കർണാടകയിലെ സ്വകാര്യ മേഖലയില്‍ കന്നഡിഗ സംവരണം: വിവാദ ബിൽ മരവിപ്പിച്ചു

കർണാടകയിലെ സ്വകാര്യ മേഖലയില്‍ കന്നഡിഗ സംവരണം: വിവാദ ബിൽ മരവിപ്പിച്ചു

ബില്‍ താത്കാലികമായി മരവിപ്പിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ബില്‍ പുനഃപരിശോധിച്ച ശേഷം അന്തിമ തീരുമാനം എന്നും സിദ്ധരാമയ്യ
Updated on
2 min read

കർണാടകയിലെ സ്വകാര്യ മേഖയിലെ തൊഴിലിടങ്ങളിൽ കന്നഡിഗർക്കു സവിശേഷ സംവരണം നൽകാനുള്ള നിയമ നിർമാണത്തിനെതിരെ പ്രതിഷേധം കടുത്തതോടെ വിവാദ ബിൽ മരവിപ്പിച്ചു. ബില്‍ താത്കാലികമായി മരവിപ്പിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ബില്‍ പുനഃപരിശോധിച്ച ശേഷം അന്തിമ തീരുമാനം എന്നും സിദ്ധരാമയ്യ.കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക മന്ത്രിസഭാ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയത്

കർണാടകയിൽ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും സംഘടനകളും സിദ്ധരാമയ്യ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണിത്. സർക്കാർ തീരുമാനം വ്യാവസായിക - വിവരസാങ്കേതിക വളർച്ചയെ മുരടിപ്പിക്കാനേ ഉപകരിക്കൂ എന്ന് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്ട്‌വെയർ ആൻഡ് സർവീസസ് കമ്പനി ( നാസ്‌കോം ) കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ജിഡിപി വളർച്ചയിൽ 25 ശതമാനത്തോളം സംഭാവന നൽകുന്ന മേഖലയിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് കമ്പനികളെ ബെംഗളൂരു വിട്ടു പോകാൻ പ്രേരിപിപ്പിക്കുന്നതാണെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി.ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒട്ടുമിക്ക സ്വകാര്യ കമ്പനി മാനേജ്മെന്റുകളും സർക്കാർ തീരുമാനത്തെ എതിർത്തു രംഗത്ത് എത്തിയിരുന്നു.

കർണാടകയിലെ സ്വകാര്യ മേഖലയില്‍ കന്നഡിഗ സംവരണം: വിവാദ ബിൽ മരവിപ്പിച്ചു
സ്വകാര്യ കമ്പനികളിൽ കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം; നിയമ നിര്‍മാണവുമായി കര്‍ണാടക സര്‍ക്കാര്‍

സ്വകാര്യ മേഖലയിലെ 50 ശതമാനം മാനേജ്മെന്റ് ജോലികളും 70 ശതമാനം നോൺ മാനേജ്മെന്റ് ജോലികളും കന്നഡിഗർക്കായി സംവരണം ചെയ്യുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയതോടെയായിരുന്നു പ്രതിഷേധം തലപൊക്കിയത് . ഗ്രൂപ് സി , ഡി തസ്തികകളിൽ നൂറു ശതമാനം കന്നഡിഗ സംവരണം എന്നതും മന്ത്രിസഭാ തത്വത്തിൽ അംഗീകരിക്കുകയായിരുന്നു. സംവരണം പാലിക്കാത്ത തൊഴിലുടമക്കെതിരെ കേസെടുക്കാനും പിഴ ഒടുക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണമായിരുന്നു സർക്കാർ ലക്ഷ്യം വെക്കുന്നത് . ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ ചർച്ച ചെയ്തു പാസാക്കാനായിരുന്നു നീക്കം.

എന്നാൽ ബില്ലിനെതിരെ നിക്ഷേപക ലോകത്തു നിന്നും പ്രതിഷേധം ഇരമ്പിയതോടെ സർക്കാർ പരുങ്ങലിലായിരുന്നു. ബില്ലിന്റെ സവിശേഷത വിവരിച്ചു എക്സിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കം ചെയ്തു. സർക്കാർ തീരുമാനത്തെ ന്യായീകരിച്ചും നിക്ഷേപകരെ സമാധാനിപ്പിച്ചും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തി. നിക്ഷേപകർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കർണാകയിൽ ജോലി ചെയ്യാൻ സന്നദ്ധരായി വരുന്ന ആരെയും സ്വാഗതം ചെയ്യുന്നുവെന്നും ഡികെ പറഞ്ഞു.

'ആരും നിരാശരാകേണ്ടതില്ല. ആരുടെയും അവസരങ്ങൾ കവരാൻ അല്ല നിയമനിർമാണം. നാസ്‌കോം ഉൾപ്പടെയുളള എല്ലാവരെയും സർക്കാർ കേൾക്കും. കന്നഡിഗർക്ക് കൂടി അവസരങ്ങൾ സ്വകാര്യ മേഖലയിൽ ലഭിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത് ' കർണാടക ഉപമുഖ്യമന്ത്രി വിശദീകരിച്ചു.

THE KARNATAKA STATE EMPLOYMENT OF LOCAL CANDIDATE IN THE INDUSTRIES ,FACTORIES AND OTHER ESTABLISMENTS 2024

എന്നാണ് വിവാദമായ ബില്ലിന്റെ പേര്.അതായത് കർണാടകയിലെ സ്വകാര്യ വ്യവസായ - നിർണമാണ ശാലകളിലും മറ്റു അനുബന്ധ കമ്പനികളിലും പ്രാദേശിക തൊഴിലാളികൾക്ക് ജോലി അവസരം ഉറപ്പാക്കുന്ന തരത്തിലാണ് ബിൽ.

യോഗ്യരായ കന്നഡിഗ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ആ വിവരം സർക്കാരിനെ അറിയിക്കണം. സർക്കാർ സംവിധാനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താനായാൽ കമ്പനികൾക്ക് ഇളവ് ലഭിക്കും. പക്ഷെ അധിക കാലം ഇളവുണ്ടാകില്ല. സർക്കാർ സഹായത്തോടെ പരിശീലിപ്പിക്കപ്പെട്ട കന്നഡിഗരെ മൂന്നു വർഷത്തിനുള്ളിൽ നിയമിച്ചു സംവരണം പാലിച്ചേ മതിയാകൂ എന്നതാണ് ചട്ടത്തിൽ പറയുന്നത്.സംവരണം അട്ടിമറിച്ചുള്ള നിയമനം പിഴ ശിക്ഷയിൽ കലാശിക്കും. 10,000 മുതൽ 25000 രൂപ വരെ പിഴ ചുമത്തും.

കർണാടകയിലെ സ്വകാര്യ മേഖലയില്‍ കന്നഡിഗ സംവരണം: വിവാദ ബിൽ മരവിപ്പിച്ചു
ആർട്ടിക്കിൾ 370 ന്യായീകരിച്ച് പരാമർശം; ഗുലാം നബിയുടെ പാർട്ടി വിട്ട് 21 നേതാക്കൾ കോൺഗ്രസിലേക്ക്

ബില്ല് അടിമുടി ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കർണാടക സർക്കാരിനെതിരെ പ്രതിഷേധം ഉയരുന്നത്.

പൗരന് രാജ്യത്തെ ഭരണഘടനാ ഉറപ്പു നൽകുന്ന തുല്യതക്കുളള അവകാശം നിഷേധിക്കലാണ് ഈ ബിൽ വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങളെല്ലാമെന്നാണ് വിമർശനം. ആർട്ടിക്കിൾ 14 ന്റെയും 16 ന്റെയും നഗ്നമായ ലംഘനമാണിത്.

2013 ലെ സിദ്ധരാമയ്യ സർക്കാർ ഐ ടി - ബി ടി മേഖല ഒഴികെയുളള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 100ശതമാനം കന്നഡിഗ സംവരണം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അന്ന് ഭരണഘടന വിരുദ്ധത ചൂണ്ടിക്കാട്ടി നിയമവകുപ്പ് തടയുകയായിരുന്നു. സമാനമായി ആന്ധ്രാ, ജാർഖണ്ഡ് , ഹരിയാന, സർക്കാരുകളും പ്രദേശികവാദം ഉയർത്തിയുള്ള സംവരണ കൗശലത്തിനു മുതിർന്നിരുന്നു. എന്നാല്‍ വിവിധ കോടതികള്‍ ഇത്തരം നീക്കങ്ങള്‍ തടയുകയായിരുന്നു.

സിദ്ധരാമയ്യ സർക്കാർ ബിൽ വൈകാതെ നിയമസഭയിൽ അവതരിപ്പിക്കും. സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാകാനും നിയമമാക്കാനും ബുദ്ധിമുട്ട് ഉണ്ടാവില്ല. അതേസമയം നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങളുടെ ഗതി തന്നെ ആകും കർണാടകയ്ക്കും

നിലവില്‍ മലയാളികള്‍ അടക്കമുള്ള ഇതര സംസ്ഥാനത്തുള്ളവര്‍ നടത്തുന്നതും തൊഴിലെടുക്കുന്നതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും-ഫാക്ടറികളും അനുബന്ധ കമ്പനികളും കർണാടകയിലുണ്ട്. നിയമം നടപ്പിലാക്കാൻ കർണാടക സർക്കാർ തുനിഞ്ഞിറങ്ങിയാൽ കന്നഡ ഇതര ഭാഷ സംസാരിക്കുന്ന എല്ലാവര്ക്കും തിരിച്ചടിയാകുമായിരുന്നു..

logo
The Fourth
www.thefourthnews.in