ദ്രൗപദി മുർമു
ദ്രൗപദി മുർമു

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വ്യാപക ക്രോസ്‌ വോട്ടിങ് നടന്നത് എന്തുകൊണ്ട്?

ഒരു എൻഡിഎ എംഎല്‍എ പോലും ഇല്ലാത്ത കേരളത്തിൽ നിന്നും ദ്രൗപദി മുർമുവിന് ഒരു വോട്ട് ലഭിച്ചത് അസാധാരണ സംഭവമായി
Updated on
2 min read

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പിന്നാലെ ക്രോസ് വോട്ടിങ്ങിനെക്കുറിച്ചാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ നിന്നുള്ള 126 എംഎൽഎമാരും 17 എംപിമാരും എൻ ഡി എ സ്ഥാനാർഥിക്ക് ക്രോസ്‌ വോട്ട് ചെയ്തു. ഒരു എൻഡിഎ എംഎല്‍എ പോലും ഇല്ലാത്ത കേരളത്തിൽ നിന്നും ദ്രൗപദി മുർമുവിന് ഒരു വോട്ട് ലഭിച്ചത് അസാധാരണ സംഭവമായി. കേരള നിയമ സഭയിലെ മുഴുവൻ വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിക്ക് ലഭിക്കുമെന്നായിരുന്നു രാഷ്ട്രീയ വിലയിരുത്തൽ . എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒരു വോട്ട് എൻഡിഎ സ്ഥാനാർഥിക്ക് പോയതെങ്ങനെയെന്ന അമ്പരപ്പിലാണ് ഇരുമുന്നണികളും.

കേരളത്തിൽ നിന്നുള്ള ഒരു അംഗത്തിന്റെ വോട്ട് മൂല്യം 152 ആണ്. അങ്ങനെ 21128 മൂല്യമുള്ള വോട്ട് യശ്വന്ത് സിൻഹയ്ക്കും മുർമുവിന് 152 മൂല്യവുമാണ് ലഭിച്ചത്. അതായത്, കേരള നിയമസഭയിലെ 140ൽ, 139 അംഗങ്ങളും യശ്വന്ത് സിൻഹയ്ക്കാണ് വോട്ട് ചെയ്തത്. ബാലറ്റ് റസീപ്റ്റും ബാലറ്റ് പേപ്പറിനോപ്പം അയച്ചതിനാൽ കേരളത്തിൽ മുർമുവിന് വോട്ട് ചെയ്ത അംഗത്തെ കണ്ടെത്താനുള്ള സാധ്യതയും മങ്ങുന്നു. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രഹസ്യ വോട്ട് ആയതിനാൽ ക്രോസ് വോട്ട് ചെയ്തത് ആരാണെന്ന് കണ്ടെത്താൻ കഴിയില്ലെന്ന് നിയമ സെക്രട്ടേറിയേറ്റ് പറയുന്നു.

കേരളത്തിൽ നിന്നും ദ്രൗപദി മുർമുവിന് ഒരു വോട്ട് ലഭിച്ചത് അസാധാരണ സംഭവം

യുപിയിലെ ഒരു എം എൽ എയും തമിഴ്‌നാട്ടിലെ ഒരു എം പിയും കേരളത്തിൽ വെച്ചാണ് വോട്ട് ചെയ്തത് . ഇവരുടേതാവാം കേരളത്തിൽ നിന്നും മറിഞ്ഞെന്നു കരുതുന്ന വോട്ടെന്ന് അഭ്യുഹങ്ങൾ പരന്നെങ്കിലും വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ എത്തിയതോടെ ആ വാദവും പൊളിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ വോട്ടുകൾ പ്രത്യേക കവറിലാക്കിയാണ് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതെന്നും അവ അതാതു സംസ്ഥാനങ്ങൾക്കൊപ്പം മാത്രമേ എണ്ണുകയുള്ളൂവെന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം.

കേരളത്തിന് പുറമേ അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ബീഹാർ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിപക്ഷ വോട്ട് മറിഞ്ഞത്. ഏറ്റവും കൂടുതൽ ക്രോസ്‌ വോട്ടിങ് നടന്ന സംസ്ഥാനം അസമാണ്. ഇവിടെ 22 പ്രതിപക്ഷ എം എൽ എമാരാണ് മുർമുവിന് അനുകൂല വോട്ട് ചെയ്തത്. മധ്യപ്രദേശിൽ ശക്തമായ പ്രതിപക്ഷനിരയുണ്ടായിട്ടും 19 എം എൽ എമാർ ക്രോസ്‌ വോട്ടിങ് നടത്തിയത് പ്രതിപക്ഷപാർട്ടികൾക്കുള്ളിൽ പൊട്ടിത്തെറിയായി. ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ സംസ്ഥാനത്തുള്ളതിനാൽ മുർമുവിന് കൂടുതൽ സ്വാധീനം ചെലുത്താൻ സാധിച്ചു.

കേരളം അടക്കം 11 സംസ്ഥാനങ്ങളിൾ ക്രോസ്സ് വോട്ടിങ് നടന്നു

അതേസമയം, മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് ഷിൻഡെ അധികാരത്തിലേറിയത് രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു. അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ബി.ജെ.പി. അംഗങ്ങള്‍ക്കു പുറമേ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും മറ്റു ശിവസേന വിമത എംഎല്‍എമാരുടെയും മുര്‍മുവിനാണെന്നുറപ്പായിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു 6 വോട്ടുകൾ മറിഞ്ഞത് ഇനിയും വിമത നീക്കമുണ്ടായേക്കാമെന്ന സൂചനയിലേക്ക് വിരൽ ചൂണ്ടുന്നു. ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ള, ബിജെപി ഭരണ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്നും നിന്ന് 12 പ്രതിപക്ഷ ക്രോസ്‌ വോട്ടിങ് നടത്തിയത്. 100% പോളിങ് നടന്ന സംസ്ഥാനമായ ഗുജറാത്തിൽ നിന്നും 10 എം എൽ എമാർ വോട്ട് മാറി കുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.

ജാർഖണ്ഡ്, ബീഹാർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ആദിവാസി വിഭാഗം കൂടുതലുള്ളത് മുർമുവിന്റെ വിജയത്തിന് ആക്കം കൂട്ടി. ജാർഖണ്ഡിൽ 10 ഉം ബീഹാറിൽ 6 ഉം ഛത്തീസ്ഗഡിലെ 6 ഉം ക്രോസ് വോട്ടുകളുണ്ടായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഉണ്ടായ വോട്ടുചോര്‍ച്ച ഭരണകക്ഷികൾക്കിടയിൽ കൂടുതൽ ആശങ്കയ്ക്കിടയാക്കി. രാജസ്ഥാനത്തിൽ നിന്നും 5 വോട്ടുകളാണ് എൻ ഡി എയ്ക്ക് ലഭിച്ചത്.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും മുർമു അനുകൂല വോട്ടുകൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഗോവയിൽ കോൺഗ്രസ് കനത്ത വെല്ലുവിളി നേരിടുന്നതിനിടയിൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുർമുവിന് അനുകൂല വോട്ട് ചെയ്തതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വഷളാകുകയാണ്. 6 കോൺഗ്രസ് എംഎൽഎമ്മാർ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.

സ്ഥാനാർഥിത്വത്തിൽ മുതൽ ധാരാളം പ്രത്യേകതകളുള്ള വനിതയായിരുന്നു ദ്രൗപദി മുർമു. 60 % വോട്ട് നേടി രാഷ്ട്രപതിയായി ചുമതയേൽക്കുവാൻ മുർമുവിന്റെ ഗോത്രപശ്ചാത്തലം പ്രധാനഘടകമായി. കൂറുമാറ്റവും അട്ടിമറികളും നിത്യസംഭവമാകുന്നതിനിടയിൽ നടന്ന തിരഞ്ഞെടുപ്പ് എന്നതും മുർമുവിനെ മിന്നും വിജയത്തിലേക്ക് നയിച്ചുവെന്നും നിരീക്ഷകർ പറയുന്നു.

logo
The Fourth
www.thefourthnews.in