''നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ല, ഈ തുക താങ്ങാവുന്നതിലും അപ്പുറം''; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി

''നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ല, ഈ തുക താങ്ങാവുന്നതിലും അപ്പുറം''; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി

സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു
Updated on
1 min read

സുരക്ഷയൊരുക്കാൻ കർണാടക പോലീസ് ചോദിച്ച തുക കൊടുത്ത് കേരളത്തിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനവുമായി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. കേരള യാത്രയ്ക്കായി പോലീസ് അകമ്പടിയ്ക്ക് നല്‍കേണ്ട തുകയില്‍ ഇളവ് വരുത്തണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മഅദനിയുടെ തീരുമാനം. നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ലെന്നും കേരളത്തിലേക്ക് ഇപ്പോൾ പോകേണ്ട എന്നാണ് തീരുമാനമെന്നും കോടതി വിധിക്ക് ശേഷം മഅദനി പ്രതികരിച്ചു. കേരളത്തിലേക്ക് പോകാനുള്ള പോലീസ് അകമ്പടിയുടെ ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

''നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ല, ഈ തുക താങ്ങാവുന്നതിലും അപ്പുറം''; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി
മഅദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യമെന്ത്? കർണാടക സർക്കാരിനോട് സുപ്രീംകോടതി

മകന്‍ സലാവുദ്ദീന്‍ അയ്യൂബിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മഅദനി തന്റെ നിലപാട് വ്യക്തമാക്കിയത്. കർണാടക സർക്കാർ ആവശ്യപ്പെടുന്ന ഇത്രയും വലിയ തുക കെട്ടിവയ്ക്കാനാവില്ല. ഇത്രയും ഭീമമായ തുക കെട്ടിവച്ചാൽ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മഅദനി പറയുന്നു. ''എന്നെ സഹായിക്കാന്‍ മനസ്സുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട് എന്നത് എനിക്ക് ബോധ്യപ്പെട്ടതാണ്. എങ്കിലും ഈ നീതി നിഷേധത്തോട് ഞാൻ ഇനിയും സന്ധി ചെയ്ത് ഇങ്ങനയൊരു കീഴ്‌വഴക്കം സൃഷ്ടിച്ചാല്‍ നാളെ മറ്റൊരാൾക്ക് ഈ അവസ്ഥ വരും. കഠിനമായ നീതി നിഷേധം അനുഭവിച്ച് ജയിലില്‍ കഴിയുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്. അവര്‍ക്കാണ് ഈ നീതി നിഷേധം സംഭവിക്കുന്നതെങ്കില്‍ ആരും സഹായിക്കാനില്ലാതെ അവര്‍ ജയിലിലില്‍ തന്നെ തുടര്‍ന്നേനെ. അതിനാല്‍ ഈ നിബന്ധനകള്‍ പാലിച്ച് കൊണ്ട് കേരളത്തിലേയ്ക്ക് പോകാന്‍ ഞാൻ തയ്യാറല്ല''- മഅദനി പറയുന്നു.

''നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ല, ഈ തുക താങ്ങാവുന്നതിലും അപ്പുറം''; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി
മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍; 60 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ്

കേരളത്തിലേക്ക് പോകുന്നതിന് പോലീസ് അകമ്പടിയുടെ ചെലവായി 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പോലീസിന്റെയും നിലപാട്. 82 ദിവസം കേരളത്തില്‍ തങ്ങുന്നതിനുള്ള സുരക്ഷാ ചെലവായിട്ടാണ് പണം കെട്ടിവയ്ക്കണമെന്ന നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാൽ കേരളത്തിലെ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ചെലവിൽ ഇടപെടാൻ താത്പര്യപ്പെടുന്നില്ലെന്ന് നിലപാടെടുത്തു. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. കേരളത്തിലേക്ക് വരാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീംകോടതിയാണ് അനുമതി നൽകിയത്. കർണാടക പോലീസ് സുരക്ഷയൊരുക്കണമെന്ന നിർദേശവും സുപ്രീം കോടതി നൽകിയിരുന്നു.

ജൂലൈ 10 വരെ കേരളത്തിൽ തങ്ങാൻ ജാമ്യ വ്യവസ്ഥയിൽ മഅദനിക്ക് ഇളവ് നൽകിയിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസിൽ 2014 ൽ ഉപാധികളോടെ ജാമ്യം ലഭിച്ച അബ്ദുൽ നാസർ മഅദനി കഴിഞ്ഞ 9 വർഷമായി ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുകയാണ്. ബെംഗളൂരു നഗരം വിട്ട് പോകരുതെന്നായിരുന്നു അന്ന് സുപ്രീംകോടതി മുന്നോട്ട് വച്ച ജാമ്യ ഉപാധി. 

logo
The Fourth
www.thefourthnews.in