'ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല', തിരഞ്ഞെടുപ്പ് അതിന് തെളിവെന്ന് അമർത്യ സെൻ; രാമക്ഷേത്ര നിർമാണത്തിനും വിമർശനം

'ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല', തിരഞ്ഞെടുപ്പ് അതിന് തെളിവെന്ന് അമർത്യ സെൻ; രാമക്ഷേത്ര നിർമാണത്തിനും വിമർശനം

രാഷ്ട്രീയ നേതാക്കളെ ജയിലിലാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും സെൻ പ്രതികരിച്ചു
Updated on
1 min read

ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമല്ല എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് നൊബേല്‍ ജേതാവ് അമർത്യ സെൻ. മതേതര ഭരണഘടനയുള്ള മതേതര രാജ്യമെന്ന നിലയില്‍ രാഷ്ട്രീയമായി തുറന്ന് മനസ് ആവശ്യമാണെന്നും അമർത്യ സെൻ ചൂണ്ടിക്കാണിച്ചു.

"ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് തോന്നുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല, ഇതാണ് തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്," അമർത്യ സെൻ വ്യക്തമാക്കി.

മഹാത്മ ഗാന്ധിയുടേയും രബീന്ദ്രനാഥ ടാഗോറിന്റേയും നേതാജിയുടേയും മണ്ണില്‍, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി ചിത്രീകരിക്കുന്നതിനായി ഇത്രയും പണം മുടക്കി രാമക്ഷേത്രം നിർമിച്ചത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇന്ത്യയുടെ യഥാർഥ സ്വത്വത്തെ മറച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു, അത് മാറേണ്ടതുണ്ട്, സെൻ വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുമെന്ന അവകാശവാദവുമായി വോട്ടുതേടിയ ബിജെപി 240 സീറ്റുകളില്‍ ഒതുങ്ങിയിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ സഹായത്താലായിരുന്നു ബിജെപി സർക്കാർ രൂപികരിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ആകെ 234 മണ്ഡലങ്ങളില്‍ വിജയിച്ചു.

രാഷ്ട്രീയ നേതാക്കളെ ജയിലിലാക്കുന്നതിനെതിരെയും സെൻ പ്രതികരിച്ചു. എല്ലാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. വിചാരണയില്ലാതെതന്നെ ആളുകളെ തടവിലാക്കുന്നതും പണക്കാരും ദരിദ്രരും തമ്മിലുള്ള അകലം വർധിക്കുന്നതും തുടരുകയാണ്. ഇത് അവസാനിക്കണം, സെൻ കൂട്ടിച്ചേർത്തു.

എന്റെ ചെറുപ്പകാലത്ത്, ബ്രിട്ടീഷ് ഇന്ത്യയില്‍ എന്റെ ബന്ധുക്കളില്‍ പലരും വിചാരണപോലുമില്ലാതെ ജയിലില്‍ കിടന്നു. ഇന്ത്യ ഇതില്‍ നിന്ന് മുക്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇത് അവസാനിക്കാത്തതില്‍ കോണ്‍ഗ്രസും കുറ്റക്കാരാണ്, അവരും മാറ്റം കൊണ്ടുവന്നില്ല. എന്നാല്‍, ഇന്ന് ഇത് നിലവിലെ സർക്കാരിന്റെ കീഴില്‍ കൂടുതലായി പ്രയോഗിക്കപ്പെടുന്നു, സെൻ പറഞ്ഞു.

പുതിയ മന്ത്രിസഭ പഴയ മന്ത്രിസഭയുടെ പതിപ്പ് മാത്രമാണെന്നും സെൻ ചൂണ്ടിക്കാണിച്ചു. മന്ത്രിമാർ അതേ വകുപ്പ് തന്നെ കൈവശം വെയ്ക്കുന്നു. ചെറിയ അഴിച്ചുപണിയുണ്ടായെങ്കിലും രാഷ്ട്രീയപരമായി ശക്തരായവർ അങ്ങനെ തന്നെ തുടരുകയാണെന്നും സെൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in