ഗുജറാത്ത് തിരഞ്ഞെടുപ്പ്; ഖേഡ ജില്ലയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുസ്ലീം വിഭാഗം

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ഖേഡ ജില്ലയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുസ്ലീം വിഭാഗം

കഴിഞ്ഞ ഒക്ടോബറിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം
Updated on
1 min read

ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഉന്ധേല ഗ്രാമത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുസ്ലീംകൾ. കഴിഞ്ഞ ഒക്ടോബറിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ കല്ലേറ് നടത്തിയെന്നാരോപിച്ചായിരുന്നു പോലീസിന്റെ അതിക്രമം. പോലീസ് യുവാക്കളെ ചാട്ടവാറ് കൊണ്ട് അടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ചില യുവാക്കളെ അറസ്റ്റ് ചെയ്യുകയും തൂണിൽ കെട്ടിയിട്ട് ചൂരൽ കൊണ്ട് മർദിക്കുകയും ചെയ്തിരുന്നു. യൂണിഫോമിലല്ലാത്ത പോലീസുകാർ യുവാക്കളെ കെട്ടിയിട്ട് മർദ്ദിക്കുന്നത് കണ്ട് ജനങ്ങൾ ആർത്ത് വിളിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർ പൊതുജനങ്ങൾക്ക് മുന്നിൽ മാപ്പ് പറയണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. പ്രദേശത്തിന്റെ ചുമതലയുള്ള പോലീസ് ഇൻസ്പെക്ടറും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവം വിവാദമായതിനെ തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും ഇതുവരെയും ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. പോലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

ഒക്‌ടോബർ 3 ന് ക്ഷേത്ര പരിസരത്ത് നടന്ന ഗർബ പരിപാടിക്കിടെ 150ഓളം പേർ കല്ലേറ് നടത്തിയെന്നായിരുന്നു റിപ്പോർട്ട്. കേസിൽ 43 പേരാണ് പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. പ്രഥമ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് മുസ്ലീം പള്ളിക്ക് സമീപം നവരാത്രി ഗർബ നടത്തുന്നതിനെ ഒരുകൂട്ടം മുസ്ലീമുകൾ എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായതെന്നാണ് റിപ്പോർട്ട്. എഫ്ഐആറിനെ തുടർന്ന് 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് വലിയൊരു സന്നാഹം പോലീസിനെ തന്നെ ഗ്രാമത്തിൽ വിന്യസിച്ചിരുന്നു.

logo
The Fourth
www.thefourthnews.in