വയസ്സ് 106 ;  റെയിൽവേ യൂണിയൻന്റെ ജനറൽ സെക്രട്ടറിയായി 61ാം തവണയും കനയ്യ

വയസ്സ് 106 ; റെയിൽവേ യൂണിയൻന്റെ ജനറൽ സെക്രട്ടറിയായി 61ാം തവണയും കനയ്യ

ഏറ്റവും പ്രായം കൂടിയ ട്രേഡ് യൂണിയൻ നേതാവെന്ന ഗിന്നസ് വേൾഡ് റെക്കോർഡിനായി അദ്ദേഹത്തിന്റെ പേര് നിർദേശിക്കാനിരിക്കുകയാണ് എൻ ഇ ആർ എം യു
Updated on
1 min read

പ്രായം വെറുമൊരു നമ്പർ മാത്രമെന്നത് കേട്ട് പഴകിയ പ്രയോഗമാണെങ്കിലും കനയ്യ ലാൽ ഗുപ്തയെ വിശേഷിപ്പിക്കാൻ തത്കാലം മറ്റൊരു മാർഗമില്ല. വാർദ്ധക്യം വിശ്രമത്തിനുള്ളതാണെന്ന സ്ഥിരം ക്ളീഷേക്ക് അപവാദമാണ് കനയ്യ. 106ാം വയസ്സിലും സദാ കര്‍മനിരതനാണ് ഈ ഗൊരഖ്‌പൂർ സ്വദേശി. നോർത്ത് ഈസ്റ്റേൺ റെയിൽവേ മസ്ദൂർ യൂണിയന്റെ (NERMU) ജനറൽ സെക്രട്ടറിയായി 61-ാം തവണയും തിരഞ്ഞെടുക്കപ്പെട്ടുവെന്നത് തന്നെയാണ് കനയ്യ ആള് നിസ്സാരക്കാരനല്ല എന്ന് പറയാനുള്ള പ്രധാന കാരണം.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലെ സ്ഥിര സാന്നിധ്യമാണ് കനയ്യ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രേഡ് യൂണിയൻ നേതാവെന്ന ഗിന്നസ് വേൾഡ് റെക്കോർഡിനായി അദ്ദേഹത്തിന്റെ പേര് നിർദേശിക്കാനിരിക്കുകയാണ് എൻ ഇ ആർ എം യു

1981ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും സംഘടനയുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചിരുന്നില്ല

ജയപ്രകാശ് നാരായണനുമായുള്ള ബന്ധത്തിൽ നിന്ന് നേടിയ ധാർമ്മിക ശക്തിയാണ് ഈ പ്രായത്തിലും ഊർജസ്വലത കൈവിടാതിരിക്കാനുള്ള പ്രചോദനമെന്ന് കനയ്യ പറയുന്നു. എൻ ഇ ആർ എം യു അംഗങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ തനിക്ക് പ്രായം ഒരു പ്രശ്നമായി തോന്നാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "എൻ ഇ ആർ എം യു ഓഫീസ് എന്റെ ഒരേയൊരു വീടാണ്, അതിലെ അംഗങ്ങൾ എന്റെ കുടുംബവും" കനയ്യ പറയുന്നു.

1946ൽ ഇന്ത്യൻ റയിൽവേയിൽ ചേർന്ന കനയ്യ ആ വർഷം തന്നെ എൻ ഇ ആർ എം യുവിന്റെയും ഭാഗമായി. അപ്പോള്‍ മുതൽ എല്ലാ വർഷവും ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നുമുണ്ട്. 1981ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും സംഘടനയുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചില്ല. നാല് തവണ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ഒരു മാസത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും തന്റെ ട്രേഡ് യൂണിയൻ പ്രവർത്തനം അവസാനിപ്പിക്കാൻ കനയ്യ തയ്യാറായില്ല.

നിഷ്ഠയോടെയുള്ള ജീവിതചര്യയാണ് കനയ്യയുടെ വിജയ രഹസ്യമെന്ന് കൂടെയുള്ളവർ പറയുന്നു. അതിരാവിലെ എണീക്കുന്ന കനയ്യ പകൽ മുഴുവൻ വിവിധ ജോലികളിലായിരിക്കും. രണ്ടു നേരം ചപ്പാത്തിയും പരിപ്പുമാണ് ഭക്ഷണം. ഈ പ്രായത്തിലും ഓർമശക്തിക്ക് മങ്ങലേൽക്കാത്തതിന് കാരണം ഇതൊക്കെയാണെന്നാണ് സംഘടനയിലെ സഹപ്രവർത്തകരുടെ അഭിപ്രായം.

logo
The Fourth
www.thefourthnews.in