'ആവശ്യങ്ങള്‍ അംഗീകരിക്കാൻ നാല് മാസം ആവശ്യം'; ഡോക്ടർമാർ സമരത്തില്‍നിന്ന് പിന്മാറണമെന്ന് മമത, തിങ്കളാഴ്ച ചർച്ച

'ആവശ്യങ്ങള്‍ അംഗീകരിക്കാൻ നാല് മാസം ആവശ്യം'; ഡോക്ടർമാർ സമരത്തില്‍നിന്ന് പിന്മാറണമെന്ന് മമത, തിങ്കളാഴ്ച ചർച്ച

ചീഫ് സെക്രട്ടറി മനോജ് പന്ത്, ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രവർത്തി എന്നിവർ സമരമുഖത്ത് എത്തിയിരുന്നു. ശേഷം പന്താണ് മമത ബാനർജിയെ ഫോണില്‍ ബന്ധപ്പെട്ടത്
Published on

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിനെത്തുടർന്ന് സമരം ചെയ്യുന്ന ഡോക്ടർമാരെ ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് കടക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു മമതയുടെ നീക്കം.

"പോലീസ് കമ്മിഷണർ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, ഹെല്‍ത്ത് സർവീസ് ഡയറക്ടർ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. എല്ലാവർക്കെതിരെയും ഇത്തരത്തില്‍ നടപടിയെടുക്കാനാകില്ല. ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി നാല് മാസം ആവശ്യമാണ്. ദയവായി നിരാഹാരസമരം അവസാനിപ്പിക്കണം," മമത സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോട് അഭ്യർഥിച്ചു. തിങ്കളാഴ്ച സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി ചർച്ചയ്ക്ക് തയാറാണെന്നും മമത അറിയിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി മനോജ് പന്ത്, ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രവർത്തി എന്നിവർ സമരമുഖത്ത് എത്തിയിരുന്നു. ശേഷം പന്താണ് മമത ബാനർജിയെ ഫോണില്‍ ബന്ധപ്പെട്ടത്. ശേഷമാണ് മമത സ്വീകരിച്ച നടപടികള്‍ ജൂനിയർ ഡോക്ടർമാരോട് വിശദീകരിച്ചത്.

"രാഷ്ട്രീയത്തിനതീതമായി ഉയർന്ന് നിങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണം. നീതിക്കായി സാധാരണക്കാർ കേഴുകയാണ്. അവരോട് നിങ്ങള്‍ നീതി കാണിക്കണം. നിങ്ങള്‍ ഓരോ ദിവസവും തീരുമാനം മാറ്റുകയാണ്. നിങ്ങള്‍ ജനങ്ങളെ സേവിക്കണം. നിങ്ങളുടെ തീരുമാനത്തിനായി ഇത് വിട്ടുനല്‍കുകയാണ്," മമത വ്യക്തമാക്കി.

മമതയുടെ വാക്കുകള്‍ക്കുശേഷമാണ് നേരിട്ട് സംസാരിക്കണമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞത്. തങ്ങളുടെ സമരത്തെക്കുറിച്ച് തെറ്റായ ധാരണയാണ് മമതയ്ക്കുള്ളതെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു.

'ആവശ്യങ്ങള്‍ അംഗീകരിക്കാൻ നാല് മാസം ആവശ്യം'; ഡോക്ടർമാർ സമരത്തില്‍നിന്ന് പിന്മാറണമെന്ന് മമത, തിങ്കളാഴ്ച ചർച്ച
മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയർ ഡോക്ടർമാർ; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ തൊഴിലെടുക്കുന്ന ഡോക്ടർമാർ സമരത്തിലേക്കു കടക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഞങ്ങളുടെ സഹപ്രവർത്തകർ മരണം വരെ നിരാഹാരം തുടരുകയാണ്. മുഖ്യമന്ത്രി ഇത് കാണുന്നില്ലെന്ന് നടിക്കുകയാണെങ്കില്‍ നടപടികള്‍ കടുപ്പിക്കുമെന്നും ജൂനിയർ ഡോക്ടർമാർ പറഞ്ഞിരുന്നു.

ബലാത്സംഗക്കൊലയ്ക്കിരയായ ജൂനിയർ ഡോക്ടർക്ക് നീതിലഭിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. തൊഴിലിടത്ത് സുരക്ഷ ഉറപ്പാക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ആരോഗ്യ സെക്രട്ടറി എൻ എസ് നിഗത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ആശുപത്രികളില്‍ സുരക്ഷ വർധിപ്പിക്കണമെന്നും ഡോക്ടർമാർ പറയുന്നു. നേരത്തെ 42 ദിവസം തുടർച്ചയായി പണിമുടക്കി ജൂനിയർ ഡോക്ടർമാർ സമരം ചെയ്തിരുന്നു. സെപ്റ്റംബർ 21ന് സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു സമരം അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in