നിങ്ങളുടെ  8000 പോലീസുകാര്‍ എന്താണ് ചെയ്യുന്നത്?, അമൃത്പാല്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന്   ഹൈക്കോടതി

നിങ്ങളുടെ 8000 പോലീസുകാര്‍ എന്താണ് ചെയ്യുന്നത്?, അമൃത്പാല്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് ഹൈക്കോടതി

ഇന്റർനെറ്റ് സേവനം നിലച്ചത് സംസ്ഥാനത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു
Updated on
1 min read

ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത്പാല്‍ സിങ് വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് - ഹരിയാന ഹൈക്കോടതി. സംസ്ഥാനത്തിന് 80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് പരാജയമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. അമൃത്പാല്‍ ഒഴികെ ബാക്കി എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും, ദേശീയ സുരക്ഷാ നിമയ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചെന്നും കോടതിയില്‍ അറിയിച്ച പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ വിനോദ് ഘായിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. അമൃത്പാല്‍ സിങിനെ പിടികൂടാനുള്ള നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് അറിയിച്ചു.

നിങ്ങള്‍ക്ക് 8000 പോലീസുകാരില്ലേ, അവര്‍ എന്താണ് ചെയ്യുന്നത്. എങ്ങനെയാണ് അമൃതപാല്‍ സിങ് രക്ഷപ്പെട്ടത്?. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹൈക്കോടതി സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് പരാജയം എന്ന് പരാമര്‍ശത്തിന് മുതിര്‍ന്നത്.

അതേസമയം, പഞ്ചാബിന്റെ മണ്ണില്‍ ഒരു തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കു. വിദേശ ശക്തികളുടെ സഹായത്തോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്ന വിധത്തിലുളള വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ അറസ്റ്റ് അടക്കമുളള കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

അമൃത്പാൽ സിങ്ങിനായുള്ള തിരച്ചില്‍ പഞ്ചാബ് പോലീസ് നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. നടപടികളുടെ ഭാഗമായി 120 ഓളം പേരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ അനുയായികളെ അസമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കിയ ഇന്റർനെറ്റ് ഷട്ട്ഡൗൺ പിന്‍വലിക്കുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായുളള ഇന്റർനെറ്റ് ഷട്ട്ഡൗൺ സംസ്ഥാനത്തെ ‍ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. അതേസമയം, ഓൺലൈൻ ബാങ്കിങ് സേവനങ്ങളും ആശുപത്രി ആവശ്യങ്ങളും തടസ്സപ്പെടാതിരിക്കാൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തി വച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഖലിസ്ഥാൻ അനുകൂലികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കൊപ്പം നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളും ഇതിനോടകം സസ്പെൻഡ് ചെയ്തു. അമൃത്‌സറിലെ ഇന്ത്യൻ എക്‌സ്പ്രസിലെ മുതിർന്ന ഉദ്യോഗസ്ഥനായ കമൽദീപ് സിംഗ് ബ്രാർ, സ്വതന്ത്ര പത്രപ്രവർത്തകരായ ഗഗൻദീപ് സിംഗ്, സന്ദീപ് സിംഗ് ഉൾപ്പെടെ പഞ്ചാബിലെ മാധ്യമപ്രവർത്തകരുടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്തു.

വാർത്താ വെബ്‌സൈറ്റായ ബാസ് ന്യൂസിന്റെ ട്വിറ്ററിന്റെ പ്രവർത്തനവും മരവിപ്പിച്ചിട്ടുണ്ട്. കൃത്യമായി വിവരമില്ലെങ്കിലും 75 പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. കവയിത്രി രൂപി കൗറിന്റെയും സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ്സിന്റെയും അക്കൗണ്ടുകളും മരവിപ്പി‌‌ച്ചു. സംഗ്രൂർ എംപി സിമ്രൻജിത് മാന്നിന്റെ ട്വിറ്ററിന്റെ പ്രവർത്തനവും നിലച്ചു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും കനേഡിയൻ നിയമസഭാംഗവുമായ ജഗ്മീത് സിങ്ങിന്റെ അക്കൗണ്ടും നിലച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in