ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതെങ്ങനെ?

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതെങ്ങനെ?

മോദി തരംഗം നേരിടാനുള്ള ആസൂത്രണമില്ലായ്മ, വിവാദ പ്രസ്താവനകള്‍, ആം ആദ്മി പാര്‍ട്ടിയുടെ വരവ് തുടങ്ങി തോല്‍വിക്ക് കാരണങ്ങള്‍ നിരവധിയാണ്
Updated on
2 min read

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തല ഉയർത്തി നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതാണ് കാണുന്നത്. 2017ല്‍ 77 സീറ്റുമായി ശക്തമായ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് വലിയ തിരഞ്ഞെടുപ്പ് തോല്‍വി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അവഗണന, മോദി തരംഗം നേരിടാനുള്ള ആസൂത്രണമില്ലായ്മ, വിവാദ പ്രസ്താവനകള്‍, ആം ആദ്മി പാര്‍ട്ടിയുടെ വരവ് അങ്ങനെ നീളുന്നു കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതെങ്ങനെ?
2017 ല്‍ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കി, അഞ്ച് വര്‍ഷത്തിനിപ്പുറം 'ആപ്പിൻ്റെ പ്രഹര'ത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

ഭാരത് ജോഡോ യാത്ര നയിച്ചിരുന്ന രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് നേതൃത്വമാകെയും ഗുജറാത്തിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാടെ അവഗണിച്ചു. രാഹുല്‍ എവിടെ എന്ന ചോദ്യങ്ങളും പരിഹാസങ്ങളും ശക്തമായയോടെ പ്രചാരണത്തിന്‌റെ അവസാനഘട്ടത്തില്‍ തലകാണിച്ച് പോവുകായാണ് രാഹുല്‍ ചെയ്തത്. രണ്ട് ദിവസം കൊണ്ട് രാഹുല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവും അവസാനിപ്പിച്ചു. രണ്ട് റാലികളെ മാത്രം അഭിസംബോധന ചെയ്തു. മോദിയുടെ മണ്ഡലത്തില്‍ രാഹുല്‍ പ്രചാരണത്തിന് പോലും എത്തിയില്ലെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ വലിയ സംഘവും ബിജെപി ക്യാമ്പില്‍ സജീവമായിരിക്കെയായിരുന്നു കോണ്‍ഗ്രസിന്‌റെ ഭാഗത്ത് നിന്ന് ഈ അലംഭാവം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയാണ് അവസാനഘട്ടത്തില്‍ ഏതാനും തിരഞ്ഞെടുപ്പ് റാലികള്‍ക്ക് നേതൃത്വം നല്‍കിയത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മധുസൂദന്‍ മിസ്ത്രിയുമെല്ലാം നടത്തിയ പ്രസ്താവനകള്‍ അതിലേറെ വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാക്കി. എന്താണ് 'അന്തസ്സ്' എന്നത് കോണ്‍ഗ്രസ് കാണിച്ചുതരാമെന്ന മധുസൂദന്‍ മിസ്ത്രിയുടെ പ്രസ്താവനയായിരുന്നു അതിലൊന്ന്. അഹമ്മദാബാദില്‍ മോദിയെ രാവണനോട് ഉപമിച്ച് ഖാര്‍ഗെ നടത്തിയ പ്രസ്താവനയും കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തി. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരെ വിവിധ ഭാവങ്ങളില്‍ മോദിയെ ഉപയോഗപ്പെടുത്തുന്ന ബിജെപി നിലപാടിനെ കുറിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുജറാത്തിന്‌റെ മകനെ അപമാനിച്ചെന്നാരോപിച്ച ബിജെപി അതിനെയും ആയുധമാക്കി മാറ്റി. ബിജെപി വക്താവ് സാംപീത് പത്രയുടെ ഈ വ്യാഖ്യാനമാണ് ജനങ്ങളും ഏറ്റെടുത്തത്.

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസിന്‌റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. പാചകവാതക വില 500 രൂപയിലേക്ക് എത്തിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചില്ല. പെന്‍ഷന്‍ പദ്ധതി (old pension scheme) കൊണ്ടുവരുമെന്ന ഉറപ്പ് ഹിമാചലില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കിലും ഗുജറാത്തില്‍ ആ വാഗ്ദാനം ഒരുവിധത്തിലും സ്വാധീനം ചെലുത്തിയില്ല

പട്ടേല്‍ സംവരണ പ്രക്ഷോഭവും ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പ്പേഷ് ഠാക്കൂര്‍ എന്നിവരുടെ സാന്നിധ്യവുമെല്ലാം 2017ല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. ബിജെപിയിലെത്തിയ ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറുമെല്ലാം ഇത്തവണ കോണ്‍ഗ്രസിന്‌റെ തിരിച്ചടിയുടെ ആഴം കൂട്ടി.

90 സീറ്റ് വരെ നേടുമെന്ന് അവകാശപ്പെട്ട ആംആദ്മി പാര്‍ട്ടി വലിയ തരംഗമൊന്നും ഉണ്ടാക്കില്ലെന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. ആപ്പിന്‌റെ അവകാശവാദങ്ങളെല്ലാം വെറുതെയാണെന്നും ഗുജറാത്തില്‍ ഏറ്റുമുട്ടുന്നത് ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേരെയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.എന്നാല്‍ ബിജെപിക്കുണ്ടായ മുന്നേറ്റവും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയും സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന്‌റെ വോട്ടുകള്‍ ആംആദ്മി പാര്‍ട്ടിയിലേക്ക് വിഭജിക്കപ്പെട്ടു എന്നതാണ്.

logo
The Fourth
www.thefourthnews.in