കോയമ്പത്തൂര്‍ സ്ഫോടനം
കോയമ്പത്തൂര്‍ സ്ഫോടനം

കോയമ്പത്തൂർ സ്ഫോടനം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി, പ്രതികളില്‍ ചിലര്‍ കേരളത്തിലെത്തിയെന്ന് അന്വേഷണസംഘം

സ്ഫോടനത്തിന് ഉപയോ​ഗിച്ച കാർ നേരത്തെ പത്ത് പേർ ഉപയോഗിച്ച് കൈമാറി വന്നതാണെന്ന് പോലീസ്
Updated on
2 min read

കോയമ്പത്തൂർ സ്ഫോടന കേസില്‍ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളുടെ ലക്ഷ്യം വർ​ഗീയ കലാപമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രതികളില്‍ ചിലര്‍ കേരളത്തിലുമെത്തിയെന്ന് പോലീസ് പറയുന്നു. മൊബൈൽ ടവ‍ർ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുപ്രകാരം വിവിധയിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായവര്‍
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായവര്‍

സ്ഫോടനവുമായി ബന്ധപ്പെട്ട് 20 പേരെ ഇതുവരെ ചോദ്യം ചെയ്തു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍പേരുടെ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നു. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് തൽക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് ഇതുവരെ അറസ്റ്റിലായവര്‍. കേസ് എൻഐഎയ്ക്ക് കൈമാറിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

സ്ഫോടനത്തിന് ഉപയോ​ഗിച്ച കാർ നേരത്തെ പത്ത് പേർ ഉപയോഗിച്ച് വന്നതാണ്. കാറിന്റെ മുന്‍ ഉടമസ്ഥരെ കണ്ടെത്തുന്നതിനടക്കമുള്ള പരിശോധനകള്‍ നടത്തും. കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ 75 കിലോ​​ഗ്രാം സ്ഫോടന വസ്തുക്കളും കാറിൽ നിന്ന് കണ്ടെടുത്ത സ്ഫോടന വസ്തുക്കളുടെ അവശിഷ്ടങ്ങളും സമാനമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ
കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ

സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുന്‍പ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ശ്രീലങ്കൻ ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ മാതൃകയിൽ തെക്കേ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോ എന്നാണ് ഇപ്പോൾ അന്വേഷണ സംഘം പരിശോധിക്കുന്നത്.

ജമീഷ മുബീന് കാർ എത്തിച്ച് നൽകിയത് അറസ്റ്റിലായ മുഹമ്മദ് തൽകയാണ്. അൽഉമ എന്ന നിരോധിത സംഘടനയുടെ നേതാവ് ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകനാണ് തൽക. ഇതിൽ കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

logo
The Fourth
www.thefourthnews.in