ഭാരത് ജോഡോ യാത്രയിൽ രോഹിത് വെമുലയുടെ അമ്മ; രാഹുലിന് പിന്തുണ

ഭാരത് ജോഡോ യാത്രയിൽ രോഹിത് വെമുലയുടെ അമ്മ; രാഹുലിന് പിന്തുണ

ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് കരുത്തും പുത്തൻ ധൈര്യവും ലഭിച്ചുവെന്ന് രാഹുല്‍ ഗാന്ധി
Updated on
1 min read

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. തെലങ്കാനയിൽ ജോഡോ യാത്രയിൽ പങ്കെടുത്താണ് രാധിക പിന്തുണ അറിയിച്ചത്. ഇന്ത്യൻ ഭരണഘടനയെ ബിജെപി - ആർഎസ്എസ് ആക്രമണത്തിൽ നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് രാധിക വെമുല പറഞ്ഞു.

''രോഹിത് വെമുലയ്ക്ക് നീതിവേണം. രോഹിത് ആക്ട് പാസാക്കണം. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം എല്ലാ മേഖലയിലും വർധിപ്പിക്കണം. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യമുണ്ടാവണം''. - രാധിക വെമുല ട്വീറ്റ് ചെയ്തു.

സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുലയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് കരുത്തും പുത്തൻ ധൈര്യവും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാധിക വെമുലയുടെയും രാഹുൽ ഗാന്ധിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും നിരവധി പാർട്ടി നേതാക്കൾ ഷെയർ ചെയ്തു.

2016 ജനുവരി 17നാണ് ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. തുടർന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുണ്ടായി.

logo
The Fourth
www.thefourthnews.in