കേരളത്തിലുള്‍പ്പടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വന്‍ അഴിമതി; സിബിഐ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം

കേരളത്തിലുള്‍പ്പടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വന്‍ അഴിമതി; സിബിഐ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം

രാജ്യത്തെ നൂറോളം ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു
Updated on
1 min read

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ രാജ്യവ്യാപകമായി വന്‍ തട്ടിപ്പ് നടന്നതായി ന്യൂനപക്ഷകാര്യ മന്ത്രാലയം. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി വ്യാജ രജിസ്‌ട്രേഷനുകള്‍ വഴി 144.83 കോടി രൂപ തട്ടിച്ചെന്നാണ് കണ്ടെത്തല്‍. ഒന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസ കാലഘട്ടം വരെയുള്ള വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു പോന്നിരുന്ന സ്കോളർഷിപ്പിന്റെ 53 ശതമാനം ഗുണഭോക്താക്കളും വ്യാജമാണെന്ന് കണ്ടെത്തി. രാജ്യത്തുടനീളം വൻ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ കൂടുതൽ അന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് വിട്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു.

830 സ്ഥാപനങ്ങള്‍ അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തല്‍

കഴിഞ്ഞ ജൂലൈ 10 ന് ന്യൂനപക്ഷകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ നൂറോളം ജില്ലകളിലെ 1572 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 830 സ്ഥാപനങ്ങള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.

തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ട 830 സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. 18,0000 സ്ഥാപനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി. ഒന്നാം ക്ലാസ് കാലഘട്ടം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലയളവ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കള്‍. 2007-2008 അധ്യയന വര്‍ഷത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

എന്നാല്‍ ഈ പദ്ധതിയുടെ പകുതിയലധികം ഗുണഭോക്താക്കളും വ്യാജമാണെന്നാണ് ന്യൂനപക്ഷമന്ത്രാലയം ആരോപിക്കുന്നത്. ഇത്തരം അഴിമതി ഇത്രയും കാലം തുടരാന്‍ എങ്ങനെയാണ് അനുമതി ലഭിച്ചതെന്നും സിബിഐ അന്വേഷിക്കും.മാത്രമല്ല, വ്യാജ ആധാര്‍ കാര്‍ഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാന്‍ എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന ചോദ്യവും മന്ത്രാലയം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലുള്‍പ്പടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വന്‍ അഴിമതി; സിബിഐ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം
ഡൽഹി സുര്‍ജിത് ഭവനില്‍ ജി 20 വിരുദ്ധ സെമിനാർ തടഞ്ഞ് പോലീസ്; ഗേറ്റ് പൂട്ടി

സംസ്ഥാനതലത്തിലുള്ള കണക്കുകള്‍

ഛത്തീസ്ഗഢ്

സംസ്ഥാനത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 62 സ്ഥാപനങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.

രാജസ്ഥാന്‍

പരിശോധനയ്ക്ക് വിധേയമാക്കിയ 128 സ്ഥാപനങ്ങളില്‍ 99 എണ്ണവും വ്യാജമാണെന്ന് കണ്ടെത്തി

അസം

അസമിലെ 68 ശതമാനം ഇത്തരത്തില്‍ അഴിമതി കണ്ടെത്തിയത്.

കര്‍ണാടക

64 ശതമാനം സ്ഥാപനങ്ങളിലും അഴിമതി സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശ്

44 ശതമാനം സ്ഥാപനങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തി

പശ്ചിമ ബംഗാള്‍

സംസ്ഥാനത്തെ 39 ശതമാനം സ്ഥാപനങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

കേരളം

കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് ആനൂകൂല്യത്തിനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്‌തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നു മാത്രം 66,000 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നു കണ്ടെത്തി.

ജമ്മുകശ്മീര്‍

ജമ്മുകശ്മീരിലെ അനന്ത്‌നഗറില്‍ ആകെ 5000 വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചത്. എന്നാല്‍ 7000 സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്.

logo
The Fourth
www.thefourthnews.in