'പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് മമത

'പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് മമത

കേസിന്റെ തുടക്കം മുതൽ അന്വേഷണം ഒതുക്കിത്തീർക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായെന്നായിരുന്നു ആരോപണം
Updated on
1 min read

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയാക്കി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ കുടുംബത്തിന് കേസ് ഒതുക്കിത്തീർക്കാൻ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നാണ് മമത ആരോപിക്കുന്നത്.

കേസ് ഒതുക്കിത്തീർക്കുന്നതിനായി തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് 32 വയസുള്ള ജൂനിയർ ഡോക്ടറുടെ അച്ഛൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സർക്കാരിനും പോലീസിനുമെതിരായ ആരോപണങ്ങളുമായി ഇനി രംഗത്ത് വരരുതെന്നാവശ്യപ്പെട്ടാണ് പോലീസ് പണം വാഗ്ദാനം ചെയ്തതെന്നാണ് ഡോക്ടറുടെ അച്ഛന്റെ ആരോപണം.

കേസിന്റെ തുടക്കം മുതൽ അന്വേഷണം ഒതുക്കിത്തീർക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടെന്നും മരണവാർത്തയറിഞ്ഞെത്തിയപ്പോൾ തങ്ങളെ മൃതദേഹം കാണാൻ പോലും സമ്മതിക്കാതെ പോസ്റ്റ്മോർട്ടം അവസാനിക്കുന്നതുവരെ പോലീസ് സ്റ്റേഷനിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ട പോലീസ് ഒടുവിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം കൈമാറിയപ്പോൾ പണം വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടറുടെ അച്ഛൻ ആരോപിച്ചത്.

താൻ ഡോക്ടറുടെ കുടുംബത്തിന് ഒരിക്കലും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുക എന്ന ഉദ്ദേശത്തിൽ നടക്കുന്ന പ്രചാരണമാണെന്നുമായിരുന്നു മമത ബാനർജിയുടെ പ്രതികരണം. നഷ്ടപ്പെട്ട ജീവന് പണം പകരമാകില്ലെന്നും നഷ്ടപ്പെട്ട മകളുടെ ഓർമയിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടണമെന്നുമാണ് ഡോക്ടറുടെ കുടുംബത്തോട് പറഞ്ഞതെന്നുമാണ് മമത ബാനർജി വിശദീകരിക്കുന്നത്.

'പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് മമത
കൊൽക്കത്തയിലെ ബലാത്സംഗക്കൊല; തൃണമൂലിൽ അതൃപ്തി പുകയുന്നു, പൊട്ടിത്തെറിക്ക് തിരികൊളുത്തി ജൗഹർ സിർകാർ

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കൊൽക്കത്ത പോലീസ് കമ്മിഷണർ രാജിവയ്ക്കാൻ തയ്യാറാണെന്ന് തന്നെ അറിയിച്ചിരുന്നു എന്നാൽ ദുർഗാ പൂജ വരാനിരിക്കുന്നതുകൊണ്ടു തന്നെ ക്രമസമാധാനം നിയന്ത്രിക്കാനറിയാവുന്ന ഒരാൾ ഈ സ്ഥാനത്ത് വേണം. അതിനാലാണ് കമ്മിഷണർ ആ സ്ഥാനത്ത് തുടരുന്നതെന്നും മമത പറയുന്നു. ഇപ്പോൾ നടക്കുന്നത് ഇടതുപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരും ചേർന്നുള്ള ഗൂഢാലോചനയാണെന്നും മമത ആരോപിക്കുന്നു.

അന്വേഷണം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നുതന്നെ ശ്രമമുണ്ടായി എന്ന ആരോപണം കുടുംബം ഉന്നയിച്ചതിനു പിന്നാലെ സർക്കാർ പ്രതിസന്ധിയിലായിരുന്നു. എന്നാൽ അതിനുപിന്നാലെ മരിച്ച ഡോക്ടറുടെ അച്ഛൻ തന്നെ അട്ടിമറിശ്രമങ്ങളെ തള്ളിക്കളയുന്ന വീഡിയോ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന വിമർശനം അടിസ്ഥാനരഹിതമാണ് എന്നാണ് വിഡിയോയിൽ ഡോക്ടറുടെ അച്ഛൻ പറയുന്നത്.

ഓഗസ്റ്റ് 9നാണ് കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

logo
The Fourth
www.thefourthnews.in