നിക്കി, മേഘ, ശ്രദ്ധ; മൂന്ന് പ്രണയകഥകളുടെ ഞെട്ടിപ്പിക്കുന്ന അന്ത്യം

നിക്കി, മേഘ, ശ്രദ്ധ; മൂന്ന് പ്രണയകഥകളുടെ ഞെട്ടിപ്പിക്കുന്ന അന്ത്യം

വ്യത്യസ്ത സ്ഥലങ്ങളില്‍, സാഹചര്യങ്ങളില്‍ നടന്ന ഈ മൂന്ന് കൊലപാതകങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കാര്യം അവിടെയുണ്ടായിരുന്നു
Updated on
3 min read

ശരീരം മുറിച്ച് 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു വച്ചു, കുറച്ച് നാളുകള്‍ക്ക് ശേഷം അത് ഡല്‍ഹിയിലെ മെഹ്‌റൗലിയിലെ കാട്ടില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ഇത് നടന്നത് 2022 മെയ് മാസത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ നജാഫ്ഗറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്ത്രീയുടെ മൃതദേഹം ധാബയിലെ ഫ്രീസറില്‍ നിറച്ച നിലയിലാണ് കണ്ടെത്തിയത്. കേസിന്റെ ക്രൂരമായ വെളിപ്പെടുത്തലുകള്‍ പുറം ലോകത്തേക്ക് വരുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഒരു യുവതിയുടെ ജീര്‍ണിച്ച മൃതദേഹം കിടക്കയുടെ അടിയിലെ അറയില്‍ നിന്നും കണ്ടെടുത്തത്.

വ്യത്യസ്ത സ്ഥലങ്ങളില്‍, സാഹചര്യങ്ങളില്‍ നടന്ന ഈ മൂന്ന് കൊലപാതകങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കാര്യം അവിടെയുണ്ടായിരുന്നു. മൂന്ന് പേരും കൊല്ലപ്പെട്ടത് അവരുടെ കാമുകന്മാരാലാണ്. നാടിനെ നടുക്കിയ മൂന്ന് കൊലപാതകങ്ങളെക്കുറിച്ച് പരിശോധിക്കാം

നിക്കി യാദവ്, സാഹില്‍ ഗെഹ്‌ലോട്ട്
നിക്കി യാദവ്, സാഹില്‍ ഗെഹ്‌ലോട്ട്

നിക്കി യാദവ്

ഡല്‍ഹിയിലെ മിത്രോണ്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇരുപത്തിനാലുകാരനായ സാഹില്‍ ഗെഹ്‌ലോട്ട് തന്റെ പങ്കാളിയായിരുന്ന നിക്കി യാദവിനെ കൊലപ്പെടുത്തി, നജാഫ്ഗറിലെ തന്റെ ധാബയിലെ ഫ്രീസറില്‍ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഫെബ്രുവരി 9,10 തീയതികളില്‍ കശ്മീരി ഗേറ്റിന് സമീപമാണ് സംഭവം. സാഹില്‍ നിക്കി യാദവിനെ തന്റെ കാറിലെ മൊബൈലിന്റെ ഡാറ്റ കേബിള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന ഡല്‍ഹിയിലേക്ക് മൃതദേഹം അടുത്ത് വച്ച് യാത്ര ചെയ്യുകയും ചെയ്തു. കൊലപാതകം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

2018 ലാണ് സാഹിലും നിക്കിയും ഒരു കോച്ചിങ് സെന്ററില്‍ വച്ചാണ് പരസ്പരം കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നത്. പിന്നീട് അവര്‍ വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ സാഹിലിനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ഫെബ്രുവരി 9,10 തീയതികളിലായി വിവാഹം നിശ്ചയിച്ചു. എന്നാല്‍ വിവാഹ ആലോചനകളെക്കുറിച്ച് സാഹില്‍ നിക്കിയെ അറിയിച്ചിരുന്നില്ല. കാര്യങ്ങള്‍ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇതാണ് കൊലപാതകത്തിലേക്ക് വഴി തെളിച്ചത്.

മേഘ ധന്‍ സിങ് ടോര്‍വി, ഹാര്‍ദിക് ഷാ
മേഘ ധന്‍ സിങ് ടോര്‍വി, ഹാര്‍ദിക് ഷാ

മേഘ ധന്‍ സിങ് ടോര്‍വി

നിക്കി യാദവ് വധക്കേസിലെ നിഗൂഢമായ സംഭവങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഒരു വീട്ടില്‍ കിടക്കയുടെ അറയില്‍ നിന്നും 35 വയസുകാരിയായ ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മേഘാ ധന്‍ സിങ് തോര്‍വിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

നഴ്‌സായ മേഘയെ അവരുടെ ലിവിങ് ടുഗദര്‍ പങ്കാളിയായ ഹാര്‍ദിക് ഷാ ആണ് കൊലപ്പെടുത്തിയത്. ഹാര്‍ദിക് തൊഴില്‍ രഹിതനാണ്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. അത്തരമൊരു വഴക്കിനിടയില്‍ അയാള്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. വീട്ടുടമസ്ഥനോടും അയല്‍വാസികളോടും ഇവര്‍ വിവാഹിതരായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. കൊലപാതകത്തെക്കുറിച്ച് സഹോദരിക്ക് സന്ദേശമയച്ച ഹാര്‍ദിക് വീട്ടിലെ ഫര്‍ണിച്ചറുകള്‍ വിറ്റതിന് ശേഷം അവിടെ നിന്നും രക്ഷപെടുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഹാര്‍ദിക് ഷായെ ചൊവ്വാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തു.

ശ്രദ്ധ വാക്കര്‍, അഫ്താബ് പുനാവാല
ശ്രദ്ധ വാക്കര്‍, അഫ്താബ് പുനാവാല

ശ്രദ്ധ വാക്കര്‍

സമൂഹ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് ശ്രദ്ധ വാക്കര്‍ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. 25 കാരിയായ ശ്രദ്ധയെ കാമുകന്‍ അഫ്താബ് പുനാവാല കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അവളുടെ ശരീരം 35 കഷ്ണങ്ങളാക്കി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 6629 പേജുള്ള കുറ്റപത്രത്തില്‍ അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അവളുടെ ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, 18 ദിവസത്തിനുള്ളില്‍ മെഹ്‌റൗളിയിലെ വനത്തിനുള്ളില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പറയുന്നു.

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം രാത്രി അടുത്തുള്ള ഹാര്‍ഡ്വെയര്‍ ഷോപ്പില്‍ പോയി മൂന്ന് ബ്ലേഡുകള്‍, ചുറ്റിക, പ്ലാസ്റ്റിക് ക്ലിപ്പ് എന്നിവ വാങ്ങിയതായും കുറ്റപത്രത്തില്‍ പറയുന്നു. ശ്രദ്ധയുടെ കൈത്തണ്ട മുറിക്കുന്നതിനിടെ ഇടത് കൈയ്ക്ക് ചെറുതായി മുറിവേറ്റിരുന്നു.ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് മറ്റൊരു സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു. അവര്‍ വീട്ടിലേക്ക് വരുമ്പോള്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിന്നും മാറ്റുകയായിരുന്നു.

2019 ല്‍ ഒരു ഡേറ്റിങ് ആപ്പില്‍ കണ്ടു മുട്ടിയ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. വീട്ടു ചെലവുകളുടെയും മറ്റും കാര്യം പറഞ്ഞ് ഇരുവരും വഴക്കിടാന്‍ തുടങ്ങി. അഫ്താബിന്റെ മേല്‍ ശ്രദ്ധയ്ക്ക് സംശയം കൂടി ആയതോടെ ബന്ധം വഷളാവുകയായിരുന്നു. ഇതിന്റെ പേരില്‍ അഫ്താബ് പലതവണ ശ്രദ്ധയെ മര്‍ദ്ദിച്ചിട്ടുണ്ട്. 2022 നവംബറിലാണ് കേസ് പുറംലോകമറിഞ്ഞത്. നവംബര്‍ 12 ന് അറസ്റ്റിലായ അഫ്താബ് ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്.

logo
The Fourth
www.thefourthnews.in