യുവ ഡോക്ടറുടെ കൊലപാതകം: മമതയ്‌ക്കൊപ്പം നിന്ന പ്രമുഖരും പ്രതിഷേധത്തിൽ; സമരകേന്ദ്രമായി കൊൽക്കത്ത

യുവ ഡോക്ടറുടെ കൊലപാതകം: മമതയ്‌ക്കൊപ്പം നിന്ന പ്രമുഖരും പ്രതിഷേധത്തിൽ; സമരകേന്ദ്രമായി കൊൽക്കത്ത

കലാ-നാടക രംഗത്തെ പ്രമുഖരും ബംഗാൾ സിനിമയിലെ പ്രധാനപ്പെട്ട താരങ്ങളും പ്രതിഷേധങ്ങളുടെ ഭാഗമാണ്
Updated on
2 min read

കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗത്തിന് വിധേയയാക്കി കൊന്ന സംഭവത്തിൽ മമതയ്‌ക്കൊപ്പം നിന്ന പ്രമുഖരും സർക്കാരിനെ വിമർശിച്ച് രംഗത്ത്. പ്രശസ്ത ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തുകയും പ്രതിഷേധപരിപാടികളുടെ ഭാഗമാവുകയും ചെയ്തു. തന്റെ മകളോടൊപ്പമാണ് ഗാംഗുലി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചത്.

ആർജി കർ മെഡിക്കൽ കോളേജിൽ ഓഗസ്റ്റ് 9നു നടന്ന കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവം എന്നായിരുന്നു ആദ്യം ഗാംഗുലി വിശേഷിപ്പിച്ചത്. ഇന്ത്യയിൽ എല്ലായിടത്തും സ്ത്രീ സുരക്ഷയുണ്ട്, ബംഗാളിലുമുണ്ട്, ഒരു സംഭവത്തെ മുന്നിർത്തി നമ്മൾ തീരുമാനങ്ങളിലേക്കെത്തരുതെന്നും പറഞ്ഞ മുൻ ബിസിസിഐ അധ്യക്ഷൻ കൂടിയായ ഗാംഗുലിയാണ് കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. ഗാംഗുലി നേരത്തെ എടുത്ത നിലപാടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. ശേഷം "ക്രൂരവും നാണക്കേടുണ്ടാകുന്നതുമാണ് നടന്ന സംഭവം, ശക്തമായ നടപടി എടുക്കണം എന്ന് തന്നെയാണ് എന്റെ പക്ഷം" എന്നു താരം വിശദീകരിക്കുകയും ചെയ്തു.

എല്ലാദിവസും ഒരു ബലാത്സംഗവാർത്തകേൾക്കേണ്ടി വരുന്നത് എന്ത് ദാരുണമായ അവസ്ഥയാണെന്നും, കുറ്റവാളികൾ പിടിക്കപ്പെടുന്നതുവരെ സമരം തുടരണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗാംഗുലിയുടെ മകൾ സന മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.

സിനിമാതാരം വിവേക് അഗ്നിഹോത്രിയും കൊൽക്കത്തയിൽ നടന്ന റാലികളിൽ പങ്കെടുത്തു. ബംഗാളിലെ മതപരവും, രാഷ്ട്രീയപരവുമായ ആക്രമണങ്ങൾക്ക് അവസാനമുണ്ടാകണമെന്നു അദ്ദേഹവും അഭിപ്രായപ്പെട്ടു. ഇവിടെ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായാണ് കാണുന്നതെന്നും, ഈ സർക്കാർ പുറത്താകണമെന്നും അദ്ദേഹം പറഞ്ഞു.

യുവ ഡോക്ടറുടെ കൊലപാതകം: മമതയ്‌ക്കൊപ്പം നിന്ന പ്രമുഖരും പ്രതിഷേധത്തിൽ; സമരകേന്ദ്രമായി കൊൽക്കത്ത
കൊല്‍ക്കത്ത ബലാത്സംഗക്കൊല: 11 ദിവസത്തെ സമരം അവസാനിപ്പിച്ച് എയിംസിലെ ഡോക്ടർമാർ, തീരുമാനം സുപ്രീംകോടതി ഇടപെടലിന് പിന്നാലെ

കലാ നാടക രംഗത്തെ പ്രമുഖരും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. ബംഗാൾ സിനിമയിലെ പ്രധാനപ്പെട്ട താരങ്ങളും പ്രതിഷേധങ്ങളുടെ ഭാഗമാണ്. അതേസമയം ഇതേ താരങ്ങളെ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പവും കാണാം. ഖന്നയിൽ നിന്നും ശ്യാംബസാറിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ നിരവധി സിനിമാതാരങ്ങൾ അങ്കെടുത്തു.

അഭിനേത്രിയും തൃണമൂൽ മുൻ എംപിയുമായിരുന്ന മിമി ചക്രബർത്തി സമൂഹ മാധ്യമങ്ങളിൽ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തുകയും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയുടെ ഭാഗമായി നിൽക്കുന്ന ഇവരുടെ സർക്കാർവിരുദ്ധ നിലപാടിൽ സമൂഹമാധ്യമങ്ങളിൽ ഭീഷണികളും ഉണ്ടായിരുന്നു.

നടനും തൃണമൂൽ എംഎൽഎയുമായ രാജ് ചക്രബർത്തി അവരുടെ ഭാര്യ സുഭാശ്രീ ഗാംഗുലിയോടൊപ്പം പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. ബംഗാളി സിനിമ പ്രവർത്തകർ സംഘടിപ്പിച്ച 200 ഓളംപേർ പങ്കെടുത്ത റാലിയിൽ അവരും ഭാഗമായിരുന്നു.

"ഒരുപാട് കാലത്തിനു ശേഷമാണ് സിനിമയിലെ ഇത്രയും ആളുകൾ ഒരുമിച്ച് നിന്ന് ഒരു മുന്നേറ്റം നടത്തുന്നത്, ആരെയും നിശ്ശബ്ദരാക്കാൻ സാധിക്കില്ല, നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കാൻ തോന്നുന്നവർക്ക് അങ്ങനെ ചെയ്യാനുള്ള എല്ലവിധ ജനാധിപത്യ അവകാശവും ഉണ്ട്" എന്ന് പ്രതിഷേധങ്ങളിൽ പങ്കെടുത്ത ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചത്തോപാധ്യായ പറഞ്ഞു. ബംഗാളി അഭിനേതാക്കളായ കൗശിക് സെൻ, സസ്വഹാ ചാറ്റർജി, പാഓലി ദാം, ചുർണി ഗാംഗുലി എന്നിവരുൾപ്പെടെ സിനിമ മേഖലയിൽ നിന്ന് വേറെയും പ്രമുഖർ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്.

ബംഗാളി സംഗീതജ്ഞരായ ഇമോൺ ചക്രബർത്തി, രൂപം ഇസ്ലാം, ദെബോജ്യോതി മിശ്ര, മിർ അഫ്സർ അലി, ലോപമുദ്ര മിത്ര എന്നിവരുൾപ്പെടെ നിരവധിപ്പേർ പ്രതിഷേധത്തിന്റെ ഭാഗമായി. സംവിധായകൻ ശ്രീജിത്ത് മുഖർജിയും സമരങ്ങളുടെ ഭാഗമായിരുന്നു. "തന്റെ അമ്മയും ഒരു ഡോക്ടർ ആയിരുന്നു എന്നും, ഡ്യൂട്ടി സമയത്ത് പലപ്പോഴും സെമിനാര് ഹാളിൽ വിശ്രമിക്കാറുണ്ടായിരുന്നു" അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഓഗസ്റ്റ് 14 നു തന്നെ സംവിധായിക അപർണ സെൻ ആർ ജി കർ മെഡിക്കൽ കോളേജിലെ ജുനിയർ ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായിരുന്നു. ക്രൂരമായി ആ പെൺകുട്ടി കൊലചെയ്യപ്പെട്ടതാണെന്നും, അത് മറച്ചു വക്കാനുള്ള ശ്രമമുണ്ടായി എന്നും അവർ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു

logo
The Fourth
www.thefourthnews.in