കാഴ്ച നഷ്ടപ്പെടുന്നു; ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ അമേരിക്കയില്‍ നിന്ന് തിരിച്ചുവിളിച്ചു

കാഴ്ച നഷ്ടപ്പെടുന്നു; ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ അമേരിക്കയില്‍ നിന്ന് തിരിച്ചുവിളിച്ചു

ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന എസ്‌റികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഐ ഡ്രോപ്പുകളാണ് തിരിച്ചുവിളിക്കുന്നത്
Updated on
1 min read

രോഗികളില്‍ കാഴ്ച നഷ്ടപ്പെടുന്നതും രക്തക്കുഴലുകളിലെ അണുബാധയും സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ തിരിച്ചുവിളിച്ചു. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് വഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നെന്ന് വ്യക്തമായതോടെയാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ഐ ഡ്രോപ്പുകള്‍ പിൻവലിക്കുന്നത്. ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന എസ്‌റികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഐ ഡ്രോപ്പുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ വ്യക്തമാക്കി.

അമേരിക്കയിലെ ആരോഗ്യ വകുപ്പിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മരുന്നുകള്‍ തിരിച്ചുവിളിച്ചത്. രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നന്നേയ്ക്കുമായി കാഴ്ച നഷ്ടപ്പെടുക, മരണത്തിലേക്ക് വരെ നയിക്കുന്ന രക്തത്തിലെ അണുബാധ എന്നിവയ്ക്ക് ഐ ഡ്രോപ് കാരണമാകുന്നെന്നാണ് കണ്ടെത്തല്‍. അതേസമയം ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) നീക്കം നടത്തുന്നുണ്ട്.

കണ്ണില്‍ നേരിട്ട് അണുബാധയുണ്ടായ 11 രോഗികളില്‍ അഞ്ച് പേര്‍ക്കെങ്കിലും കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകള്‍

ഐ ഡ്രോപ്പുകള്‍ കാലഹരണപ്പെടുന്നതിന് മുന്‍പ് സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. സ്യൂഡോമോണസ് എരിജിനോസാ എന്ന അണുബാധ രാജ്യ വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അണുബാധയുടെ സാന്നിധ്യം 12 സംസ്ഥാനങ്ങളിലായി 55 പേരിലെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ ഒരാള്‍ക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതുവരെ, കണ്ണില്‍ നേരിട്ട് അണുബാധയുണ്ടായ 11 രോഗികളില്‍ അഞ്ച് പേര്‍ക്കെങ്കിലും കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. സ്യൂഡോമോണസ് എരുഗിനോസയുടെ അഭൂതപൂര്‍വമായ വ്യാപനത്തേക്കുറിച്ച് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരിയോണ്‍ ബയോടെക്കിന്റെ നിര്‍മാണ ലൈസന്‍സ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു

ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ യുഎസിലേക്ക് അയച്ചവയ്ക്ക് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും കമ്പനി വ്യക്തമാക്കി. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് മുതല്‍ സ്വീകരിച്ച ആഭ്യന്തര നടപടികളെക്കുറിച്ച് വിശദീകരിച്ച കമ്പനി, തങ്ങളും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ഈ വര്‍ഷമാദ്യം, ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരിയോണ്‍ ബയോടെക്കിന്റെ നിര്‍മാണ ലൈസന്‍സ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗാംബിയയിലും ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുമായി ബന്ധപ്പെട്ട് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in