'ആറ് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും'; എൻഡിഎയിൽ ചേരാൻ ഉപാധികൾ വച്ച് ചിരാഗ് പസ്വാൻ

'ആറ് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും'; എൻഡിഎയിൽ ചേരാൻ ഉപാധികൾ വച്ച് ചിരാഗ് പസ്വാൻ

എൻഡിഎ യോഗം നാളെ ഡൽഹിയിൽ ചേരും
Updated on
1 min read

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയുടെ ഭാഗമാകാന്‍ ഉപാധികള്‍ വച്ച് ചിരാഗ് പസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി. ആറ് ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസാഭാ സീറ്റും നല്‍കണമെന്നാണ് ആവശ്യം. നാളെ ചേരാനിരിക്കുന്ന വിശാല എന്‍ഡിഎ യോഗത്തിലേക്ക് പാര്‍ട്ടിക്ക് ക്ഷണമുണ്ട്.

രാംവിലാസ് പസ്വാന്‍ സ്ഥാപിച്ച എല്‍ജെപിക്ക് ഇപ്പോള്‍ രണ്ട് വിഭാഗങ്ങളുണ്ട്. ചിരാക് പസ്വാന്‍ നയിക്കുന്ന എല്‍ജെപി(ആര്‍വി) എന്‍ഡിഎയുടെ ഭാഗമല്ല. എന്നാല്‍ ചിരാഗിന്‌റെ ഇയളച്ചന്‍ പശുപതി പരാസിന്‌റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടി എന്‍ഡിഎ സഖ്യകക്ഷിയാണ്. വിഭജനത്തിന് മുന്‍പ് എല്‍ജെപി മത്സരിച്ചിരുന്ന ആറ് ലോക്‌സഭാ സീറ്റും രാംവിലാസ് പസ്വാന്‍ പ്രതിനിധീകരിച്ച രാജ്യസഭാ അംഗത്വവുമാണ് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാകാനുള്ള ഉപാധിയായി എല്‍ജെപി(ആര്‍വി) ആവശ്യപ്പെടുന്നത്.

ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലാണ് എന്‍ഡിഎ യോഗം. ചിരാഗ് പസ്വാന്‍ ഡല്‍ഹിക്ക് തിരിക്കും മുന്‍പ് ഉപാധികളില്‍ പാര്‍ട്ടി നേതൃത്വം തീരുമാനത്തിലെത്തിയിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. യോഗത്തിന് ക്ഷണിച്ചുകൊണ്ട് ജെ പി നദ്ദ അയച്ച കത്തിനെ കുറിച്ച്, മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നായിരുന്നു ചിരാഗ് പസ്വാന്‍ പ്രതികരിച്ചത്.

എല്‍ജെപിയുടെ ഉപാധികളെ കുറിച്ച് ചോദിച്ചപ്പോള്‍, ഉന്നത ബിജെപി നേതൃത്വം ഇക്കാര്യം ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ബിജെപി ബിഹാര്‍ അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി പറഞ്ഞു. അതേസമയം ആര്‍എല്‍ജെപിക്ക് വിഷയത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചന. ചിരാഗ് പാസ്വാനുമായുള്ള സഖ്യനീക്കം സംബന്ധിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദറായ് പരാസിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. നിത്യാനന്ദറായ് പറയുന്നതില്‍ എന്താണ് കാര്യമെന്നും അദ്ദേഹം ബിജെപിയുടെ ഔദ്യോഗിക അംഗം അല്ലല്ലോ എന്നായിരുന്നു മാധ്യമങ്ങളോട് പരാസിന്‌റെ പ്രതികരണം.

ഈ പ്രതികരണം ചിരാഗ് ക്യാമ്പിനെ ചൊടുപ്പിച്ചിട്ടുണ്ട്. നിരുത്തരവാദപരമായ പ്രതികരണമെന്ന് എല്‍ജെപി(ആര്‍വി)യുടെ വക്താവ് അശോക്ഭട്ട് പറഞ്ഞു.

logo
The Fourth
www.thefourthnews.in