കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

മറ്റ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരും
Updated on
1 min read

കിഴക്കൻ ലഡാക്ക് സെക്ടറിലെ പട്രോളിംഗ് പോയിന്റ്-15 ന് സമീപമുള്ള ഗോഗ്ര ഹൈറ്റ്സ്-ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ സൈനിക പിന്മാറ്റം പൂർത്തിയായി. താത്ക്കാലികമായി കെട്ടി ഉയർത്തിയ നിർമാണ പ്രവർത്തനങ്ങളടക്കം സൈന്യം പൊളിച്ചു നീക്കി. ഇരുരാജ്യങ്ങളുടെയും കമാൻഡർമാർ പരസ്പരം സേനകൾ നിലവിൽ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിച്ചുള്ള പിന്മാറ്റമാണ് നടന്നിരിക്കുന്നത്. അതേസമയം മറ്റ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടി ഉസ്‌ബെക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ് സൈനിക പിന്മാറ്റം. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ പതിനാറാം കമാൻഡർതല ചർച്ചകൾക്കൊടുവിലാണ് നടപടി. സെപ്റ്റംബര്‍ എട്ടിനാണ് ഇരുരാജ്യങ്ങളും മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ വർഷം നടന്ന സൈനിക ചർച്ചകളുടെ 12-ാം റൗണ്ടിൽ ഇരുരാജ്യങ്ങളും പിരിഞ്ഞുപോകാൻ വാക്കാൽ സമ്മതിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭൂരിഭാഗം സൈനികരെയും ഇന്ത്യയും ചൈനയും സംഘർഷ മേഖലയിൽ നിന്ന് പിൻവലിച്ചിരുന്നു.

2020 ജൂണിൽ ഗാല്‍വാനില്‍ നടന്ന സംഘർഷത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും ഗോഗ്ര ഹോട്സ്പറിങ്‌സ് മേഖലയിൽ സൈനികരെ നിയോഗിച്ചത്. സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. 40 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. നേരത്തെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പാംഗോങ് തടാകത്തിന്റെ തീരത്ത് നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യം പിന്‍മാറിയിരുന്നു. ഗോഗ്ര-ഹോട്‌സ്പ്രിംഗ്‌സ് ഏരിയയിലെ പട്രോളിംഗ് പോയിന്റ് 15 ൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യത്തെ പിൻവലിക്കുന്നത് ലഡാക്ക് അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പായാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in