള്ളത്. 2018 ല്‍ 12ലും വിജയിച്ച ബിജെപി ഇത്തവണ എന്‍ഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.

മേഘാലയിൽ ബിജെപി സീറ്റുകൾ നിർണായകം

മേഘാലയയില്‍ 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നു. ഇത്തവണ കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബിജെപി നേടുന്ന സീറ്റുകളായിരിക്കും സംസ്ഥാനത്തിലെ ഭരണം നിശ്ചയിക്കുക.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് സൂചനകള്‍. ത്രിപുരയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സിപിഎമ്മിന് തിരിച്ചടിയെന്നുമാണ് ഭൂരിപക്ഷം എക്സിറ്റ് പോള്‍ സര്‍വേകളും പ്രവചിക്കുന്നത്. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം വിജയിക്കുമെന്നും മേഘാലയയില്‍ എന്‍പിപി നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു.

 തുടക്കത്തിൽ ബിജെപിക്ക് മുന്നേറ്റം

മൂന്ന് സംസ്ഥാനങ്ങളിലും ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. വോട്ടെണ്ണി തുടങ്ങിയപ്പോൾ നാഗാലാ‌ൻഡിലും മേഘാലയയിലും ത്രിപുരയിലും ബിജെപിക്ക് മുന്നേറ്റം. ത്രിപുരയിൽ 25 ഇടങ്ങളിൽ ബിജെപിയും 11 ഇടങ്ങളിൽ തിപ്രമോതയും ഒമ്പതിടങ്ങളിൽ സിപിഎം എന്ന നിലയിലാണുള്ളത്. നാഗാലാൻഡിൽ എൻഡിപിപി -ബിജെപി സംഖ്യമാണ് മുന്നിൽ. അതേസമയം മേഘാലയിൽ എൻ പി പിക്കാണ് ലീഡ്.

ത്രിപുരയില്‍ ബിജെപി സഖ്യത്തിന് മുൻതൂക്കം, തിപ്രമോതയ്ക്ക് മുന്നേറ്റം

ബിജെപി- ഐപിഎഫ്ടി സഖ്യം 33 സീറ്റില്‍ ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസ്-ഇടതുസഖ്യം 14 സീറ്റില്‍ ലീഡ് ചെയ്യുന്നു

തിപ്രമോത 9 സീറ്റില്‍ ലീഡ് ചെയ്യുന്നു

നാഗാലാന്‍ഡില്‍ ബിജെപി കുതിപ്പ്

നാഗാലാന്‍ഡില്‍ 60 സീറ്റില്‍ 50 ലും എന്‍ഡിപിപി-ബിജെപി സഖ്യം ലീഡ് ചെയ്യുന്നു. എന്‍പിഎഫ് ലീഡ് ചെയ്യുന്നത് 6 സീറ്റുകളില്‍ മാത്രം.

മേഘാലയില്‍ തൃണമൂല്‍ കോൺഗ്രസ് മുന്നിൽ 

മേഘാലയില്‍ ബിജെപിയെ പിന്നിലാക്കി തൃണമൂൽ കോൺഗ്രസ് മുന്നേറുന്നു. 59 സീറ്റിൽ തൃണമൂൽ 16 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എന്‍പിപി 20 സീറ്റില്‍ മുന്നിട്ട് നിൽക്കുന്നു.

ത്രിപുരയിൽ സിപിഎം രണ്ട് സീറ്റിലും, കോണ്‍ഗ്രസ് മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ത്രിപുരയില്‍ 19 സീറ്റുകളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. ബിജെപി 12 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍, സിപിഎം രണ്ട് സീറ്റിലും, കോണ്‍ഗ്രസ് മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. തിപ്ര മോത പാര്‍ട്ടിയും രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി ലീഡ്

നാഗാലാന്‍ഡിലെ 22 സീറ്റുകളിലെ ലീഡ് നില പരിശോധിക്കുമ്പോള്‍ 10 സീറ്റുകളില്‍ എന്‍ഡിപിപി ലീഡ് ചെയ്യുന്നു. ബിജെപി 3 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്‍സിപി, ആര്‍പിഐ എന്നീ പാര്‍ട്ടികള്‍ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മേഘാലയിൽ എൻപിപി ലീഡ് ചെയ്യുന്നു 

മേഘാലയയിലെ 23 സീറ്റുകളിലെ ഫലസൂചനകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കനുസരിച്ച്: 8 സീറ്റുകളില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ലീഡ് ചെയ്യുന്നു. യുഡിപി 4 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയും എച്ച്എസ്പിഡിപിയും 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-1, ജിഎന്‍സി-1, പിഡിഎഫ്-1 എന്നിങ്ങനയാണ് ലീഡ് നില.

മേഘാലയയില്‍ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ പിന്നില്‍

തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്തുവരുവമ്പോള്‍ മേഘാലയില്‍ വമ്പന്‍മാര്‍ക്ക് അടിപതറുന്നു. മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ പിന്നിലാണെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് തുറ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് കൊണ്‍റാഡ് സാങ്മ.

കൊണ്‍റാഡ് സാങ്മ
കൊണ്‍റാഡ് സാങ്മ

ത്രിപുരയില്‍ മാണിക് സാഹയ്ക്ക് ലീഡ്

ത്രിപുരയില്‍ മുഖ്യമന്ത്രി മാണിക് സാഹ ലീഡ് ചെയ്യുന്നു. ബിജെപി നേതാവ് രത്തന്‍ ചക്രബര്‍ത്തിയും മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സുധിപ് റോയ് ബര്‍മനും ലീഡ് നിലനിര്‍ത്തുന്നു.

ത്രിപുരയിൽ കിങ് മേക്കറാകാൻ തിപ്ര മോത 

ത്രിപുരയിലെ ഗോത്രവര്‍ഗ മേഖലയില്‍ കരുത്ത് തെളിയിച്ച് ത്രിപ മോത പാര്‍ട്ടി. ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത പാര്‍ട്ടികൾ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. പത്തിലധികം സീറ്റുകളിലാണ് ഇതുവരെ തിപ്ര മോത പാര്‍ട്ടി മുന്നേറ്റം നടത്തുന്നത്. സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കും വിധത്തില്‍ തിപ്ര മോത കിങ് മേക്കര്‍മാരാകും എന്നാണ് ഇപ്പോഴത്തെ ട്രന്‍ഡുകള്‍ നല്‍കുന്ന സൂചനകള്‍. ഗോത്രവര്‍ഗത്തിന്റെ വോട്ട് അട്ടിമറിക്കപ്പെടാതെ പിടിച്ചെടുക്കാന്‍ തിപ്ര മോതയ്ക്ക് സാധിച്ചിട്ടുണ്ട്.

ത്രിപുരയില്‍ ബിജെപിക്ക് പതറുന്നു

ത്രിപുരയില്‍ ബിജെപിക്ക് കാലിടറുന്നു. ബിജെപി ലീഡ് 22 സീറ്റുകളില്‍ മാത്രം. 13 സീറ്റുകളിലെ ലീഡുമായി തിപ്ര മോത രണ്ടാം സ്ഥാനത്ത്. സിപിഎമ്മിന് 12 സീറ്റുകളില്‍ ലീഡ്. കോണ്‍ഗ്രസ് ആറ് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി മുന്നേറ്റം, ആദ്യ ജയം ബിജെപിക്ക്

നാഗാലാന്‍ഡില്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. എന്‍ഡിപിപി 17 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 7 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നാല് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ എന്‍പിപി

20 സീറ്റുകളില്‍ എന്‍പിപി ലീഡ് ചെയ്യുന്നു. ബിജെപിയും കോണ്‍ഗ്രസും 6 വീതം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

ത്രിപുരയിൽ മാറി മറിഞ്ഞ് ലീഡ് നില 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ത്രിപുരയിലെ 60 സീറ്റുകളിലെ ലീഡ് നില: 30 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുമ്പോള്‍ തൊട്ടു പിന്നാലെ 12 സീറ്റുകളില്‍ മുന്നേറുകയാണ് തിപ്ര മോത. സിപിഎം 11 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും മുന്നേറുന്നു.

ത്രിപുരയില്‍ 22 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്നിടത്ത് ലീഡ് ഇരുന്നൂറില്‍ താഴെ. 9 മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം 500 നും 200 നും ഇടയില്‍. പത്ത് മണ്ഡലങ്ങളില്‍ ലീഡ് 500 നും ആയിരത്തിനും ഇടയില്‍.

തിപ്ര മോതയുമായി തിരക്കിട്ട ചര്‍ച്ചകള്‍

ത്രിപുരയിൽ സർക്കാർ രൂപീകരണത്തിന് തിപ്ര മോതയുടെ നിലപാട് നിർണായകമായേക്കുമെന്ന് ഫലസൂചനകൾ. പിന്തുണക്കാന്‍ ഉപാധി വെച്ച് തിപ്ര മോത. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറെന്ന് തിപ്ര മോത. പാര്‍ട്ടിയുമായി ഇടത് സഖ്യവും ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ.

മാണിക് സാഹയ്ക്ക് വിജയം

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ആയിരത്തില്‍ താഴെയാണ് മണിക് സാഹയുടെ ഭൂരിപക്ഷം. എതിര്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ ആശിശ് കുമാര്‍ സാഹയെ 832 വോട്ടിനാണ് സാഹ മറികടന്നത്.

ചരിത്ര വിജയം നേടി 2018 ല്‍ അധികാരത്തിലെത്തിയ ബിജെപി ആദ്യം മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റിയാണ് മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പിന് 9 മാസം മുന്‍പ് മാത്രമായിരുന്നു ദന്ത ഡോക്ടറായ മണിക് സാഹയെ സര്‍ക്കാരിനെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത്. എംഎല്‍എപോലുമല്ലാതിരുന്ന മണിക് സാഹ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സഭയിലെത്തിയത്. ബിപ്ലബ് കുമാര്‍ ദേബിന്റെ ജനപ്രീതി കുറഞ്ഞതാണ് നേതൃമാറ്റത്തിന് ഇടയാക്കിയത്.

നാഗാലാഡില്‍ എന്‍ഡിപിപി മുന്നേറ്റം

നാഗാലാന്‍ഡില്‍ ബിജെപി രണ്ട് സീറ്റുകളില്‍ വിജയിച്ചു. എന്‍ഡിപിപിയും ആര്‍പിഐയും ഓരോ സീറ്റുകള്‍ വീതം നേടി. 22 സീറ്റുകളില്‍ എന്‍ഡിപിപി മുന്നേറ്റം തുടരുകയാണ്.

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മേഘാലയ

മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഒരു സീറ്റ് നേടി. 23 സീറ്റുകളില്‍ എന്‍പിപി ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ 5 സീറ്റുകളിലാണ് മുന്നേറുന്നത്. മേഘാലയയില്‍ എന്‍പിപി നേട്ടമുണ്ടാക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.

ത്രിപുരയില്‍ ബിജെപി മുന്നേറുന്നു

ത്രിപുരയില്‍ ബിജെപി 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎമ്മിന് 11 സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ മുന്നേറ്റമുള്ളത്. 11 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുകയാണ് തിപ്ര മോത പാര്‍ട്ടി. 4 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുന്നു.

ത്രിപുരയില്‍ തിപ്ര മോത നിര്‍ണായകം

ത്രിപുരയില്‍ അഞ്ച് സീറ്റുകളിൽ ബിജെപി ജയിച്ചു. 28 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 4 സീറ്റുകളിൽ തിപ്ര മോത ജയിച്ചു. 8 സീറ്റുകളിൽ പാർട്ടി മുന്നേറ്റം തുടരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ നേടിയ സിപിഎം ഇത്തവണ 11 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 3 സീറ്റുകളിൽ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാൻ സാധിച്ചത്. അതേസമയം ഐപിഎഫ്ടി ഒരു സീറ്റിൽ വിജയിക്കുകയും ചെയ്തു.

ത്രിപുരയിൽ സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടിന് കടുത്ത നിരാശ

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനഞ്ചിടത്ത് ബിജെപി വിജയിച്ചു. തിപ്രമോത 7 സീറ്റിലും സിപിഎം ,കോൺഗ്രസ് ഐപിഎഫ്ടി എന്നിവയ്ക്ക് ഓരോ സീറ്റ് വീതവുമാണ് ലഭിച്ചത്. സിപിഎം - കോൺഗ്രസ് കൂട്ടുകെട്ടിന് ഫലമുണ്ടായില്ല അതേസമയം സിപിഎമ്മിന് സംസ്ഥാനത്തുണ്ടായിരുന്ന അപ്രമാദിത്വം ഇല്ലാതാക്കാൻ ഗോത്ര പാർട്ടിയായ തിപ്രമോതക്ക് ഇക്കുറി സാധിച്ചു.

ചരിത്രമെഴുതി നാഗാലാൻഡ്; ഹെക്കാനി ജഖാലു ആദ്യ വനിതാ എംഎൽഎ

ചരിത്രമെഴുതി നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്. നാഗാലാൻഡ് നിയമസഭയിൽ ഒരു വനിത സ്ഥാനാർഥി എത്തുകയാണ്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു ജനവിധി. എന്‍ഡിപിപി സ്ഥാനാര്‍ഥിയായ ഹെക്കാനി ജെക്കാലുവാണ് നാഗാലാൻഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നേട്ടം കൈവരിച്ചത്. എൻഡിപിപിയുടെ മറ്റൊരു വനിതാ സ്ഥാനാർഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് ചെയ്യുകയാണ്.

ഹെക്കാനി ജഖാലു
ഹെക്കാനി ജഖാലു
LIVE: ത്രിപുരയിലും നാഗാലാൻഡിലും ഭരണ തുടർച്ച; മേഘാലയയില്‍ തൂക്കുസഭ
ഹെക്കാനി ജഖാലു; നാഗാലാന്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎല്‍എ

നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി വീണ്ടും നെയ്ഫു റിയോ

നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി വീണ്ടും നെയ്ഫു റിയോ തിരഞ്ഞെടുക്കപ്പെട്ടു. എന്‍ഡിപിപി-ബിജെപി സഖ്യ സ്ഥാനാര്‍ഥിയായ നെയ്ഫു വമ്പിച്ച ഭൂരിപക്ഷത്തോടെ വടക്കന്‍ അങ്കാമിയില്‍ നിന്നാണ് വിജയിച്ചത്‌.

മേഘാലയയില്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചും സാങ്മയെ സ്വീകരിച്ചും എന്‍പിപി പ്രവര്‍ത്തകര്‍

മേഘാലയയില്‍ 5 സീറ്റ് നേടുകയും വോട്ടെണ്ണല്‍ തുടരുന്ന 20ലേറെ സീറ്റുകളില്‍ ഭൂരിപക്ഷമായി തുടരുകയും ചെയ്യുന്ന എന്‍പിപി പാർട്ടിയുടെ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയുടെ പാര്‍ട്ടിയാണ് എന്‍പിപി.

നാഗാലാന്‍ഡില്‍ വീണ്ടും വനിതാ സ്ഥാനാര്‍ഥിക്ക് ജയം

നാഗാലാന്‍ഡില്‍ ചരിത്രമെഴുതി രണ്ടാമതും വനിതാ സ്ഥാനാര്‍ഥിക്ക് ജയം. എന്‍ഡിപിപി-ബിജെപി സ്ഥാനാര്‍ഥി സല്‍ഹോട്ടൂനോ ക്രൂസാണ് 7 വോട്ടിന് പടിഞ്ഞാറന്‍ അങ്കാമിയില്‍ നിന്ന് വിജയിച്ചത്. നേരത്തേ എന്‍ഡിപിപി സ്ഥാനാര്‍ഥിയായ ഹെക്കാനി ജെക്കാലു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നേട്ടം കൈവരിച്ചിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് നിയമസഭയിലേക്ക് വനിതാ എംഎല്‍എമാർ എത്തുന്നത്.

LIVE: ത്രിപുരയിലും നാഗാലാൻഡിലും ഭരണ തുടർച്ച; മേഘാലയയില്‍ തൂക്കുസഭ
ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിന് ഭരണത്തുടർച്ച; മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി സർക്കാർ
logo
The Fourth
www.thefourthnews.in