നീറ്റ് പരീക്ഷ ചോര്‍ച്ച: ചോദ്യപ്പേപ്പറിന് ആവശ്യപ്പെട്ടത് 32 ലക്ഷം രൂപ, വെളിപ്പെടുത്തി വിദ്യാര്‍ഥി

നീറ്റ് പരീക്ഷ ചോര്‍ച്ച: ചോദ്യപ്പേപ്പറിന് ആവശ്യപ്പെട്ടത് 32 ലക്ഷം രൂപ, വെളിപ്പെടുത്തി വിദ്യാര്‍ഥി

ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടിയ വിവരം നാല് വിദ്യാര്‍ഥികളെ അറിയിച്ചിരുന്നതായി മറ്റൊരു പ്രതിയും സമ്മതിച്ചു
Updated on
1 min read

നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി നല്‍കിയത് 32 ലക്ഷം രൂപയ്‌ക്കെന്ന് വെളിപ്പെടുത്തല്‍. പട്നയില്‍ അറസ്റ്റിലായ അനുരാഗ് യാദവാണ് പോലീസിന് മൊഴി നൽകിയത്. അനുരാഗ് ഉള്‍പ്പെടെ അറസ്റ്റിലായ നാലുപേര്‍ക്കും പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പര്‍ ലഭിച്ചിരുന്നതായി ബിഹാര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

അനുരാഗ് യാദവിനെക്കൂടാതെ, അമ്മാവന്‍ സിക്കന്ദര്‍ യാദവേന്ദു, നിതീഷ് കുമാര്‍, അമിത് ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ദനാപൂര്‍ മുൻസിപ്പല്‍ കൗണ്‍സിലിലെ ജൂനിയര്‍ എന്‍നീയറായി വിരമിച്ചയാളാണ് സിക്കന്ദര്‍. ഇദ്ദേഹമാണ് അനുരാഗിന് ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു നല്‍കിയത്. പരീക്ഷയില്‍ വിജയിക്കുമെന്ന് സിക്കന്ദര്‍ ഉറപ്പുനല്‍കിയെന്നും അനുരാഗ് മൊഴിനല്‍കി. പരീക്ഷയുടെ തലേദിവസം രാത്രി, യഥാര്‍ത്ഥ പരീക്ഷാ ചോദ്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മനഃപാഠമാക്കിയതായും അനുരാഗ് വെളിപ്പെടുത്തി.

നീറ്റ് പരീക്ഷ ചോര്‍ച്ച: ചോദ്യപ്പേപ്പറിന് ആവശ്യപ്പെട്ടത് 32 ലക്ഷം രൂപ, വെളിപ്പെടുത്തി വിദ്യാര്‍ഥി
നീറ്റ് പരീക്ഷ റദ്ദാക്കില്ല; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പാറ്റ്‌നയിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. എന്‍ട്രി രജിസ്റ്ററില്‍ അനുരാഗിന്റെ പേരിനൊപ്പം ബ്രാക്കറ്റില്‍ 'മിനിസ്റ്റര്‍ ജി' എന്നാണ് എഴുതിയിരുന്നത്. ഇത് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ രാഷ്ട്രീയ ഇടപെടലിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തനിക്ക് ചോദ്യപ്പേപ്പറുകള്‍ മുന്‍കൂറായി ലഭ്യമാക്കിയിരുന്നതായി അനുരാഗ് പോലീസിന് നല്‍കിയ കുറ്റസമ്മത പ്രസ്താവനയില്‍ പറയുന്നു.

30-32 ലക്ഷം രൂപയാണ് പരീക്ഷാര്‍ഥികള്‍ ചോദ്യപ്പേപ്പറുകള്‍ക്കായി നല്‍കിയതെന്നാണ് ബിഹാര്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ യൂണിറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായ നിതീഷ് കുമാറും അമിത് ആനന്ദുമാണു ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

നീറ്റ് പരീക്ഷ ചോര്‍ച്ച: ചോദ്യപ്പേപ്പറിന് ആവശ്യപ്പെട്ടത് 32 ലക്ഷം രൂപ, വെളിപ്പെടുത്തി വിദ്യാര്‍ഥി
'പരീക്ഷയുടെ പവിത്രതയെ ബാധിച്ചു;' നീറ്റിൽ കേന്ദ്രത്തിനും ടെസ്റ്റിങ് ഏജൻസിക്കും സുപ്രീംകോടതിയുടെ നോട്ടിസ്

രാജസ്ഥാനിലെ കോട്ടയിലാണ് അനുരാഗ് നീറ്റ് പരീക്ഷയ്ക്കായി പരിശീലനം നേടിയിരുന്നത്. ഇവിടെനിന്ന് അനുരാഗിനെ അമ്മാവന്‍ സിക്കന്ദര്‍ സമസ്തിപൂരിലേക്ക് വിളിച്ചുവരുത്തി അമിതിനെയും നിതീഷിനെയും പരിചയപ്പെടുത്തുകയായിരുന്നു. മനഃപാഠമാക്കാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അമിതും നിതീഷും അനുരാഗിന് നല്‍കി. മേയ് അഞ്ചിന് നടന്ന പരീക്ഷയ്ക്കിടെ, തലേദിവസം നല്‍കിയ അതേ ചോദ്യങ്ങള്‍ കണ്ട് അനുരാഗ് ഞെട്ടി.

ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടിയ വിവരം നിതീഷും അമിതും തന്നെ അറിയിച്ചിരുന്നുവെന്നും 30-32 ലക്ഷം രൂപ നല്‍കേണ്ടിവരുമെന്നും സിക്കന്ദര്‍ ബിഹാര്‍ പോലീസിനു മൊഴിനല്‍കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടിയ വിവരം നാല് വിദ്യാര്‍ഥികളെ അറിയിച്ചിരുന്നതായും സിക്കന്ദര്‍ സമ്മതിച്ചു. ചോദ്യപ്പേപ്പര്‍ വാങ്ങുന്നതിനു വിദ്യാര്‍ഥികളെ മേയ് നാലിന്, മറ്റു വിദ്യാര്‍ഥികളെ യഥാര്‍ഥ ചോദ്യങ്ങളും ഉത്തരങ്ങളും പരിശീലിപ്പിച്ച അതേ സ്ഥലത്ത് എത്തിച്ചതായും സിക്കന്ദര്‍ മൊഴിനല്‍കി. നിതീഷും അമിതും 30-32 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കില്‍ സിക്കന്ദര്‍ 40 ലക്ഷം രൂപയാണ് വിദ്യാര്‍ഥികളോട് ചോദിച്ചത്. സിക്കന്ദറിന്റെ മൊഴിപ്രകാരമാണ് നിതീഷിനെയും അമിതിനെയും പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in