അധികാരത്തർക്കം; പനീര്‍ശെല്‍വത്തിന് തിരിച്ചടി; പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് സുപ്രീംകോടതി

അധികാരത്തർക്കം; പനീര്‍ശെല്‍വത്തിന് തിരിച്ചടി; പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു
Updated on
1 min read

അണ്ണാ ഡിഎംകെ നേതൃതര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വത്തിന് തിരിച്ചടി. എടപ്പാടി പളനിസാമിക്ക് പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, പനീര്‍ശെല്‍വം സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ജനുവരി 12ന് വിധി പറയാൻ മാറ്റി.

കഴിഞ്ഞ വർഷം ജുലൈ 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെയാണ് പനീർശെൽവം വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. അന്നത്തെ യോഗത്തില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു പുറത്താക്കിയത്. ജയലളിതയുടെ മരണ ശേഷം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്ന പദവികൾ നിലനിർത്തി പാർട്ടി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ഹൈക്കോടതി പാസാക്കിയ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ടതാണെന്നും ഇരു നേതാക്കളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന ത‍ർക്കങ്ങളിൽ സുപ്രീംകോടതിക്ക് ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് മഹേശ്വരി വ്യക്തമാക്കി.

അതേസമയം എടപ്പാടി പളനിസാമി അനുകൂലികൾ ആഹ്ലാദത്തോടെയാണ് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത്. പ്രവർത്തകർ ഇപിഎസിന്റെ കട്ടൗട്ടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും പാൽ ഒഴിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in