അദാര്‍ പൂനെവാലെ
അദാര്‍ പൂനെവാലെ

മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാൻ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്: ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അദാര്‍ പൂനെവാല

മങ്കി പോക്സിനുള്ള വാക്സിനെ കുറിച്ചും അത് ഇപ്പോൾ എത്രത്തോളം ആവശ്യമാണെന്നന്നും ​ഗവേഷണം നടത്തുകയാണ് എന്നും അദാർ പൂനെവാല
Updated on
1 min read

രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗവേഷണം ആരംഭിച്ചെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വികസിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണെന്നും ഗവേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

''വാക്സിനിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണ്. ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. മങ്കി പോക്സിനുള്ള വാക്സിനെ കുറിച്ചും അത് ഇപ്പോൾ എത്രത്തോളം ആവശ്യമാണെന്നന്ന് ഞങ്ങൾ ​ഗവേഷണം നടത്തുകയാണ്'' എന്നും അദാർ പൂനെവാല പറഞ്ഞു. രോഗത്തിന്റെ തീവ്രതയും വാക്‌സിനുകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ടാസ്‌ക് ഫോഴ്‌സ് ടീമിനെ രുപീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയ പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ മങ്കിപോക്‌സ് വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അദാര്‍ പൂനെവാല ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൊറോണയ്ക്കെതിരെ ഫലപ്രദമായ കൊവിഷീൽഡ് വാക്സിൻ നിർമിച്ചത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂനെയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇതിനകം തന്നെ ഒരു രോഗിയുടെ ക്ലിനിക്കല്‍ സ്‌പെസിമെനില്‍ നിന്ന് മങ്കിപോക്‌സ് വൈറസിനെ വേര്‍തിരിച്ചിട്ടുണ്ട്. ഈ പഠനം ശുഭപ്രതീക്ഷ നല്‍കുന്നതാണ്. മങ്കിപോക്‌സ് കേസില്‍ ഇന്‍ക്യുബേഷന്‍ കാലയളവ് സാധാരണ ആറ് മുതല്‍ 13 ദിവസം വരെയാണ്. മരണനിരക്ക് മുതിര്‍ന്നവരില്‍ കുറവാണെങ്കിലും കുട്ടികളില്‍ താരതമ്യേന ഉയര്‍ന്ന നിരക്കിലാണ് കാണപ്പെടുന്നത്.

അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ സ്ഥിതി​ഗതികൾ ​ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ എട്ട് മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള അഞ്ച് പേർക്കും ഡൽഹിയിലുള്ള മൂന്ന് പേർക്കുമാണ് നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചത്.

logo
The Fourth
www.thefourthnews.in