ഗ്രാമീണ മേഖല എന്തുകൊണ്ട് ബിജെപിയെ കൈവിട്ടു, കാരണങ്ങളുണ്ട്
നാന്നൂറ് സീറ്റുകള്‍ നേടി ഇന്ത്യ പിടിക്കാനിറങ്ങിയ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും തിരിച്ചടി ലഭിച്ചതെവിടെ? പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഉത്തരവും വ്യക്തം. ഗ്രാമീണ മേഖലകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏറ്റ തിരിച്ചടിയാണ് എന്‍ഡിഎയെ 293 എന്ന സംഖ്യയില്‍ ഒതുക്കിയത്. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി, കര്‍ഷകരുടെ എതിര്‍പ്പ് എന്നിവ ഭരണ വിരുദ്ധ വികാരത്തിന്റെ ശക്തി വര്‍ധിപ്പിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.
ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ഉയര്‍ന്ന തൊഴിലില്ലായ്മ പ്രധാന ചര്‍ച്ചയായതും ഭരണ വിരുദ്ധത വികാരം ഉയര്‍ന്നതും ബിജെപി പ്രതീക്ഷിച്ചതിലും കുറച്ച് സീറ്റുകളിലേക്ക് ഒതുങ്ങാന്‍ കാരണമായി
ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ ബിജെപിക്ക് വലിയ രീതിയില്‍ സ്വാധീനം ചെലുത്താനായതായിരുന്നു പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറാന്‍ എന്‍ഡിഎയെ സഹായിച്ചത്. ഇതിനൊപ്പം ബിജെപി മുന്നോട്ടുവച്ച വികസന വാഗ്ദാനങ്ങളും ക്ഷേമ പദ്ധതികളും സാധാരണക്കാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് നേരിട്ട ധന സഹായം, സബ്സിഡിയുള്ള പാചക വാതകം, പൈപ്പ് വെള്ളം, സൗജന്യ ധാന്യം എന്നിവയായിരുന്നു സാധാരണക്കാരെ ആകര്‍ഷിച്ചത്. എന്നാല്‍ കൃഷി ലാഭകരമല്ലാതായതും, ഭരണകാലയളവില്‍ കൈക്കൊണ്ട നയങ്ങളും കര്‍ഷകര്‍ക്കിടയില്‍ ബിജെപിയോട് അതൃപ്തി വളര്‍ത്തുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നയിച്ച പ്രക്ഷോഭം ഈ അതൃപ്തിയുടെ പ്രധാന ഉദാഹരണമായിരുന്നു. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നത് ഉറപ്പാക്കണം, മതിയായ താങ്ങുവില പ്രഖ്യാപിക്കണം എന്നിവയായിരുന്നു കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യം. കൃഷിയില്‍ നിന്നുള്ള വരുമാന നഷ്ടത്തെയും വര്‍ധിച്ചുവരുന്ന കടവും കര്‍ഷകരെ വലിയ തോതില്‍ ബാധിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ ആവശ്യങ്ങള്‍.
എന്നാല്‍, ഇടത്തരക്കാരെയും നഗരവാസികളെയും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വിപണിയില്‍ വില പിടിച്ച് നിര്‍ത്താന്‍ കയറ്റുമതി ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള കേന്ദ്ര തീരുമാനങ്ങള്‍ കര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഈ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ നഗര വാസികള്‍ക്ക് അനുകൂലമാണെന്ന ചിന്തയും കാര്‍ഷിക മേഖലയില്‍ ഉടലെടുക്കാന്‍ ഇടയാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോതമ്പ്, അരി, പഞ്ചസാന എന്നിവയുടെ കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെയും ഭക്ഷ്യ വിതരണ ശൃംഗലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വരുമാനത്തെ സാരമായി ബാധിക്കുന്ന നിലയുണ്ടായി. കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്ന കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ സര്‍ക്കാരിന് എതിരാക്കി.
![](http://media.assettype.com/thefourthonline%2F2024-01%2Fa9d29767-8ca4-4ccf-9fbe-8526314c9814%2Ffarmers_4.jpg?w=640&auto=format%2Ccompress)
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നതായിരുന്നു 2022 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത് നടപ്പായില്ലെന്ന് മാത്രമല്ല, രാജ്യത്തെ കാര്‍ഷിക മേഖലയിലെ പുതിയ കണക്കുകള്‍ പോലും പുറത്തുവിടാന്‍ കേന്ദ്രം തയ്യാറായില്ല. കര്‍ഷക വരുമാന കണക്കുകള്‍ ഏറ്റവും അവസാനം പുറത്തുവിട്ടത് 2019ല്‍ ആണ്. ഇത് പ്രകാരം 2015 -19 കാലയളവില്‍ കര്‍ഷകരുടെ വരുമാനം പ്രതിമാസം ശരാശരി 8000 രൂപയില്‍ നിന്നും 10,2018 എന്ന നിലയിലേക്ക് ഉയര്‍ന്നു എന്ന് വ്യക്തമാക്കുന്നു. മറുവശത്ത് കര്‍ഷകരുടെ കടത്തില്‍ വലിയ വര്‍ധനയും രേഖപ്പെടുത്തുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2012 ല്‍ ഒരു കര്‍ഷക കുടുംബത്തിന്റെ ശരാശരി കടം 32,500 രൂപയായിരുന്നു എങ്കില്‍ 2018 ല്‍ അത് 59700 ആയി ഉയര്‍ന്നു. ഇതിനൊപ്പം ഗ്രാമീണ മേഖലയിലെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി. 2019 നും 2024 നും ഇടയില്‍ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലെ വിലക്കയറ്റം വര്‍ധിച്ചു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണ ചെലവ് വര്‍ധിച്ചതാണ് ഇതില്‍ പ്രധാനം. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കറ്റം വര്‍ധിച്ചപ്പോള്‍ വരുമാനം, കാര്‍ഷിക, നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ വേതനം, സാധാരണക്കാര്‍ ജോലി ചെയ്യുന്ന മേഖലകള്‍ എന്നിവയിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരിച്ചടി നേരിടുന്നു എന്നും വ്യക്തമാക്കുന്നു.
![പൈപ്പ് ജലം ശേഖരിക്കുന്നു](http://media.assettype.com/thefourthonline%2F2022-10%2F89aa883f-52ce-4597-8262-835b65563084%2F4842_25_3_2022_20_58_33_2_RWSWATER2.jpg?w=640&auto=format%2Ccompress)
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2023 -24 കാലഘട്ടത്തില്‍ 8.2 ശതമാനം എന്ന റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചപ്പോഴും ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് മതിയായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം മോദി സര്‍ക്കിരിനെ അപേക്ഷിച്ച് രണ്ടാം മോദി സര്‍ക്കാര്‍ കാലം കര്‍ഷകര്‍ക്ക് അനുകൂലമായിരുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തുന്നത്. നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്ര തീരുമാനം വിളകളുടെ വിലയിടിവിനും ഇത് രാജ്യത്തുടനീളം അരാജകത്വത്തിന് കാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക മേഖല ശരാശരി 4.2 ശതമാനം വളര്‍ച്ച നേടി, ആദ്യ ടേമില്‍ രേഖപ്പെടുത്തിയ ശരാശരി വളര്‍ച്ചയേക്കാള്‍ ഒരു ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഉത്പാദനചെലവിനേക്കാള്‍ താഴ്ന്ന വിലയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടിവരുന്ന നിലയായിരുന്നു കര്‍ഷകര്‍ പലപ്പോഴും നേരിട്ടത്. സംഭരണ ചെലവ് ഉള്‍പ്പെടെയുള്ള കാരണങ്ങളും ഇതിന് വഴിയൊരുക്കി.
![](http://media.assettype.com/thefourthonline%2F2023-11%2Ff52ee9ad-835a-4e68-9b75-9329482529f8%2FIMG_PTI19_05_2020_000053_2_1_M09NOP7U.webp?w=640&auto=format%2Ccompress)
കര്‍ഷക വിരുദ്ധ നയങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരിന് കര്‍ഷകര്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ഹരിയാനയിലെ കര്‍ഷകര്‍ തന്നെ വ്യക്തമാക്കുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഹരിയാനയിലെയും രാജസ്ഥാനിലെയും പഞ്ചാബിലെയും ജനവിധി. വലിയ തിരിച്ചടിയാണ് മേഖലയില്‍ ബിജെപി ഏറ്റുവാങ്ങിയത്. ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ഉയര്‍ന്ന തൊഴിലില്ലായ്മ പ്രധാന ചര്‍ച്ചയായതും ഭരണ വിരുദ്ധത വികാരം ഉയര്‍ന്നതും ബിജെപി പ്രതീക്ഷിച്ചതിലും കുറച്ച് സീറ്റുകളിലേക്ക് ഒതുങ്ങാന്‍ കാരണമായെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയിലെ ജീവിത ദുരിതവും വോട്ടിങ്ങിനെ സാരമായി സ്വാധീനിച്ചിരുന്നു എന്ന് വേണം വിലയിരുത്താന്‍.