ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം

ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം

ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണ് അപകടകാരണം
Updated on
1 min read

ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിൽ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണ് അപകടകാരണം. ആറുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് രഥം ഇലക്ട്രിക് കമ്പിയിൽ തട്ടിയതെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

അപകടത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അഗർത്തലയിൽ നിന്ന് സംഭവം നടന്ന കുമാർഘട്ടിലേക്ക് യാത്ര തിരിച്ചതായി മണിക് സാഹ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

''കുമാര്‍ഘട്ടില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍, രഥം വലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിരവധി തീര്‍ത്ഥാടകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാർ അവർക്കൊപ്പം നിൽക്കുകയാണ്''- മണിക് സാഹ കുറിച്ചു.

logo
The Fourth
www.thefourthnews.in