മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്നംഗ സമിതി; ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷൻ

മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്നംഗ സമിതി; ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷൻ

അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമുണ്ടായ കാരണങ്ങളാകും പ്രധാനമായും കമ്മീഷൻ പരിശോധിക്കുക
Updated on
1 min read

ഒരുമാസത്തോളം നീണ്ടുനിന്ന മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷൻ. വിരമിച്ച ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരായ ഹിമാൻഷു ശേഖർ ദാസ്, അലോക പ്രഭാകർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

80ലധികം പേരുടെ ജീവനെടുത്ത അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമുണ്ടായ കാരണങ്ങളാകും പ്രധാനമായും കമ്മീഷൻ പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതും അന്വേഷണ വിധേയമാക്കും. ആറ് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അന്വേഷണസമിതി പ്രഖ്യാപനം.

മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്നംഗ സമിതി; ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷൻ
മണിപ്പൂര്‍: തിരിച്ചറിയാതെയും ഉറ്റവര്‍ക്ക് ഏറ്റെടുക്കാൻ കഴിയാതെയും മൃതദേഹങ്ങള്‍, സംഘര്‍ഷ ഭീകരത തുറന്നുകാട്ടി ആശുപത്രികള്‍

അതിനിടെ ഇംഫാൽ-ദിമാപൂർ ദേശീയ പാതയിലെ ഉപരോധം പിൻവലിക്കണമെന്ന് മണിപ്പൂര്‍ ജനതയോട് അമിത് ഷാ ആവശ്യപ്പെട്ടു. ഉപരോധം നീക്കിയാൽ മാത്രമെ ഭക്ഷണസാധനങ്ങൾ, മരുന്ന്, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യമാക്കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ പഴയതുപോലെ സുന്ദരമാക്കിയെടുക്കാൻ സമവായനീക്കങ്ങൾക്കായി സിവിൽ സൊസൈറ്റി സംഘടനകളുടെ സഹായം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് നിന്നാൽ മാത്രമെ മണിപ്പൂരിനെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാനാകൂവെന്നും അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. അഞ്ച് ജില്ലകളില്‍ കർഫ്യൂ പൂര്‍ണമായും പിൻവലിക്കുകയും മറ്റിടങ്ങളില്‍ ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിക്കുകയും ചെയ്തു. അനുമതിയില്ലാതെ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന അമിത്ഷായുടെ നിര്‍ദേശ പ്രകാരം നിരവധിപേര്‍ പോലീസ് സ്‌റ്റേഷനിലെത്തി ആയുധങ്ങള്‍ വച്ച് കീഴടങ്ങിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപയും മരിച്ചയാളുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് പ്രഖ്യാപനം.

മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്നംഗ സമിതി; ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷൻ
മണിപ്പൂരിൽ അഞ്ചുപേർ കൂടി കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിൽ മരിച്ച കുകികളെ തീവ്രവാദികളെന്ന് വിളിച്ച് മുഖ്യമന്ത്രി
logo
The Fourth
www.thefourthnews.in