സുപ്രീംകോടതി
സുപ്രീംകോടതി

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം: ഹര്‍ജി എട്ടിന് സുപ്രീംകോടതി പരിഗണിക്കും

ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
Updated on
1 min read

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ക്രിമിനല്‍ മാനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസമുഖ് ഭായ് വര്‍മ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി മെയ് എട്ടിന് പരിഗണിക്കും. 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരായ ഹര്‍ജി ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഗുജറാത്ത് നിയമവകുപ്പ് അണ്ടര്‍ സെക്രട്ടറി രവികുമാര്‍ മഹേത, ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിന്‍ പ്രതാപപ്രായ് മേത്ത എന്നീ സീനിയര്‍ സിവില്‍ ജഡ്ജ് കേഡറിലെ രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരാണ് മാർച്ച് 28ന് ഹര്‍ജി സമര്‍പ്പിച്ചത്.

മാര്‍ച്ച് 10ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷന്‍ ലിസ്റ്റും അവരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മെറിറ്റ് കം സീനിയോറിറ്റി എന്ന തത്വത്തില്‍ പുതിയ മെറിറ്റ് ലിസ്റ്റ് തയാറാക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ഏപ്രിൽ 18ന് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ ഏപ്രിൽ 28ന് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിജ്ഞാപന പ്രകാരം ഹരീഷ് ഹസമുഖ് ഭായ് വര്‍മ രാജ്കോട്ട് ജില്ലാ കോടതിയിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി സ്ഥലം മാറ്റപ്പെട്ടു.

കോടതി നടപടികളെ 'പ്രഥമദൃഷ്ട്യാ മറികടക്കുന്ന' നീക്കമാണിതെന്നും സുപ്രീം കോടതി വിലയിരുത്തി. സ്ഥാനക്കയറ്റം നല്‍കുന്നതിനും സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതിലും കാണിച്ച അസാധാരണമായ തിടുക്കം വിശദീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിക്കു നിർദേശം നൽകി.

സീനിയോറിറ്റി-കം-മെറിറ്റ് അല്ലെങ്കില്‍ മെറിറ്റ്-കം-സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണോ പ്രസ്തുത തസ്തികയിലേക്കുള്ള പ്രമോഷനുകള്‍ നല്‍കേണ്ടതെന്നും മുഴുവന്‍ മെറിറ്റ് ലിസ്റ്റും രേഖപ്പെടുത്തേണ്ടതുണ്ടോയെന്നും കോടതി പ്രത്യേകമായി ഹൈക്കോടതിയില്‍ നിന്ന് മറുപടി തേടി.

മെറിറ്റ്-കം-സീനിയോറിറ്റി എന്ന തത്വത്തിന് പകരം സീനിയോറിറ്റി-കം-മെറിറ്റ് അടിസ്ഥാനമാക്കി നിയമനങ്ങള്‍ നടന്നിരിക്കുന്നതെന്നും ഉയര്‍ന്ന മാര്‍ക്ക് നേടിയവരുണ്ടായിരിക്കെയാണ് കുറഞ്ഞ മാര്‍ക്കുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ അനുസരിച്ച്, മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിന്റെ അടിസ്ഥാനത്തില്‍ 65 ശതമാനം സംവരണം നിലനിര്‍ത്തിയും അനുയോജ്യതാ പരീക്ഷയില്‍ വിജയിച്ചുമാണ് ജില്ലാ ജഡ്ജി തസ്തികയില്‍ നിയമനം നടത്തേണ്ടതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ 13ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നിയമനത്തിന് തിരഞ്ഞെടുക്കപ്പെട്ട 68 ജഡ്ജിമാര്‍ക്കും നോട്ടീസ് അയച്ചിരുന്നു.

logo
The Fourth
www.thefourthnews.in