കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ദമ്പതികളുടെ പരാതിയില്‍ ആശുപത്രിക്ക് ഒന്നരക്കോടി പിഴ

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ദമ്പതികളുടെ പരാതിയില്‍ ആശുപത്രിക്ക് ഒന്നരക്കോടി പിഴ

ഡൽഹിയിലെ ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റലിനെതിരെയാണ് ദമ്പതികള്‍ പരാതി നല്‍കിയത്
Published on

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതാണെന്ന ദമ്പതികളുടെ പരാതിയിൽ ഡൽഹിയിലെ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴ. കൃത്രിമ ബീജസങ്കലനത്തിനായി പരാതിക്കാരനിൽനിന്ന് ശേഖരിച്ച ബീജത്തിന് പകരം മറ്റൊരാളുടേതാണ് ആശുപത്രി അധികൃതർ ഉപയോഗിച്ചതെന്ന പരാതിയിയിലാണ് നടപടി. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആർസി) നടപടിയെടുത്തത്.

ആകെ ലഭിച്ച തുകയായ 1.20 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടണം. മാതാപിതാക്കൾ നോമിനി ആയിരിക്കും. കുട്ടിയുടെ പരിചരണത്തിനും ക്ഷേമത്തിനുമായി ആനുകാലിക പലിശ പിന്‍വലിക്കാന്‍ മാതാപിതാക്കള്‍ക്ക് അനുവാദമുണ്ട്

2008 ലാണ് കൃത്രിമ ഗർഭധാരണത്തിനായി ദമ്പതികൾ ഡൽഹിയിലെ ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റലിനെ സമീപിക്കുന്നത്. ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്‍ ചികിത്സയിലൂടെ 2009 ൽ ഇരുവർക്കും രണ്ട് പെൺകുട്ടികൾ ജനിച്ചു. എന്നാൽ, ഇരട്ടക്കുട്ടികളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന്, പിതൃത്വം തെളിയിക്കാനുള്ള പരിശോധനയിലാണ് ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ ക്ലിനിക്കിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച ദമ്പതികള്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

ആശുപത്രി അനധികൃത ചികിത്സാ രീതികൾ നടത്തുന്നുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന്, ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് എൻഡോസർജറി ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണും ഡയറക്ടറും ഒരു കോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടർമാർ 10 ലക്ഷം വീതവും ദമ്പതികൾക്ക് ൽകണമെന്നുമാണ് കമ്മിഷൻ ഉത്തരവിട്ടു. കൂടാതെ എൻസിഡിയുടെ ഉപഭോക്തൃ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കാനും ഉത്തരവിൽ പറയുന്നു.

ദമ്പതികൾക്ക് ലഭിച്ച 1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണം. ദമ്പതികൾ നോമിനി ആയിരിക്കും. കുട്ടിയുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിൻവലിക്കാൻ അവർക്ക് അനുവാദമുണ്ടെന്നും എൻസിഡിആർസി കൂട്ടിച്ചേർത്തു.

വന്ധ്യത മറികടക്കാനുള്ള അസിസ്റ്റന്റ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) ക്ലിനിക്കുകൾ രാജ്യത്ത് വർധിക്കുന്നതില്‍ എന്‍സിഡിആർസി ആശങ്ക പ്രകടിപ്പിച്ചു. സ്വീകർത്താവോ ദാതാവോ അറിയാതെ ബീജത്തിന്റെ ഉപയോഗത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും എആർടി ക്ലിനിക്കുകൾ പെരുകുന്നത് തെറ്റായ ചികിത്സാ രീതികളിലേക്ക് നയിക്കുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു.

''സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാൻ പല എആർടി ക്ലിനിക്കുകളും നേരത്തെ തന്നെ ബീജം ശേഖരിച്ചു വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗൈനക്കോളജിയില്‍ അത്ര കണ്ട് പ്രാവീണ്യമില്ലാത്തവർ പോലും സാമ്പത്തിക നേട്ടത്തിനായി ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ എആർടികളെ സമീപിക്കുന്ന ദമ്പതികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്" കമ്മീഷൻ വ്യക്തമാക്കി.

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ദമ്പതികളുടെ പരാതിയില്‍ ആശുപത്രിക്ക് ഒന്നരക്കോടി പിഴ
തന്നെ കേള്‍ക്കാതെ വിധി പ്രസ്താവിക്കരുത്; തടസ ഹര്‍ജിയുമായി പ്രിയാ വര്‍ഗീസ് സുപ്രീം കോടതിയില്‍

വന്ധ്യതയ്ക്ക് സാങ്കേതികേതര പരിഹാരങ്ങളും ചികിത്സയ്ക്ക് മെഡിക്കൽ നിയന്ത്രണവും ആവശ്യമാണെന്ന് കമ്മീഷന്‍ എടുത്തുപറഞ്ഞു. ഗെമെറ്റ്, ഭ്രൂണദാനം, വാടക ഗർഭപാത്രം, എആർടിയുടെ പ്രത്യാഘാതങ്ങള്‍, അസമത്വം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും ആവശ്യകതയും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചികിത്സയിലൂടെ ജനിച്ചത് പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇത്തരം കൃതൃമങ്ങള്‍ നടന്നാല്‍, പാരമ്പര്യ ജനിതക വൈകല്യങ്ങളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. ഇത് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അതിനാല്‍, പരാതിക്കാർ നഷ്ടപരിഹാരം അർഹിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

മാത്രമല്ല, എആർടി ക്ലിനിക്കുകളുടെ അക്രഡിറ്റേഷന് അധികാരികള്‍ കൃത്യമായ സമയപരിധി നിർണയിക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു. കൂടാതെ, എആർടി നടപടിക്രമങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഡിഎൻഎ പ്രൊഫൈലിങ് എആർടി സെന്ററുകൾ നിർബന്ധമാക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു. എആർടി സെന്ററുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി ഉത്തരവിന്റെ പകർപ്പ് ദേശീയ മെഡിക്കൽ കൗൺസിലിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും അയയ്ക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു.

logo
The Fourth
www.thefourthnews.in