സുപ്രീം കോടതി
സുപ്രീം കോടതി

ലൈംഗികാതിക്രമ വിരുദ്ധ പാനലുകൾ രൂപീകരിക്കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം

രാജ്യത്ത് പോഷ് ആക്ട് നടപ്പാക്കുന്നതില്‍ വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി
Updated on
1 min read

എല്ലാ മേഖലയിലും ലൈംഗികാതിക്രമ വിരുദ്ധ പാനലുകൾ രൂപീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോഷ് ആക്ട് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ,സര്‍ക്കാരിതര പൊതുമേഖലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദേശം.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച പോഷ് ആക്ടിലെ നിര്‍ദേശങ്ങള്‍ മുഴുവന്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ നിയമം നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച ചൂണ്ടിക്കാണിക്കുകയായിരുന്നു സുപ്രീംകോടതി. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഗോവ സര്‍വകലാശാലയിലെ മുന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഔറേലിയാനോ ഫെര്‍ണാണ്ടസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

സുപ്രീം കോടതി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്വേഷണത്തിന് ആറുമാസം സമയം ആവശ്യപ്പെട്ട് സെബി, അത്രയും നല്‍കാനാകില്ലെന്ന് സുപ്രീംകോടതി

തൊഴിലിടങ്ങളിലെ ലൈംഗിതാക്രമം പ്രതിരോധിക്കാനായി ഐസിസി കമ്മിറ്റി രൂപീകരിക്കണമെന്നും എല്ലാ മേഖലയിലും ഇതുറപ്പാക്കണമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ , ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഐസിസികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. കൂടാതെ കേന്ദ്ര ഭരണ പ്രദേശമുള്‍പ്പെടെയെല്ലാ മേഖലകളിലും പ്രസ്തുത കമ്മിറ്റിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് വിലയിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

കമ്മിറ്റികളുടെ പ്രവര്‍ത്തന രീതിയും പരാതി സമര്‍പ്പിക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങളും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലൈംഗികാരോപണത്തെ തുടര്‍ന്ന് ഔറേലിയാനോ ഫെര്‍ണാണ്ടസിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും ജോലിയില്‍ അയോഗ്യനാക്കുകയും ചെയ്ത് ഗോവ സര്‍വകലാശാലയിലെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങളിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

അതേസമയം എല്ലാ മേഖലയിലേയും വനിതാ ജീവനക്കാരെ ഐസിസിയെ കുറിച്ച് ബോധവത്കരിക്കേണ്ടതിനെപ്പറ്റി സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് വര്‍ക്ക് ഷോപ്പുകള്‍ , സെമിനാറുകള്‍ , എന്നിവ പതിവായി നടത്തണമെന്നും ബെഞ്ച് വ്യക്തമാക്കി. വനിതകള്‍ക്കൊപ്പം കൗമാരക്കാരേയും ബോധവത്കരണ പരിപാടികളില്‍ ഉള്‍ക്കൊള്ളിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും സ്‌റ്റേറ്റ് ലീഗല്‍ അതോറിറ്റിയോടും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് വിധിയുടെ പകർപ്പ് കൈമാറണമെന്നും അവർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

logo
The Fourth
www.thefourthnews.in