മുസ്ലീങ്ങൾ ഇനി  സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍; ഒ ബി സി  സംവരണം പിൻവലിച്ച് കർണാടക സർക്കാർ

മുസ്ലീങ്ങൾ ഇനി സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍; ഒ ബി സി സംവരണം പിൻവലിച്ച് കർണാടക സർക്കാർ

പിൻവലിച്ച സംവരണത്തിൽ നാലിൽ രണ്ട് ശതമാനം സംവരണം ലിംഗായത്തുകൾക്കും രണ്ട് ശതമാനം സംവരണം വൊക്കലിഗ സമുദായത്തിനും നൽകാനും തീരുമാനമായി
Updated on
1 min read

മുസ്ലീം വിഭാഗത്തെ ഒ ബി സി സംവരണത്തിൽ നിന്ന് എടുത്തു മാറ്റി കർണാടക മന്ത്രി സഭ ഉത്തരവിറക്കി. മറ്റു പിന്നാക്ക വിഭാഗത്തിൽ ( OBC ) ഉൾപ്പെടുത്തി നൽകി വന്ന നാല് ശതമാനം സംവരണം ഇനി ലഭിക്കില്ല. പകരം മുസ്ലീം വിഭാഗത്തെ പത്ത് ശതമാനം സംവരണം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാറ്റഗറി അഥവാ ഇ ഡബ്ല്യൂ എസിലേക്ക് മാറ്റി. ജൈന മതസ്ഥർ, ബ്രാഹ്മണർ, ആര്യ - വൈശ്യ , മുതലിയാർ എന്നീ മത - സമുദായങ്ങളാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റുള്ളവർ.

മുസ്ലീം സംവരണത്തിൽ 4 ൽ 2 ശതമാനം സംവരണം ലിംഗായത്തുകൾക്കും 2 ശതമാനം സംവരണം വൊക്കലിഗ സമുദായത്തിനും നൽകാനും തീരുമാനമായി

പിൻവലിച്ച മുസ്ലീം സംവരണത്തിൽ 4 ൽ 2 ശതമാനം സംവരണം ലിംഗായത്തുകൾക്കും 2 ശതമാനം സംവരണം വൊക്കലിഗ സമുദായത്തിനും നൽകാനും തീരുമാനമായി. ഇതോടെ ലിംഗായത്തുകളുടെ സംവരണം 7 ശതമാനമായും വൊക്കലിഗ സംവരണം 6 ശതമാനമായും വർധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടുബാങ്കുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം .

ക്രിസ്ത്യൻ - മുസ്ലീം മത വിഭാഗങ്ങൾക്കുള്ള സംവരണം പിൻവലിക്കണമെന്ന് നേരത്തെ തന്നെ കർണാടകയിലെ ഹിന്ദുത്വ സംഘടനകൾ മുറവിളി കൂട്ടിയിരുന്നു. ഭരണഘടന പ്രകാരം മതത്തിനല്ല ജാതിക്കാണ് സംവരണം ഉറപ്പാക്കേണ്ടതെന്നായിരുന്നു ഹിന്ദുത്വ സംഘടനകളുടെ വാദം. ക്രിസ്ത്യൻ - മുസ്ലീം വിഭാഗത്തിന് നൽകുന്ന സംവരണം എടുത്തു കളഞ്ഞ് അത് ഹിന്ദു മതത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകണമെന്ന ആവശ്യം ഉയർന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുത്വ വാദികളായ ചില എംഎൽഎമാരും ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെയാണ് ബൊമ്മെ മന്ത്രിസഭാ വിഷയം ചർച്ച ചെയ്തതും തീരുമാനം പ്രഖ്യാപിച്ചതും .

മൈസൂർ രാജാവ് നിയോഗിച്ച ജസ്റ്റീസ് മില്ലർ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു 1921 ൽ കർണാടകയിലെ (മൈസൂർ പ്രവിശ്യയിലെ) മുസ്ലീങ്ങളെ മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയത് .

logo
The Fourth
www.thefourthnews.in