ഡൽഹിയിൽ പതിനാറുകാരിയെ സുഹൃത്ത് കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി; സംഭവം ആളുകൾ നോക്കിനിൽക്കെ, പ്രതി അറസ്റ്റിൽ

ഡൽഹിയിൽ പതിനാറുകാരിയെ സുഹൃത്ത് കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി; സംഭവം ആളുകൾ നോക്കിനിൽക്കെ, പ്രതി അറസ്റ്റിൽ

കുത്തേറ്റുവീണ പെൺകുട്ടിയെ യുവാവ് വലിയ കല്ലുകൊണ്ട് തുടർച്ചയായി തലയ്ക്കടിച്ചു
Updated on
1 min read

ഡൽഹിയിൽ പതിനാറുകാരിയെ സുഹൃത്തായ ഇരുപതുകാരൻ ജനത്തിരക്കേറിയ തെരുവിൽ കത്തികൊണ്ട് കുത്തിയും വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തി. സംഭവസ്ഥലത്ത് നിരവധി ആളുകളുണ്ടായിരുന്നിട്ടും ആരും പെൺകുട്ടിയുടെ രക്ഷയ്‌ക്കെത്തിയില്ല. എസി റിപ്പയർ മെക്കാനിക്കായ പ്രതി സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ ആക്രമിക്കുമ്പോൾ ആളുകൾ സമീപത്തു കൂടി നടന്നുപോവുകയും നോക്കിനിൽക്കുകയും ചെയ്യുന്നതിന്റെ സി സി ടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷഹബാദ് ഡയറി പ്രദേശത്ത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ഷഹബാദ് ഡയറിയിലെ ജെജെ കോളനിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു.

പെൺകുട്ടിയെ ആക്രമിക്കുമ്പോൾ ആളുകൾ സമീപത്തു കൂടി നടന്നുപോവുകയും നോക്കിനിൽക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

പെൺകുട്ടിക്ക് പതിനഞ്ചിലേറെ കുത്തേറ്റിട്ടുണ്ട്. എത്ര തവണ കുത്തേറ്റുവെന്ന് കൃത്യമായി പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റുവീണ പെൺകുട്ടിയെ യുവാവ് വലിയ കല്ലുപാളിയെടുത്ത് തുടർച്ചയായി തലയ്ക്കടിച്ചു.

ഒരു ഘട്ടത്തിൽ ആക്രമണമവസാനിപ്പിച്ച് മടങ്ങിയ യുവാവ് തിരികെ വന്ന് കല്ലെടുത്ത് തലയക്കടിക്കുന്നതും സി സി ടിവി ദൃശ്യങ്ങളിൽ കാണാം. പരിസരവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സുമൻ സാൽവെ പറഞ്ഞു.പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റത്തിനാണ്(ഐപിസി 302 വകുപ്പ്) ഷഹബാദ് ഡയറി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in