വോട്ടുചോദിച്ച് ആരും കയറി വരണ്ട; തിരഞ്ഞെടുപ്പ് പ്രചാരണം വിലക്കി ഗുജറാത്തിലെ ഗ്രാമം

വോട്ടുചോദിച്ച് ആരും കയറി വരണ്ട; തിരഞ്ഞെടുപ്പ് പ്രചാരണം വിലക്കി ഗുജറാത്തിലെ ഗ്രാമം

1983 മുതൽ രാജ് സമാധിയാലയില്‍ ഇങ്ങനെയാണ്, പാർട്ടിക്കാര്‍ ആരും വരാറില്ല, വന്നാല്‍ കയറ്റുകയുമില്ല
Updated on
1 min read

ഗുജറാത്തിലാകെ തകൃതിയായി തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ ഇങ്ങോട്ടാരും കയറണ്ട എന്ന് പറഞ്ഞിരിക്കുകയാണ് രാജ് സമാധിയാലാ ഗ്രാമം. രാജ്കോട്ട് ജില്ലയിലെ ഈ ചെറുഗ്രാമത്തില്‍ തിരഞ്ഞെടുപ്പിൻ്റേതായ യാതൊരു ബഹളങ്ങളുമില്ല. രാഷ്ട്രീയത്തോടോ, രാഷ്ട്രീയ പാർട്ടികളോടോ ഉള്ള എതിർപ്പ്‌ കൊണ്ടല്ല ഈ തീരുമാനം. ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കാൻ പുറത്ത് നിന്നൊരു ക്യാംപെയ്നിന്റെ ആവശ്യമില്ല എന്നാണ് ഇവിടത്തുകാരുടെ നിലപാട് .

പ്രചാരണം മാത്രമല്ല ബാനറുകളും ലഘുലേഖകളും ഉൾപ്പടെ ഇലക്ഷനുമായി ബന്ധപ്പെട്ട ഒന്നും അനുവദിക്കില്ല

പുറത്ത് നിന്ന് പ്രചാരണത്തിന് വരുമ്പോൾ അവർ പറയുന്ന കാര്യങ്ങൾ കേൾക്കേണ്ടി വരും, ചിലപ്പോൾ മാറി ചിന്തിക്കേണ്ടി വരും. അങ്ങനെ മറ്റൊരാളുടെ സ്വാധീനത്തിൽ പെടാൻ ഗ്രാമവാസികൾക്കാർക്കും താല്പര്യമില്ല. ഇത് അവർ ഒന്നടങ്കം എടുത്ത തീരുമാനമാണ്. ആളിനെ നോക്കി വോട്ട് ചെയ്യുന്നതിലാണ് അവർ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് തുടരുന്നത് കൊണ്ട് തന്നെ നല്ല ആളുകൾ തന്നെ ജയിച്ച് വരുന്നു എന്നവർ വിശ്വസിക്കുന്നു. പ്രചാരണം മാത്രമല്ല ബാനറുകളും ലഘുലേഖകളും ഉൾപ്പടെ ഇലക്ഷനുമായി ബന്ധപ്പെട്ട ഒന്നും അവിടെ അനുവദിക്കില്ല. ഈ തീരുമാനം നല്ലതാണെന്ന് തോന്നിയതുകൊണ്ടാകാം അഞ്ച് അയൽ ഗ്രാമങ്ങളും ഈ രീതി തുടരാൻ ശ്രമിക്കുന്നു

വോട്ട് ചെയ്തില്ലെങ്കിൽ 51 രൂപ പിഴ അടയ്ക്കേണ്ടി വരും.

ഇതെല്ലാം കേട്ട്, ​ഗ്രാമത്തിൽ അരാഷ്ട്രീയത ഉണ്ടെന്ന് കരുതേണ്ട, എല്ലാവരും വോട്ട് ചെയ്യണമെന്നുള്ളത് ഗ്രാമത്തിൽ നിർബന്ധമാണ്. ആരെങ്കിലും വോട്ട് ചെയ്തില്ലെങ്കിൽ 51 രൂപ പിഴ അടയ്ക്കേണ്ടി വരും. ജനസംഖ്യ വെറും 1700 മാത്രമുള്ള ഗ്രാമത്തിൽ ഏകദേശം 995 വോട്ടർമാരാണ് ഉള്ളത്. ഗ്രാമത്തലവൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പോളിംഗിന് കുറച്ച് ദിവസം മുമ്പ്, കമ്മിറ്റി അംഗങ്ങൾ ഗ്രാമവാസികളുടെ യോഗംവിളിക്കും. ആർക്കെങ്കിലും വോട്ടുചെയ്യാൻ സാധിക്കില്ലെങ്കിൽ കമ്മിറ്റിയെ കാരണം ബോധിപ്പിക്കണം

വൈ-ഫൈ, സിസിടിവി ക്യാമറകൾ, കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ആർ ഒ പ്ലാന്റ്, അടക്കം ആധുനിക സൗകര്യങ്ങളെല്ലാം ഗ്രാമത്തിലുണ്ട്.

വൈ-ഫൈ, സിസിടിവി ക്യാമറകൾ, കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ആർ ഒ പ്ലാന്റ്, അടക്കം ആധുനിക സൗകര്യങ്ങളെല്ലാം ഗ്രാമത്തിലുണ്ട്. 182 അസംബ്ലി മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 99 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ഇത്തവണ ഇസുദാൻ ഗഢ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയിൽ ബിജെപിക്ക് വെല്ലുവിളി ഉയ‍ർത്തുന്നുണ്ട്

logo
The Fourth
www.thefourthnews.in