നശിച്ചത് രണ്ടര ഏക്കറിലെ കൃഷി; ഫസല്‍ ബീമ യോജനയിലെ നഷ്ടപരിഹാരം 1.76 രൂപ

നശിച്ചത് രണ്ടര ഏക്കറിലെ കൃഷി; ഫസല്‍ ബീമ യോജനയിലെ നഷ്ടപരിഹാരം 1.76 രൂപ

രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 25,000 രൂപ ചിലവിട്ടാണ് കൃഷി ചെയ്തത്
Updated on
1 min read

ഔറംഗാബാദിലെ യുവകര്‍ഷകന് പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമ യോജന പ്രകാരം നഷ്ടപരിഹാരം ലഭിച്ചത് 1.76 രൂപ. ശക്തമായ മഴയില്‍ കൃഷി മുഴുവന്‍ നശിച്ചതിനാല്‍ പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സിന് അപേക്ഷിച്ച കൃഷ്ണ റൗത്ത് എന്ന കര്‍ഷകനാണ് അക്കൗണ്ടിലേക്ക്‌ 1.76 രൂപ ലഭിച്ചത്. പ്രഭണി ജില്ലയിലെ ദസല ഗ്രാമത്തിലുള്ള രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 25000 രൂപ ചിലവിട്ടാണ് കൃഷ്ണ കൃഷി ചെയ്തത്.

കേന്ദ്ര പദ്ധതി പ്രകാരം കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം ലഭിക്കുന്ന ആദ്യത്തെയാളല്ല കൃഷ്ണ റൗത്ത്

കൊമേഴ്‌സ് ബിരുദധാരിയായ കൃഷ്ണ റൗത്ത് ഒരു നല്ല ജോലി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ പത്ത് വര്‍ഷം മുമ്പ് മാതാപിതാക്കളോടൊപ്പം കൃഷിയിലേക്കിറങ്ങുകയായിരുന്നു. 25000 രൂപ ചിലവിട്ടാണ് സൊയാബീന്‍, പരിപ്പ്, കടല പരിപ്പ് എന്നിവ കൃഷി ചെയ്തത്. ഫസല്‍ ബീമ യോജനയിലേക്ക് കൃഷ്ണ റൗത്ത് 455 രൂപയും പിന്നീട് വിള നഷ്ടപരിഹാരത്തിലേക്ക് 200 രൂപയും പ്രീമിയം അടച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടര ഏക്കര്‍ കൃഷി നാശത്തിന് 27,000 രൂപയാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്.

കേന്ദ്ര പദ്ധതി പ്രകാരം കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം ലഭിക്കുന്ന ആദ്യത്തെയാളല്ല കൃഷ്ണ റൗത്ത്. മൂന്ന് ഏക്കര്‍ കൃഷിയിടത്തില്‍ 4 വിളകള്‍ കൃഷി ചെയ്ത ഗഞ്ചന്‍ ചവാന്‍ എന്ന കര്‍ഷകന് 14.21 രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. പദ്ധതിയിലേക്ക്1800 രൂപ പ്രീമിയം ഗഞ്ചന്‍ ചവാനും അടച്ചിട്ടുണ്ട്.

ശാസ്ത്ര ബിരുദധാരിയും കര്‍ഷകനുമായ പാണ്ഡുരംഗ് കദമിന് കൃഷി നാശം സംഭവിച്ച തന്റെ ഒരു നിലത്തിന് 37.31 രൂപയും മറ്റൊരു നിലത്തിന് 327 രൂപയുമാണ് ലഭിച്ചത്. പാണ്ഡുരംഗ് 595 രൂപയാണ് പ്രീമിയമായി അടച്ചത്. അതേസമയം 1980 രൂപ പ്രീമിയം അടച്ച അദ്ദേഹത്തിന്റെ സഹോദരന്‍ ഇന്ദ്രജിത്തിന് . നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങളില്‍ ഒന്നിന് 73.42 രൂപയും മറ്റൊന്നിന് 260 രൂപയുമാണ് ലഭിച്ചത്. മറ്റൊരു സഹോദരന്‍ വിത്തല്‍ 1800 രൂപയാണ് പ്രീമിയമായി അടച്ചത്. അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിച്ചത് 146 രൂപയുമായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളില്‍ പണം ചിലവാക്കരുതെന്ന് തങ്ങള്‍ തീരുമാനിച്ചതായി ഇന്ദ്രജിത്ത്

സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളില്‍ പണം ചിലവാക്കരുതെന്ന് തങ്ങള്‍ തീരുമാനിച്ചതായി ഇന്ദ്രജിത്ത് പറയുന്നു. പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം കര്‍ഷകര്‍ അടയ്‌ക്കേണ്ടത് മൊത്തം തുകയുടെ 2% മാത്രമാണ്. ഇന്‍ഷുറന്‍സിന്റെ യഥാര്‍ഥ നിരക്കില്‍ കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയം കഴിഞ്ഞുള്ള തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അടയ്ക്കുന്നത്. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയും മറ്റ് എംപാനല്‍ ചെയ്ത സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

logo
The Fourth
www.thefourthnews.in